(moviemax.in) യുവനടിയുടെ ലൈംഗികാതിക്രമ പരാതിയിൽ സംവിധായകൻ രഞ്ജിത്ത് റിമാൻഡിലായ സംഭവത്തിൽ പരിഹാസരൂപേണ പ്രതികരിച്ച് നടി സജിത മഠത്തിൽ. ഫേസ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ഇത്തരം വ്യക്തികൾ സിനിമയിലേക്ക് ശക്തമായി തിരിച്ചുവരുമെന്നും എന്നാൽ പരാതി നൽകുന്ന സ്ത്രീകൾ എക്കാലത്തും സിനിമാ മേഖലയ്ക്ക് പുറത്താവുമെന്നും സജിത മഠത്തിൽ കുറിച്ചു.
"ഇനിയും ശക്തമായി തിരിച്ചു വന്ന് ഇത്തരം ചേട്ടന്മാർ സിനിമ എടുക്കും. കേസ് കൊടുത്തവൾ എക്കാലത്തും പുറത്താവും" എന്നായിരുന്നു സജിതയുടെ കുറിപ്പ്. സിനിമാ രംഗത്തെ പുരുഷാധിപത്യ പ്രവണതകളെയും പരാതി നൽകുന്നവർ നേരിടുന്ന വിവേചനത്തെയും മുൻനിർത്തിയാണ് സജിത മഠത്തിൽ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്. നേരത്തെ, രഞ്ജിത്തിനെതിരെ നടി നൽകിയ പരാതിയിൽ പോലീസ് കേസെടുക്കുകയും അദ്ദേഹത്തെ റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു.
"ചര്‍ച്ചയില്‍ പ്രമുഖര്‍: ഞാനും നീതിന്യായ വ്യവസ്ഥയില്‍ വിശ്വസിക്കുന്നു, അവള്‍ ഐ സിയില്‍ പരാതി കൊടുത്തില്ല! ഞങ്ങള്‍ പുറത്താക്കിയല്ലോ. കേസ് കോടതിയില്‍ ആയതിനാല്‍ ആ വിഷയം സംസാരിക്കണ്ട. പിന്നെ ഒരു രഹസ്യം പറയാം.. ഇത് ഗൂഡാലോചനയാണ്. ആ പെണ്ണിന് അഭിനയിക്കാന്‍ അറിയില്ലന്നേ.. പറഞ്ഞു വിട്ടു അവന്‍, അതിനാ...അപ്പൊ കൂടുതല്‍ ചര്‍ച്ചയില്ല. പിന്നെ...അവള്‍ക്കൊപ്പം തന്നെ. പക്ഷെ ഇനിയും ശക്തമായി തിരിച്ചു വന്നു ചേട്ടന്മാര്‍ സിനിമ എടുക്കും! കേസ് കൊടുത്തവള്‍ എക്കാലത്തും പുറത്തേക്ക്. കൂടെ നില്‍ക്കുന്നവരെ സിനിമ ലോകം കാണിക്കില്ല." സജിത മഠത്തിൽ കുറിച്ചു.
അതേസമയം, ഫോർട്ട് കൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ ഈ മാസം ജനുവരിയിൽ യുവനടിക്ക് നേരെ കാരവന് ഉള്ളിൽ രഞ്ജിത്ത് ലൈംഗിക അതിക്രമം നടത്തിയെന്നാണ് കേസ്. മാനസികാഘാതത്തിലായ നടി കഴിഞ്ഞ ആഴ്ചയാണ് പരാതിയുമായി സിറ്റി പൊലീസ് കമ്മീഷണറെ സമീപിച്ചത്. തുടർന്ന് ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് രഹസ്യമായി നടത്തിയ പ്രാഥമിക അന്വേഷണത്തിനുശേഷം ആയിരുന്നു ഇന്നലെ രാത്രി രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. അന്വേഷണത്തിന്റെ ഭാഗമായി ഷൂട്ടിംഗ് സൈറ്റിൽ ഉണ്ടായിരുന്ന മറ്റ് ചലച്ചിത്ര പ്രവർത്തകരെയും പൊലീസ് ചോദ്യം ചെയ്യും. റിമാന്റ് ചെയ്ത രഞ്ജിത്ത് എറണാകുളം സബ് ജയിലിൽ തുടരും.
Sajitha Mathathil reacts to Ranjith's arrest
































