(moviemax.in) മലയാളികൾക്ക് പ്രിയപ്പെട്ട നടിയായ ആശ ശരത് തന്റെ ജീവിതത്തിലെ വികാരനിർഭരമായ ഒരു കാലഘട്ടത്തെക്കുറിച്ച് പങ്കുവെച്ച വാക്കുകൾ ശ്രദ്ധേയമാകുന്നു. മൂന്നാമത്തെ കുഞ്ഞിനെ നഷ്ടപ്പെട്ടതിനെക്കുറിച്ചും ആ സമയത്ത് അനുഭവിച്ച മാനസിക വിഷമങ്ങളെക്കുറിച്ചും താരം വെളിപ്പെടുത്തി.
മൂന്നാമത്തെ പ്രസവസമയത്ത് എട്ടാം മാസത്തിൽ തനിക്ക് കുഞ്ഞിനെ നഷ്ടമായെന്നും ആ കാലഘട്ടം വലിയൊരു ട്രോമയായിരുന്നുവെന്നും ആശ ശരത് പറഞ്ഞു. അത്തരം സാഹചര്യങ്ങളിൽ ഒരു സ്ത്രീക്ക് ഏറ്റവും കൂടുതൽ പിന്തുണ നൽകേണ്ടത് ഭർത്താവാണെന്നും താരം കൂട്ടിച്ചേർത്തു. മിനിസ്‌ക്രീനിലൂടെ കരിയർ ആരംഭിച്ച് പിന്നീട് സിനിമകളിൽ സജീവമായ ആശ ശരത്തിന്റേതായി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് 'ദൃശ്യം 3' എന്ന ചിത്രത്തിനായാണ്.
"എനിക്ക് മൂന്ന് മക്കൾ വേണമെന്നായിരുന്നു. അമ്മുവും പങ്കുവും കുറച്ച് വലുതായ ശേഷം കുങ്കുമപ്പൂവിൽ അഭിനയിക്കുന്നതിന് രണ്ട് വർഷം മുമ്പ് ഞാൻ ഗർഭിണിയായിരുന്നു. ബോയ് ആയിരുന്നു. എന്നാൽ എട്ട് മാസമായപ്പോൾ ഉള്ളിലെ പ്ലാസന്റ പ്രീവിയർ തിരിഞ്ഞ് വരണമല്ലോ. എനിക്ക് കുഞ്ഞിനെ നഷ്ടമായിരുന്നു. ഇമോഷണലി വളരെ വേദനാജനകമായിരുന്നു. പ്രസവിക്കേണ്ടി വന്നു. നോർമൽ പ്രസവത്തിന്റേതായ കലാപരിപാടികളൊക്കെയുണ്ടല്ലോ. നമ്മുടെ ഹെൽത്ത് ഇഷ്യൂസും മറ്റും. കുഞ്ഞ് ഇല്ല താനും. ഭയങ്കര ട്രോമയുള്ള കാലഘട്ടമായിരുന്നു." ആശ ശരത് പറയുന്നു.
"ഞാൻ മൂന്ന് കുട്ടികളെയും പ്രസവിച്ചത് നാട്ടിലാണ്. 40 ദിവസം കഴിഞ്ഞാൽ തിരിച്ച് പോകും. ആ സമയത്ത് ഞാൻ റേഡിയോയിൽ വർക്ക് ചെയ്യുന്നുണ്ടായിരുന്നു. ജീവിതത്തിൽ ഞാൻ ജോലിയില്ലാതിരുന്നിട്ടില്ല. തിരിച്ച് പോകുമ്പോൾ കുട്ടികളെയും കൊണ്ടാണ് പോകുക. പങ്കുവിന് ഒരു വയസുള്ളപ്പോൾ ഞാൻ അമ്മുവിനെ ഗർഭം ധരിച്ചിട്ടുണ്ട്. ശരത്തേട്ടന് ആ സമയത്ത് ജോലിയാണ്. പിന്നെയാണ് ബിസിനസിലേക്ക് പോകുന്നത്. പ്രെഗ്നൻസിയുടെ ട്രോമയെക്കുറിച്ചൊന്നും ചിന്തിച്ചിട്ടില്ല. തിരക്കിലായിരുന്നു. എന്തൊക്കെ ട്രോമയിലൂടെയായിരിക്കും പോയതെന്ന് പിന്നീട് ചിന്തിച്ചിട്ടുണ്ട്.ആ സമയത്ത് ഏറ്റവും കൂടുതൽ പിന്തുണ നൽകേണ്ടത് ഭർത്താവാണ്." ആശ ശരത് കൂട്ടിച്ചേർത്തു. ധന്യ വർമ്മയുമായുള്ള അഭിമുഖത്തിലായിരുന്നു ആശ ശരത്തിന്റെ പ്രതികരണം.
Third delivery, but I lost the baby in the eighth month; Asha Sharath recalls the past with tears

































