ആദ്യത്തെ പേരക്കുട്ടിയെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് സിന്ധു കൃഷ്ണ. മകൾ ദിയ കൃഷ്ണ ഗർഭകാലത്തിന്റെ ആറാം മാസത്തിലൂടെയാണ് കടന്നുപോകുന്നത്. വിവാഹം കഴിഞ്ഞ് രണ്ട് മാസത്തിനുള്ളിൽ തന്നെ ദിയ ഗർഭിണിയായിരുന്നു. വിവാഹം, കുഞ്ഞ്, കുടുംബജീവിതം എന്നതൊക്കെ വർഷങ്ങളായി ദിയയുടെ വലിയ സ്വപ്നമായിരുന്നു. സുഹൃത്തായിരുന്ന അശ്വിൻ ഗണേഷിനെയാണ് ദിയ വിവാഹം ചെയ്തത്.
ഇരുപതുകളുടെ തുടക്കത്തിൽ ആയിരുന്നു സിന്ധു കൃഷ്ണയുടെ വിവാഹം. കൃഷ്ണകുമാറിന് സിനിമ തിരക്കുകൾ ആയിരുന്നതുകൊണ്ട് തന്നെ നാല് പെൺമക്കളേയും ആരുടേയും സഹായമില്ലാതെ സിന്ധു ഒറ്റയ്ക്ക് തന്നെയാണ് പരിപാലിച്ചിരുന്നതും വളർത്തിയതും. ആദ്യത്തെ മകളായ അഹാനയെ തങ്ങളുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി എത്തിയ കുഞ്ഞ് എന്നാണ് സിന്ധു വിശേഷിപ്പിക്കാറുള്ളത്.

അഹാന ജനിച്ച് വൈകാതെ തന്നെ രണ്ടാമത്തെ മകൾ ദിയയും ശേഷം മൂന്നാമത്തെ മകൾ ഇഷാനിയും പിറന്നു. അഹാനയും സിന്ധുവിന്റെ ഇളയ മകൾ ഹൻസികയും തമ്മിൽ പത്ത് വയസിന്റെ വ്യത്യാസമുണ്ട്. ഗർഭിണിയായപ്പോൾ അതിന്റെ ഓരോ ഘട്ടവും ആസ്വദിക്കുന്നുണ്ട് ദിയ കൃഷ്ണ. താരപുത്രിയുടെ പ്രഗ്നൻസി റിവീൽ ഫോട്ടോഷൂട്ട് ലണ്ടനിലായിരുന്നു.
ഇപ്പോൾ ദിയ ഏഴാം മാസത്തിൽ ഗർഭിണിക്കും കുഞ്ഞിനും വേണ്ടി നടത്താറുള്ള പ്രത്യേക ചടങ്ങായ വളകാപ്പ് ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ്. ഒരു മാസം മുമ്പ് തന്നെ ദിയ അതിന് വേണ്ടിയുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. താൻ ഗർഭിണിയായിരുന്ന കാലഘട്ടത്തിലും വളകാപ്പ് ചടങ്ങ് പോലുള്ളവ ഉണ്ടായിരുന്നുവെങ്കിലെന്ന് ആഗ്രഹിച്ച് പോകുന്നുവെന്ന് പറയുകയാണ് പുതിയ വീഡിയോയിൽ സിന്ധു കൃഷ്ണ.

തന്റെ മക്കളുടെ ഇരുപത്തിയെട്ട് ചടങ്ങ് പോലും ആഘോഷമായി നടത്തിയിട്ടില്ലെന്നും സിന്ധു പറയുന്നു. ഓസിയുടെ വളകാപ്പിന് വേണ്ടി പുതിയ സാരിയൊന്നും ഞാൻ വാങ്ങിയിട്ടില്ല. എന്റെ സാരി ശേഖരത്തിലുള്ള ഇതുവരെ ഉപയോഗിക്കാത്തതിൽ നിന്നും ഒന്ന് എടുത്ത് ഉടുക്കാമെന്നാണ് കരുതുന്നത്. ചടങ്ങിന് വേണ്ടി പുതിയതായി ഒന്ന് വാങ്ങണമെന്ന് തോന്നുന്നില്ല. ഞാൻ ഗർഭിണിയായിരുന്ന സീസണിൽ ഇത്തരം പരിപാടികൾ ഒന്നും ഉണ്ടായിരുന്നില്ല.
അന്നത്തെ ജീവിതം വളരെ വ്യത്യസ്തമായിരുന്നു. പ്രഗ്നൻസി ഫോട്ടോഗ്രഫി, ന്യൂ ബോൺ ബേബി ഫോട്ടോഷൂട്ട് എന്നതൊന്നും ഉണ്ടായിരുന്നില്ല. പതിനഞ്ച് വർഷമെ ആയിട്ടുള്ളു ഇതൊക്കെ ആളുകൾക്ക് ഇടയിൽ കോമണായിട്ട്. ഇന്ത്യയിൽ ഇതൊക്കെ സർവസാധാരണമാകും മുമ്പ് വിദേശികൾ പ്രഗ്നൻസി ഫോട്ടോഗ്രഫി, ന്യൂ ബോൺ ബേബി ഫോട്ടോഷൂട്ട് എന്നിവ ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്.
പ്രഗ്നൻസി ഫോട്ടോഗ്രഫി, ന്യൂ ബോൺ ബേബി ഫോട്ടോഷൂട്ട് എന്നിവയെ കുറിച്ചൊന്നും ആ സമയത്ത് ഇവിടെ ആരും ചിന്തിച്ചിട്ട് കൂടിയില്ല. ഞാനൊക്കെ ചെയ്തിരുന്നത് കുഞ്ഞ് പിറന്ന് ഒരു മാസം കഴിയുമ്പോൾ സ്റ്റുഡിയോയിൽ പോയി ഫോട്ടോ എടുക്കും. അങ്ങനെ മൂന്നാം മാസത്തിലും കുഞ്ഞ് കമിഴ്ന്ന് കിടക്കാൻ തുടങ്ങുമ്പോഴുമെല്ലാം എടുക്കും. പിറന്നാൾ സമയങ്ങളിലും ഫോട്ടോ എടുക്കും അത്രമാത്രം.
ഡ്രസ്സൊക്കെ ഇട്ട് പ്രഗ്നൻസി സമയത്തെ ഫോട്ടോഷൂട്ട് അന്ന് എനിക്കും ചെയ്യാൻ കഴിഞ്ഞിരുന്നുവെങ്കിലെന്ന് ഇപ്പോൾ തോന്നിപ്പോകുന്നു. എനിക്ക് നാല് തവണ അത് ചെയ്യാൻ കഴിയുമായിരുന്നു. എന്റെ ലൈഫിൽ നടക്കാതെ പോയ ഒരുപാട് കാര്യങ്ങളുണ്ട്. എന്റെ മക്കളുടെ ഇരുപത്തിയെട്ട് ചടങ്ങ് നടത്തിയിട്ടില്ല. ഞാനും മക്കളും മാത്രമായി ആ ചടങ്ങ് അങ്ങ് ചെയ്യുകയാണ് ചെയ്തത്. അമ്മുവിന്റെ ഇരുപത്തിയെട്ടിന് കിച്ചു ഷൂട്ടിങ് സെറ്റിലായിരുന്നു. അതുകൊണ്ട് തന്നെ പ്രത്യേകിച്ച് ഒന്നും സംഭവിച്ചില്ല.
അതുപോലെ ഗർഭിണിയായിരുന്ന സമയത്ത് തന്നെ കുഞ്ഞിന്റെ ഇരുപത്തിയെട്ടിന് വേണ്ട ആഭരണങ്ങൾ ഞാൻ വാങ്ങിവെക്കുമായിരുന്നു. അങ്ങനെ ചെയ്യരുതെന്നാണ് പഴമക്കാർ പറയാറുള്ളത്. പക്ഷെ പ്രസവശേഷം എനിക്ക് ഇതൊന്നും ചെയ്യാൻ കഴിയില്ല. ആരും എന്നെ സഹായിക്കാനും ഉണ്ടാവില്ല. അതുകൊണ്ട് കൂടിയാണ് എല്ലാം ഞാൻ നേരത്തെ തന്നെ ചെയ്ത് വെച്ചിട്ട് പ്രസവത്തിന് പോകുന്നത് എന്നാണ് പഴയ ഓർമകൾ പങ്കുവെച്ച് സിന്ധു കൃഷ്ണ പറഞ്ഞത്.
Content Highlight: sindhukrishna shares memories her pregnancy days video



































