അസാധാരണമായ കാര്യങ്ങള്‍, സംഭവങ്ങള്‍ എല്ലാം വാര്‍ത്തകളില്‍ ഇടം തേടാറുണ്ട്. അതുപോലെ തന്നെ അപൂര്‍വതയുള്ള സംഗതികള്‍ വലിയ ബഹുമതികളും നേടാറുണ്ട്. അത്തരത്തില്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ ബഹുമതികളിലൊന്നാണ് ഗിന്നസ് ലോകറെക്കോര്‍ഡ്.
വ്യത്യസ്തമായ മേഖലകളില്‍ കഴിവ് തെളിയിച്ച വ്യക്തികളും സംഘങ്ങളും സംഘടനകളുമെല്ലാം ഇങ്ങനെ റെക്കോര്‍ഡ് സ്വന്തമാക്കാറുണ്ട്. ഇപ്പോഴിതാ സമാനായ രീതിയില്‍ സ്വന്തം കഴിവ് തെളിയിച്ച് ലോക റെക്കോര്‍ഡ് നേടിയ ഒരു വ്യക്തിയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്.
കര്‍ണാടക സ്വദേശിയായ സെയ്ദലവി എന്ന കരാട്ടെ അഭ്യാസിയാണ് ഒരു മിനുറ്റിനുള്ളില്‍ നൊഞ്ചക്ക് (ചെയിൻ സ്റ്റിക്) ഉപയോഗിച്ച് 42 തേങ്ങകള്‍, അതും ആളുകളുടെ തലയില്‍ വച്ച് അനായാസം പൊട്ടിച്ചുകൊണ്ട് ഗിന്നസ് ലോകറെക്കോര്‍ഡ് നേടിയിരിക്കുന്നത്. ഇതിന്‍റെ വീഡിയോ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
വൃത്താകൃതിയില്‍ ഏതാനും പേര്‍ തലയില്‍ തേങ്ങയും വച്ച് ഇരിക്കുകയാണ്. ഇതിന്‍റെ നടുക്ക് നിന്ന് ചെയിൻ സ്റ്റിക് ഉപയോഗിച്ച് ആളുകളുടെ തലയിലിരിക്കുന്ന തേങ്ങ അതിവേഗം ഉടയ്ക്കുകയാണ് സെയ്ദലവി. ഓരോ തേങ്ങയും ഉടഞ്ഞുതീരുമ്പോള്‍ അടുത്തത് വയ്ക്കുന്നു. അങ്ങനെ മിനുറ്റില്‍ 42 തേങ്ങ ഉടച്ചതിനാണ് റെക്കോര്‍ഡ്.
എന്നാലിതിന്‍റെ വീഡിയോ കണ്ടവര്‍ കയ്യടിച്ചത് സെയ്ദലവിക്കല്ല എന്നതാണ് കൗതുകകരമായ കാര്യം. സെയ്ദലവിയുടെ കഴിവിനെ ആരും കുറച്ചുകാണുന്നില്ല. പക്ഷേ വീഡിയോ കണ്ടവരുടെയെല്ലാം ശ്രദ്ധ പോയത് തേങ്ങ തലയില്‍ വച്ച് ഇരുന്ന ആളുകളിലാണ്.
സ്വന്തം ജീവൻ പണയപ്പെടുത്തിയാണ് സെയ്ദലവിയുടെ കഴിവില്‍ വിശ്വസിച്ച് ഇവര്‍ ഇരുന്നതെന്നും ഇവരാണ് യഥാര്‍ത്ഥത്തില്‍ അഭിനന്ദനം അര്‍ഹിക്കുന്നതെന്നുമാണ് വീഡിയോ കണ്ട മിക്കവരും അഭിപ്രായപ്പെടുന്നത്.
ഏതെങ്കിലും തരത്തിലൊരു പിഴവ് സംഭവിച്ചാല്‍ ചെയിൻ സ്റ്റിക്ക് തലയിലിടിച്ചോ, തേങ്ങ പൊട്ടുമ്പോള്‍ അത് തട്ടിയോ പരുക്ക് സംഭവിക്കാമല്ലോ. എന്നാലീ ഭയമെല്ലാം മാറ്റി സന്നദ്ധരായി എത്തിയ സംഘത്തിനാണ് സത്യത്തില്‍ വ്യാപകമായ ശ്രദ്ധ ലഭിച്ചത്. എന്തായാലും രസകരമായ വീഡിയോ ഒന്ന് കണ്ടുനോക്കൂ.
Coconut breaking world record; Those who watched the video applauded but for a different reason