സംസ്ഥാന ടെലിവിഷൻ അവാർഡിൻ്റെ നിറവിലാണ് രശ്മിത അനിൽ. മിനി സ്ക്രീനിൽ പ്രേക്ഷകരെ കുടുകുടെ ചിരിപ്പിക്കുന്ന രശ്‌മി അനിലിൻ്റെ കുടുംബവിശേഷം അറിയാം. കെപിഎസി ലളിതയെപ്പോലെ ആകണമെന്നാണ് ആഗ്രഹമെങ്കിലും നിലവിൽ മലയാളിയുടെ ജൂനിയർ കൽപ്പനയാണ് രശ്‌മി.പപ്പൻ നരിപ്പറ്റയുടെ കരിങ്കണ്ണൻ സിനിമയിൽ കളിക്കുടുക്കയെ അനശ്വരമാക്കിയ രശ്‌മി അനിലിന് സംസ്ഥാന ടെലിവിഷൻ അവാർഡ്. വനിതാ ഹാസ്യതാരത്തിനുള്ള പ്രത്യേകജൂറി പരാമർശമാണ് ലഭിച്ചത്.ഒമ്പത്‌വർഷമായി ഹാസ്യസ്വഭാവ താരമായി തിളങ്ങുന്ന രശ്‌മിക്ക് ചാനൽ റിയാലിറ്റി ഷോകളിലെ മികച്ച ഹാസ്യനടിയാണ്. അമൃത ടിവിയിലെ കോമഡി മാസ്‌റ്റേഴ്‌സിലെ അഭിനയത്തിനാണ് സംസ്ഥാന പുരസ്‌കാരം ലഭിക്കുന്നത്.
ഭരണിക്കാവ് മഞ്ഞാടിത്തറ ചാങ്ങേത്തറയിൽ പരേതനായ കൃഷ്‌ണപിള്ളയുടെയും രത്‌നമ്മയുടെയും മകൾ രശ്‌മി സ്‌കൂൾ പഠനകാലത്ത് നാടകമെഴുതി സംവിധാനം ചെയ്‌ത് അഭിനയിച്ചിരുന്നു. കായംകുളം എംഎസ്എം കോളേജിൽ മലയാളം ഡിഗ്രിവിദ്യാർഥിയായിരിക്കെ മോണോ ആക്‌ട്, -നാടകവേദികളിലെ സാന്നിധ്യമായിരുന്നു. 2003 മുതൽ 2006 വരെ കെപിഎസിയിൽ പ്രവർത്തിച്ചു. തമസ്, മുടിയനായ പുത്രൻ, അശ്വമേധം നാടകങ്ങളിൽ വേഷമിട്ടു. 2006ൽ വിവാഹശേഷം അഭിനയരംഗത്തുനിന്ന് ബിഎഡ് പാസായി.ശ്രീനാരായണ ഗുരു സീരിയലിൽ കൈക്കുഞ്ഞിനെ ആവശ്യപ്പെട്ട് സമീപിച്ച സീരിയൽ പ്രവർത്തകർക്ക് 10 ദിവസത്തേക്ക് കുഞ്ഞിനെ വിട്ടുനൽകി. ചട്ടമ്പിസ്വാമിയായി മകൻ വേഷമിട്ടപ്പോൾ രശ്‌മി അമ്മയായി. പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നില്ല.
കായംകുളം എസ്എൻ. സെൻട്രൽ സ്‌കൂളിലെ മലയാളം അധ്യാപികയായിരുന്ന രശ്‌മി നിലവിൽ അഭിനയലോകത്ത് തൃപ്‌തയാണ്. കരിങ്കണ്ണന് പുറമേ വസന്തത്തിന്റെ കനൽവഴികൾ, ലൈഫ്ഓഫ് ജോസൂട്ടി, തോപ്പിൽ ജോപ്പൻ, ഒരുമുറൈ വന്ത് പാർത്തായ ഉൾപ്പെടെ 25 സിനിമയിൽവേഷമിട്ടു. സീരിയലുകളിലും അഭിനയിച്ചു. നിലവിൽ കൈരളിയിലെ ലൗഡ് സ്‌പീക്കർ, സൂര്യയിലെ ജോൺ ജാഫർ ജനാർദ്ദനൻ, ഏഷ്യാനെറ്റിലെ ലൈഫ്ഈസ് ബ്യൂട്ടിഫുൾ, വീട്ടിൽ ഊണ്, മഴവിൽ മനോരമയിൽ തട്ടീംമുട്ടീം എന്നിവയിൽ അഭിനയിക്കുന്നു. അഭിനയതിരക്കിനിടെ എംഎയും പൂർത്തിയാക്കി. ഭർത്താവ്: അനിൽ. മക്കൾ: കൃഷ്‌ണപ്രിയ, ശബരീനാഥ്.
Reshmitha Anil is on the verge of winning the state television award