(https://moviemax.in/) 'പരസ്പരം' എന്ന സൂപ്പർഹിറ്റ് സീരിയലിലെ ദീപ്തി ഐപിഎസ് എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ ഗായത്രി അരുണിന്റെ പുതിയ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. അഭിനയത്തിന് പുറമെ അവതാരകയായും എഴുത്തുകാരിയായും ബിസിനസ് വുമണായും തിളങ്ങുന്ന ഗായത്രി തന്റെ കരിയറിനെക്കുറിച്ചും പ്രണയ-വിവാഹ ജീവിതത്തെക്കുറിച്ചും മനസ് തുറന്ന അഭിമുഖമാണ് ഇപ്പോൾ ചർച്ചയാകുന്നത്.
എല്ലാ മേഖലകളെയും ഒരേപോലെ ബാലൻസ് ചെയ്തു കൊണ്ടുപോകുന്ന തന്റെ ശൈലിയെക്കുറിച്ചും താരം അഭിമുഖത്തിൽ വ്യക്തമാക്കുന്നുണ്ട്. സിനിമാ-സീരിയൽ തിരക്കുകൾക്കിടയിലും വ്ലോഗിംഗിലും സജീവമായ ഗായത്രിയുടെ നിലപാടുകൾക്ക് വലിയ ആരാധക പിന്തുണയാണ് ലഭിക്കുന്നത്. താരത്തിന്റെ പുസ്തകങ്ങളെക്കുറിച്ചും വരാനിരിക്കുന്ന പുതിയ പ്രോജക്റ്റുകളെക്കുറിച്ചും ആരാധകർക്കിടയിൽ വലിയ ആവേശം നിലനിൽക്കുന്നുണ്ട്.
''ഞാൻ ഒരുപാട് സ്വപ്നം കണ്ട ജീവിതമാണ് ഇപ്പോൾ നയിക്കുന്നത്. ഒരു നടിയായിരിക്കുന്നതും ആളുകൾ തിരിച്ചറിയുന്നതും ഓട്ടോഗ്രാഫ് ചോദിക്കുന്നതുമൊക്കെ ഞാൻ ആഗ്രഹിച്ചിട്ടുണ്ട്. എന്റെ എൻട്രി എളുപ്പമായിരുന്നെങ്കിലും ഇതുവരെയുള്ള യാത്ര ഒട്ടും എളുപ്പമല്ലായിരുന്നു. ഇപ്പോൾ 20 വർഷമായി ക്യാമറക്കു മുൻപിലുണ്ട്. 13 വർഷമായി അഭിനയരംഗത്തും. പക്ഷേ, ഇതിനിടയിലും ഞാൻ എങ്ങനെ ഇവിടെ അതിജീവിക്കും എന്നോർത്ത ഘട്ടങ്ങളുണ്ട്. പൊസിറ്റീവും നെഗറ്റീവുമായ നിരവധി കാര്യങ്ങൾ സംഭവിച്ചിട്ടുണ്ട്. പക്ഷേ, ഇങ്ങനെയൊക്കെയാണെങ്കിലും എന്റെ ജോലിയിൽ ഞാൻ വളരെ സന്തോഷവതിയായിരുന്നു. അതാണ് എന്നെ മുന്നോട്ടുപോകാൻ പ്രേരിപ്പിച്ച ഇന്ധനം'', പിങ്ക് പോഡ്കാസ്റ്റ് എന്ന യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ ഗായത്രി പറഞ്ഞു.
സ്നേഹം എന്ന വികാരമാണ് തന്റെ ഒരേ സമയം തന്റെ കരുത്തും ബലഹീനതയുമെന്നും ഗായത്രി അഭിമുഖത്തിൽ പറയുന്നു. ''ആളുകളെ നഷ്ടപ്പെടുമോ എന്ന പേടിയുടെയൊക്കെ പിറകിലുള്ള അടിസ്ഥാന വികാരം ഈ സ്നേഹമാണ്. ചിലപ്പോഴെങ്കിലും നമ്മൾ നമ്മളല്ലാതായിപ്പോകുന്നതും ഈ സ്നേഹത്തിന്റെ പേരിലാണ്. നമുക്ക് ഇങ്ങനെയൊരു സ്വഭാവം ഉണ്ടോ എന്ന് നമ്മൾ പോലും അതിശയിച്ചുപോകും. സ്നേഹം ഒരേസമയം എന്റെ ബലഹീനതയും കരുത്തുമാണ്'', ഗായത്രി കൂട്ടിച്ചേർത്തു.
പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും താരം മനസ് തുറന്നു. ''ഞങ്ങൾ വളരെ ചെറിയ പ്രായത്തിൽ തന്നെ പ്രണയിച്ചവരാണ്. എന്റെ ആദ്യത്തെ ക്രഷ് അരുൺ ആണ്. എന്റെ സുഹൃത്തിന്റെ സഹോദരനാണ് അദ്ദേഹം. അഞ്ജന എന്നാണ് അവളുടെ പേര്. എനിക്ക് സഹോദരങ്ങളില്ല. അഞ്ജന എപ്പോഴും ചേട്ടന്റെ കാര്യം പറയുമായിരുന്നു. കാണാതെ തന്നെ ചിലരോട് ആരാധന തോന്നില്ലേ? അങ്ങനെ ഒരുപാട് പറഞ്ഞുകേട്ട് തോന്നിയ ആരാധന അദ്ദേഹത്തോട് എനിക്കുണ്ടായിരുന്നു. അങ്ങനെ പത്താംക്ലാസ് പരീക്ഷ കഴിഞ്ഞതിനു ശേഷം, അവളുടെ വീട്ടിൽ പോയ സമയത്താണ് അരുണിനെ ആദ്യമായി കണ്ടത്. ആദ്യം കണ്ടപ്പോൾ തന്നെ എനിക്ക് ക്രഷ് തോന്നി, ആ പ്രായത്തിൽ തോന്നുന്ന ഒരു വികാരം. അല്ലാതെ അപ്പോൾ അതിനെ പ്രണയം എന്നൊന്നും വിളിക്കാനാകുമായിരുന്നില്ല. അദ്ദേഹത്തിനും എന്നോട് അതേ ഫീലിങ്ങ് ഉണ്ടായിരുന്നു. ഒരു സ്റ്റേജ് എത്തിയപ്പോൾ പരസ്‍പരം പറഞ്ഞു. പിന്നീട് വീട്ടുകാരുടെ സമ്മതത്തോടെയാണ് വിവാഹം കഴിഞ്ഞത്'', ഗായത്രി കൂട്ടിച്ചേർത്തു.
Gayatri opens up about love and marriage

































