തമിഴകത്തെ പുതു തലമുറ നായകൻമാരില്‍ മുൻനിരയിലുള്ള താരമാണ് ശിവകാര്‍ത്തികേയൻ. നടൻ എന്നതിനു പുറമേ നിര്‍മാതാവായും ശിവകാര്‍ത്തികേയൻ സിനിമയില്‍ തന്റെ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. അടുത്തിടെ തമിഴകത്ത് വൻ ഹിറ്റായ ചിത്രം തായ് കിഴവി നിര്‍മിച്ചത് ശിവകാര്‍ത്തികേയനാണ്. തന്റെ സാമ്പത്തിക കാര്യങ്ങളെല്ലാം നോക്കിനടത്തുന്നത് ഭാര്യ ആരതിയാണെന്ന് ശിവകാര്‍ത്തികേയൻ പറഞ്ഞതാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്.
ബാങ്ക് അക്കൗണ്ട് വിവരങ്ങളെക്കുറിച്ച് തനിക്ക് വലിയ ധാരണയില്ലെന്ന് ശിവകാര്‍ത്തികേയൻ പറഞ്ഞു. ഭാര്യ ആരതിയാണ് എന്റെ സാമ്പത്തിക കാര്യങ്ങളെല്ലാം ശ്രദ്ധയോടെ നോക്കി നടത്തുന്നത്. എന്തെങ്കിലും ചെലവ് വരുമ്പോള്‍ ഞാൻ അവളോട് കാശ് ചോദിക്കും.
അവളുടെ സാമ്പത്തിക മേല്‍നോട്ടമാണ് എന്നെ നിര്‍മാതാവാകാൻ പ്രാപ്‍തനാക്കിയത്. അവള്‍ ഇല്ലായിരുന്നെങ്കില്‍ ഇതൊന്നും സാധ്യമാകുമായിരുന്നില്ല എന്നും ശിവകാര്‍ത്തികേയൻ പറഞ്ഞു. തായ് കിഴവിയുടെ സക്സസ് മീറ്റിലാണ് ശിവകാര്‍ത്തികേയൻ മനസ് തുറന്നത്.
കേവലം 15 ദിവസത്തിനുള്ളില്‍ 58.32 കോടിയുടെ കളക്ഷൻ തായ് കിഴവി നേടിയെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ മാത്രം 48.72 കോടി ചിത്രം ഗ്രോസ് നേടിയെന്നും വിദേശത്ത് നിന്ന് 9.60 നേടിയെന്നുമാണ് ട്രേഡ് അനലിസ്റ്റുകളായ സാക്നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. രാധിക ശരത്‍കുമാറാണ് തായ്‍ കിഴവിയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. വൻ മേയ്‍ക്കോവറിലാണ് രാധിക ശരത്‍കുമാര്‍ ചിത്രത്തില്‍ എത്തിയത്.
ശിവകാര്‍ത്തികേയൻ പ്രൊഡക്ഷൻസിനൊപ്പം പാഷൻ സ്റ്റുഡിയോസും ചിത്രത്തിന്റെ നിര്‍മാണത്തില്‍ പങ്കാളിയായി. ശിവകുമാര്‍ മുരുഗേശനാണ് ചിത്രത്തിന്റെ സംവിധായകൻ. ശിവകുമാര്‍ മുരേഗശന്റെ സംവിധാനത്തിലൂള്ള പുതിയ ചിത്രം സേയോണില്‍ ശിവകാര്‍ത്തികേയൻ നായകനാകുമ്പോള്‍ കമല്‍ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.
തമിഴിലെ ഗ്രാമീണ അന്തരീക്ഷത്തിൽ ഉള്ള കഥാപരിസരവും, അവിടുത്തെ പച്ചയായ ആളുകളുടെയും കഥ പറഞ്ഞ ചിത്രത്തിലെ പ്രകടനം രാധികയുടെ കരിയർ ബെസ്റ്റാണെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. പണമിടപാടുകാരിയായ പാവുണുതായി എന്ന കഥാപാത്രമായാണ് രാധിക ചിത്രത്തില്‍ വേഷമിട്ടത്. അത്യാഗ്രഹിയായ ആൺ മക്കൾ പാവുണുതായിയുടെ സ്വത്തുക്കൾ സ്വന്തം പേരിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനും അതിനെ എതിർക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. സിംഗംപുലി, അരുൾദോസ്, മുനിഷ്‍കാന്ത്, ബാല ശരവണൻ എന്നിവരും ശിവകാര്‍ത്തികേൻ നിര്‍മിച്ച തായ്‍ കിഴവിയിൽ ഉണ്ട്.
Content Highlight: actor sivakarthikeyan about wife

































