ഇന്ന് തിരക്ക് പിടിച്ച ജീവിതസാഹചര്യങ്ങള്‍ക്കിടെ പലര്‍ക്കും പാചകം ചെയ്യുന്നതിനും മറ്റും സമയം ലഭിക്കുന്നില്ലെന്നത് സത്യമാണ്. മിക്കവാറും ഒരു കുടുംബത്തിലെ മുതിര്‍ന്നവരെല്ലാം ജോലിക്ക് പോവുകയോ പഠനത്തിനായി വീട്ടില്‍ നിന്ന് പോവുകയോ ചെയ്യുന്ന കാഴ്ചയാണ് ഇന്ന് നമുക്ക് കാണാനാവുക.
പ്രത്യേകിച്ച് നഗരപ്രദേശങ്ങളിലാണ് വീട്ടുകാര്യങ്ങള്‍ക്കോ പാചകത്തിനോ എല്ലാം വേണ്ടത്ര സമയം ലഭിക്കാത്ത സാഹചര്യമുണ്ടാകുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ വലിയ സഹായമാണ് ഓണ്‍ലൈൻ ഫുഡ് ഡെലിവെറി ആപ്പുകള്‍ ചെയ്യുന്നത്. എന്നാല്‍ പലരും വലിയ രീതിയില്‍ പതിവായി തന്നെ ഫുഡ് ഡെലിവെറി ആപ്പുകളെ ആശ്രയിക്കാറുണ്ട്.
ദിവസത്തില്‍ പലവട്ടം എന്ന പോലെയോ തന്നെ ഫുഡ് ഡെലിവെറി ആപ്പുകളിലൂടെ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കഴിക്കുന്നവരുണ്ട്. തെളിവാകുകയാണ് വര്‍ഷാന്ത്യത്തില്‍ സൊമാറ്റോ പുറത്തുവിട്ട ചില കണക്കുകള്‍.
28 ലക്ഷത്തിന് സൊമാറ്റോയിലൂടെ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത ഒരാളെ കുറിച്ചാണ് ആപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. പോയ വര്‍ഷത്തെ ബിസിനസ്, ഭക്ഷണത്തിലെ ട്രെൻഡ് എന്നിങ്ങനെയുള്ള വിഷയങ്ങള്‍ വിലയിരുത്തുന്ന കൂട്ടത്തിലാണ് ഇക്കാര്യവും പങ്കുവെച്ചിരിക്കുന്നത്.
28,59,611 രൂപയ്ക്കാണത്രേ ഇദ്ദേഹം ആകെ ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. ഇത് തീര്‍ച്ചയായും കേള്‍ക്കുമ്പോള്‍ അതിശയിപ്പിക്കുന്നൊരു തുക തന്നെയാണെന്നാണ് പോസ്റ്റിന് താഴെ കമന്‍റിലൂടെ ഏവരും പറയുന്നത്. ഇത്രയധികം രൂപയ്ക്ക് എന്തെല്ലാമായിരിക്കും ഇദ്ദേഹം ഓര്‍ഡര്‍ ചെയ്തിട്ടുണ്ടാവുകയെന്നും എത്ര വരുമാനം ഇദ്ദേഹത്തിനുണ്ടായിരിക്കുമെന്നുമെല്ലാം ചര്‍ച്ച ചെയ്യുന്നവര്‍ നിരവധിയാണ്.
ലോകകപ്പിന്‍റെ കൂടി വര്‍ഷമായിരുന്നു ഇത്. ലോകകപ്പ് ചിത്രങ്ങളില്‍ ഏറ്റവുമധികം പ്രചരിച്ച മെസിയും റൊണാള്‍ഡോയും ഒരുമിച്ചിരിക്കുന്ന ചിത്രത്തില്‍ രസകരമായ മാറ്റങ്ങള്‍ വരുത്തി ഈ വര്‍ഷം സൊമാറ്റോയിലൂടെ ഏറ്റവുമധികം ഓര്‍ഡര്‍ വന്ന വിഭവത്തെയും ഇവര്‍ പരിചയപ്പെടുത്തുന്നു. മറ്റൊന്നുമല്ല, ബിരിയാണി തന്നെ ഈ താരം.
ഓരോ മിനുറ്റിലും 186ബിരിയാണി ഓര്‍ഡറെങ്കിലും തങ്ങള്‍ക്ക് ലഭിച്ചതായി ഇവര്‍ പറയുന്നു. ബിരിയാണി കഴിഞ്ഞാല്‍ ആപ്പില്‍ ഏറ്റവുമധികം ഓര്‍ഡറെത്തിയത് പിസയ്ക്കാണ്. ഏറ്റവും കൂടുതല്‍ പിസ ഓര്‍ഡര്‍ ചെയ്ത വ്യക്തിയെ കുറിച്ചും സൊമാറ്റോ പങ്കുവച്ചിട്ടുണ്ട്. ഓരോ കണക്കുകളും രസകരമായ ചിത്രങ്ങളിലൂടെയും വീഡിയോകളിലൂടെയും ക്രിയാത്മകമായാണ് ഇവര്‍ പങ്കുവച്ചിരിക്കുന്നതെന്ന് ശ്രദ്ധേയമാണ്.
Content Highlight: The person who ordered food worth 28 lakhs through Zomato!

































