(moviemax.in) സാന്ത്വനം പരമ്പരയിലെ 'ജയന്തി' എന്ന കഥാപാത്രത്തിലൂടെയും ബിഗ് ബോസ് സീസൺ 6-ലൂടെയും പ്രേക്ഷകമനസ്സിൽ ഇടംനേടിയ അപ്‌സര രത്നാകരൻ വാർത്തകളിൽ നിറയുന്നു. തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് സോഷ്യൽ മീഡിയയിലും ചില ഓൺലൈൻ മാധ്യമങ്ങളിലും പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ ശക്തമായ ഭാഷയിലാണ് താരം പ്രതികരിച്ചിരിക്കുന്നത്.
മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ബിഗ് ബോസ് മുൻ മത്സരാർത്ഥി കൂടിയായ അപ്‌സര തന്റെ നിലപാട് വ്യക്തമാക്കിയത്. തനിക്കെതിരെ ഏറ്റവുമൊടുവിലായി നടന്ന മോശമായ പ്രചരണങ്ങളെക്കുറിച്ചും അതിന്റെ സത്യാവസ്ഥയെക്കുറിച്ചും താരം അഭിമുഖത്തിൽ വിശദീകരിക്കുന്നുണ്ട്. ജിന്റോ വിജയിയായ ബിഗ് ബോസ് സീസൺ 6-ൽ 76 ദിവസത്തോളം മികച്ച പ്രകടനം കാഴ്ചവെച്ച ശേഷമാണ് അപ്‌സര പുറത്തായത്.
തനിക്കൊപ്പം ബിഗ് ബോസ് ആറാം സീസണില്‍ ഉണ്ടായിരുന്ന, സീസണ്‍ വിന്നര്‍ ആയ ജിന്‍റോയെ താന്‍ വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നുവെന്നാണ് സമീപകാലത്ത് ഉണ്ടായ പ്രചരണമെന്ന് അപ്സര പറയുന്നു. അത് തനിക്കുണ്ടാക്കിയ ബുദ്ധിമുട്ടിനെക്കുറിച്ചും അവര്‍ പറയുന്നു. അടുത്തിടെ ഒരു ദിവസം ഞാൻ സോഷ്യൽ മീഡിയ തുറക്കുമ്പോള്‍ കണ്ടതാണ് ജിന്‍റോയും അപ്സരയും കല്യാണം കഴിക്കാന്‍ പോവുകയാണെന്ന്. ജിന്റോ ചേട്ടനോട് ഞാൻ ഒരു കോണ്ടാക്റ്റ് പോലുമില്ല. എന്റെ ഫോൺ ഞാൻ ഇപ്പോള്‍ തരാം. എവിടെയെങ്കിലും പൊതുവേദികളില്‍ വരുമ്പോഴാണ് പരിചയം പുതുക്കാറ്. അദ്ദേഹത്തിന് എന്നോട് ഒരു വൈരാഗ്യോ ഒരു ദേഷ്യവും പിണക്കോ ഒന്നുമില്ല. എനിക്ക് അദ്ദേഹത്തിനോടും ഇല്ല. ഒരുമിച്ച് ഒരുപാട് നാള്‍ ഒരേ ഷോയിൽ ഉണ്ടായിരുന്ന രണ്ട് ആൾക്കാരല്ലേ. പക്ഷേ ഞങ്ങള്‍ തമ്മില്‍ കോണ്ടാക്റ്റ് ഇല്ല. അദ്ദേഹത്തിനെ വച്ചിട്ട് വരെ പറയുക എന്ന് വെച്ചാൽ എനിക്കറിയില്ല എന്തിനാണ് മീഡിയസിൽ അങ്ങനെ ഒരു ന്യൂസ് എന്ന്. അതുകൊണ്ട് എന്താണ് അവർക്ക് കിട്ടുന്നത് എന്ന് എനിക്കറിയില്ല. പക്ഷെ അതുകൊണ്ട് ഞാൻ അനുഭവിക്കുന്ന ഒരു വിഷമം ഉണ്ടല്ലോ, അപ്സര പറയുന്നു.
എന്നെപ്പറ്റി എന്തെങ്കിലും പറഞ്ഞാൽ ഞാൻ മാത്രമല്ല, എന്റെ അമ്മയുണ്ട്. അമ്മയ്ക്ക് എത്ര സ്ത്രീ സുഹൃത്തുക്കൾ ഉണ്ടായിരിക്കും. അവരൊക്കെ ഈ വാര്‍ത്ത കാണുകയല്ലേ. എന്റെ ചേച്ചി ടീച്ചർ ആണ്. അവൾ സ്കൂളിൽ പോവുമ്പോള്‍ അവള്‍ പഠിപ്പിക്കുന്ന കുട്ടികൾ, അവരുടെ രക്ഷിതാക്കള്‍ ഒക്കെ ചോദിക്കില്ലേ. ചേച്ചിയുടെ മോനുണ്ട്. സിദ്ധു. അവനിപ്പൊ ഒൻപത് വയസ്സാണ്. സിദ്ധൂട്ടൻ എന്നോട് ചോദിച്ചു, ഇളയമ്മാ ഞാൻ സ്കൂളിൽ പോകുമ്പോൾ എന്റെ ഫ്രണ്ട്സ് ഒക്കെ ചോദിക്കുവാ ഇളയമ്മേടെ കല്യാണം ആയോ എന്ന്, മറ്റേ ബിഗ് ബോസിലെ ജിന്‍റോ ചേട്ടനുമായിട്ട് എന്ന്. ഞാൻ അവന്റെ അടുത്ത് എന്താണ് പറയുക. അവൻ എന്നോട് വന്ന് ചോദിക്കണമെങ്കിൽ അവന്റെ സ്കൂളിൽ അത് ഡിസ്കഷൻ ആയിട്ടല്ലേ. അവന്റെ ഒപ്പമുള്ള പിള്ളേര് സംസാരിച്ചിട്ടല്ലേ. എനിക്കപ്പോ ഭയങ്കര നിസ്സഹായതയാണ് തോന്നിയത്, അപ്സര പറയുന്നു.
Apsara gets emotional over fake news

































