കൊച്ചി: ( www.truevisionnews.com ) എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ്റെ പത്മഭൂഷൻ പിൻവലിക്കണമെന്ന് എസ്എൻഡിപി സംരക്ഷണ സമിതി. 124 തട്ടിപ്പു കേസുകളിൽ പ്രതിയാണ് വെള്ളാപ്പള്ളിയെന്നും പുരസ്കാരത്തിനെതിരെ മോശം പ്രതികരണം നടത്തിയെന്നും എസ്എൻഡിപി സംരക്ഷണ സമിതി അംഗങ്ങള്‍ പറഞ്ഞു.
ആരാണ് വെള്ളാപ്പള്ളിയെ പുരസ്കാരത്തിന് ശിപാർശ ചെയ്തതെന്നും വെള്ളാപ്പള്ളിക്ക് പുരസ്കാരം നൽകിയതിലെ സന്ദേശമെന്തെന്നും എസ്എൻഡിപി സംരക്ഷണ സമിതി അംഗങ്ങള്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.
'അവാര്‍ഡിന് വേണ്ടി എത്ര പണം കൊടുത്തെന്ന് പറയണം...പണം കൊടുത്താല്‍ കിട്ടുന്നതാണ് പത്മഭൂഷന്‍ എന്ന് വെള്ളാപ്പള്ളി നേരത്തെ പറഞ്ഞിരുന്നു. വെള്ളാപ്പള്ളിക്ക് പത്മഭൂഷന്‍ കൊടുത്തതില്‍ രാജ്യത്തെയാണ് അപമാനിച്ചത്. എനിക്ക് തന്നാല്‍ വാങ്ങില്ലെന്ന് പറഞ്ഞയാളാണ് വെള്ളാപ്പള്ളി. പത്മ അവാര്‍ഡിനെയും അതുവഴി രാജ്യത്തെയും അപമാനിച്ചതിന് അറസ്റ്റ് ചെയ്ത് ജയിലിലടക്കുന്നതിന് പകരം അതേ അവാര്‍ഡ് നല്‍കി ആദരിച്ചിരിക്കുന്നു.
വെള്ളാപ്പള്ളി രാജ്യത്തെയും പുരസ്കാരത്തെയും അപമാനിച്ചു. വെള്ളാപ്പള്ളിയുടെ പുരസ്കാരം പിന്‍വലിക്കണമെന്ന് കാണിച്ച് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും പരാതി നൽകി. പുരസ്കാരം പിൻവലിച്ചില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്നും കോടതിയെ സമീപിക്കുമെന്നും സംരക്ഷണ സമിതി അറിയിച്ചു.
അതേസമയം, പത്മഭൂഷൻ അവാർഡ് കിട്ടിയത് സമുദായത്തിനാണെന്നായിരുന്നു ഇന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞത്. 'പത്മഭൂഷൻ ലഭിച്ചതിൽ നല്ലതും ചീത്തയും പറയുന്നവർ ഉണ്ട്. ശരിയെന്നു തോന്നുന്നതേ പ്രവർത്തിച്ചിട്ടുള്ളു. മമ്മൂട്ടിക്കും തനിക്കും പുരസ്കാരം ലഭിച്ചു.
മമ്മൂട്ടിക്ക് കിട്ടിയത് അഭിനയ പാഠവത്തിനുള്ള അംഗീകാരമായാണ്. തനിക്ക് കിട്ടിയത് സംഘടനാ പ്രവർത്തനവും ക്ഷേമപ്രവർത്തനവും കണക്കിലെടുത്ത്. വിവാദം എന്നും ഉണ്ടാകും. പക്ഷെ അവസാനം അത് പൂമാലയാകും..' വെള്ളാപ്പള്ളി പറഞ്ഞു.
sndp protection committee aganist vellappallys padma bhushan


































