കൊച്ചി: (truevisionnews.com) ദേശീയപാതയിൽ അരൂരിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മലപ്പുറം തിരൂരങ്ങാടി വെന്നിയൂർ കാച്ചടി സ്വദേശി ആങ്ങാട്ട് ശിഹാബിന്റെ ഭാര്യ സമീറ മധുരമംഗലത്ത് (44) ആണ് അന്തരിച്ചത്. ബുധനാഴ്ച വൈകുന്നേരം 6.15ഓടെ അരൂർ തെക്ക് പെട്രോൾ പമ്പിന് വടക്ക് വശത്തായിരുന്നു അപകടം നടന്നത്. നിയന്ത്രണം വിട്ട കാർ ഡിവൈഡറിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
സമീറയുടെ മകൾ ഷിംലയ്ക്ക് മുഖ്യമന്ത്രിയുടെ സ്റ്റുഡന്റ്സ് എക്സലൻഡ് അവാർഡ് ലഭിച്ചിരുന്നു. ഈ പുരസ്കാരം ഏറ്റുവാങ്ങാൻ കുടുംബസമേതനം തിരുവനന്തപുരത്ത് എത്തിയതായിരുന്നു. പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
അപകടത്തിൽ കാറിന്റെ എയർബാഗ് പൊട്ടി പുറത്ത് വന്നതായി അറിയുന്നു. സംഭവത്തിൽ അരൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് നടപടികൾ ആരംഭിച്ചു. ഷിംല, സിനിയാസ്, ശാമിസ്, ഷെസിൻ എന്നിവരാണ് മക്കൾ. മൃതദേഹം അരൂക്കുറ്റി ഗവ. ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകി. ഇന്നലെ രാത്രിയോടെ കരിമ്പിൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കി.
Family returning from receiving Chief Minister's award meets with accident; mother dies
































