കൊച്ചി: ( www.truevisionnews.com ) യുവനടി നൽകിയ ലൈംഗികാതിക്രമ പരാതിയിൽ സംവിധായകൻ രഞ്ജിത്തിന് വേണ്ടി വക്കാലത്ത് ഏറ്റെടുത്ത നടപടിയിൽനിന്ന് സിനിമയിലെ ആഭ്യന്തര പരാതി പരിഹാര സമിതി (ഐ.സി.സി) മുൻ അംഗം അഡ്വ. മുഹമ്മദ് സിയാദ് പിന്മാറി. വക്കാലത്ത് ഏറ്റെടുത്തത് വലിയ വിവാദമായതോടെയാണ് 24 മണിക്കൂറിനുള്ളിൽ അഭിഭാഷകൻ നിലപാട് തിരുത്തിയത്. നടി പരാതി നൽകിയ സിനിമയിലെ ഐ.സി.സി അംഗമായിരുന്നു സിയാദ്.
രഞ്ജിത്ത് അറസ്റ്റിലായതിന് പിന്നാലെ ഐ.സി.സി അംഗത്വം രാജിവെച്ചാണ് സിയാദ് വക്കാലത്ത് ഏറ്റെടുത്തത്. എന്നാൽ, ഇരയ്ക്ക് നീതി ഉറപ്പാക്കേണ്ട സമിതിയിലുണ്ടായിരുന്ന വ്യക്തി തന്നെ പ്രതിഭാഗത്തിന് വേണ്ടി ഹാജരാകുന്നത് വലിയ വിമർശനങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചിരുന്നു. ഇതേത്തുടർന്ന്, അനാവശ്യ വിവാദങ്ങളിലേക്ക് തന്റെ പേര് വലിച്ചിഴയ്ക്കുന്നതിനാലാണ് പിന്മാറ്റമെന്ന് സിയാദ് വ്യക്തമാക്കി. ഐ.സി.സിക്ക് മുന്നിൽ നടിയുടെ പരാതി വന്നിരുന്നില്ലെന്നും അദ്ദേഹം ആവർത്തിച്ചു. ഇന്നലെ കോടതിയിലെത്തി വക്കാലത്ത് ഏറ്റെടുത്ത സിയാദ്, പ്രതിഷേധം ശക്തമായതോടെയാണ് സംവിധായകന്റെ അഭിഭാഷകനായി തുടരാൻ താൽപ്പര്യമില്ലെന്ന് അറിയിച്ചത്.
അതേസമയം യുവനടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ റിമാൻഡിലായ രഞ്ജിത്ത് എറണാകുളം സബ് ജയിലില്‍ തുടരും. ശനിയാഴ്ച രഞ്ജിത്തിനെ നേരിട്ട് കോടതിയില്‍ ഹാജരാക്കും. പൊലീസിന്‍റെ കസ്റ്റഡി അപേക്ഷ ശനിയാഴ്ച പരിഗണിക്കും. തുടര്‍ന്ന് ജാമ്യാപേക്ഷയും പരിഗണിക്കും. എല്ലാം തെളിയും എന്നായിരുന്നു സബ് ജയിലിൽ പ്രവേശിപ്പിക്കപ്പെടുന്നതിന് തൊട്ടുമുമ്പ് രഞ്ജിത്ത് മാധ്യമങ്ങളോട് പ്രതികരിച്ചത്. ഒളിയിടത്തിലേക്കുള്ള യാത്രയ്ക്കിടെ തൊടുപുഴ മുട്ടത്ത് നിന്ന് കഴിഞ്ഞ ദിവസം രാത്രി പിടികൂടിയ രഞ്ജിത്ത്, അന്ന് രാത്രി മുഴുവൻ കഴിഞ്ഞത് എറണാകുളം ജനറൽ ആശുപത്രിയിലായിരുന്നു. രക്തസമ്മർദം ഉയർന്നതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രഞ്ജിത്ത് ഗുളിക കഴിക്കുന്ന കാര്യത്തിലടക്കം ഡോക്‌ടർമാരുടെ നിർദ്ദേശങ്ങൾ അവഗണിച്ചിരുന്നു. ശേഷം ഇന്നലെ രാവിലെ ഏഴ് മണിയോടെ പൊലീസ് രഞ്ജിത്തിനെ കൊച്ചി മരടിൽ മജിസ്ട്രേറ്റിൻ്റെ വീട്ടിലെത്തിച്ചതിന് പിന്നാലെയാണ് രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തത്. തുടർന്ന് സബ് ജയിലിലേക്ക് മാറ്റുകയായിരുന്നു.
Adv. Muhammad Ziyad said he changed his position within 24 hours after the controversy; he resigned from Ranjith's legal team
































