#nenmara double murder #chenthamara case verdict #serial killer #Palakkad #court verdict
പാലക്കാട്: ( www.truevisionnews.com ) കേരളത്തെ നടുക്കിയ നെന്മാറ ഇരട്ട കൊലപാതക കേസിലെ പ്രതി ചെന്താമരയ്ക്കുള്ള ശിക്ഷാവിധി കോടതി ഇന്ന് പ്രഖ്യാപിക്കും. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. പ്രതി ചെന്താമര കുറ്റക്കാരനെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
തന്നെ തൂക്കിക്കൊന്നോളൂ എന്നാണ് കോടതിയോട് ചെന്താമര കഴിഞ്ഞ ദിവസം പറഞ്ഞത്. വധശിക്ഷ വരെ കിട്ടാവുന്ന കുറ്റമെന്ന് ചെന്താമരയോട് സൂചിപ്പിച്ച കോടതിയോട് തന്നെ വേണമെങ്കിൽ തൂക്കിക്കൊന്നോളൂ എന്നായിരുന്നു ചെന്താമരയുടെ വെല്ലുവിളി. ഇനിയും മറ്റുള്ളവരെ അപായപ്പെടുത്തുമോ എന്ന ചോദ്യത്തിന് വേണ്ടിവന്നാൽ കൊല്ലുമെന്നായിരുന്നു ചെന്താമരയുടെ മറുപടി.
തനിക്കെതിരെ എഴുതാൻ പറ്റുന്നതൊക്കെ എഴുതിക്കോളൂ, വേണമെങ്കിൽ തൂക്കിക്കൊന്നോളു എന്നും വെല്ലുവിളിച്ചു. ഒരു ചെകിടത്ത് അടി കിട്ടിയാൽ മറ്റേ ചെകിടും കാണിച്ച് കൊടുക്കാൻ താൻ ഗാന്ധിജി അല്ലെന്ന് കോടതിയെ നോക്കി പരിഹസിക്കുകയും ചെയ്തു. എൻറെ അവസ്ഥ നിങ്ങൾക്ക് വരണം, അപ്പോൾ മനസിലാകും.
എനിക്ക് തടസ്സം നിൽക്കുന്നവരോടൊക്കെ ഇതായിരിക്കും രീതിയെന്നും ഭീതിപ്പെടുത്തുന്ന തരത്തിലായിരുന്നു പ്രതിയുടെ വെല്ലുവിളി. ഇതെല്ലാം കേട്ട് ചെന്താമര കൊന്ന സുധാകരന്റെയും സജിതയുടെയും പെൺമക്കൾ കോടതി മുറിയിൽ ഉണ്ടായിരുന്നു.
മൂന്ന് കൊലപാതക കേസുകളിൽ പ്രതിയാണ് ചെന്താമര. 2019 ഓഗസ്റ്റ് 31നാണ് അയൽവാസിയായ സജിതയെ വെട്ടിക്കൊലപ്പെടുത്തിയത്. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയപ്പോഴാണ് 2025 ജനുവരി 27ന് നെന്മാറ പോത്തുണ്ടി തിരുത്തംപാടം ബോയൻ കോളനിയിൽ സുധാകരൻ (54), അമ്മ ലക്ഷ്മി (75) എന്നിവരെ ചെന്താമര കൊലപ്പെടുത്തിയത്.
സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ ഇടക്കാല ജാമ്യത്തിലിറങ്ങിയാണ് കൊലപാതകം നടത്തിയത്. നെന്മാറ പഞ്ചായത്ത് പരിധിയിൽ പ്രവേശിക്കരുതെന്ന പാലക്കാട് അഡിഷനൽ സെഷൻ കോടതി നാലിന്റെ ഉത്തരവു ലംഘിച്ച് ചെന്താമര തൊട്ടടുത്ത വീട്ടിൽ താമസിച്ച് ഒന്നര മാസമായി ഭീഷണിപ്പെടുത്തുന്നതായി സുധാകരനും മകൾ അഖിലയും നെന്മാറ പൊലീസിൽ പരാതി നൽകിയിരുന്നു.
നാട്ടുകാരും പരാതി നൽകി. എന്നാൽ, കേസെടുത്തു കോടതിയിൽ റിപ്പോർട്ട് ചെയ്തു ജാമ്യം റദ്ദാക്കാനുള്ള നടപടികൾ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായില്ല. സ്കൂട്ടറുമായി വീട്ടിൽ നിന്നിറങ്ങിയ സുധാകരനെ ചെന്താമര തന്റെ വീടിനു മുന്നിൽ തടഞ്ഞു നിർത്തി വെട്ടിവീഴ്ത്തുകയായിരുന്നു.
നിലവിളി കേട്ട് ഓടിയെത്തിയ അമ്മ ലക്ഷ്മിയെയും വെട്ടിപ്പരുക്കേൽപിച്ചു. ഇവർ ആശുപത്രിയിൽ മരിച്ചു. ചെന്താമരയും ഭാര്യയും മക്കളും അകന്നു കഴിയുകയായിരുന്നു. സജിതയ്ക്കും കുടുംബത്തിനും ഇതിൽ പങ്കുണ്ടെന്ന് ആരോപിച്ചാണു സജിതയെ കൊലപ്പെടുത്തിയത്. ഒളിവിൽ കഴിയവേയാണ് ചെന്താമരയെ പിടികൂടിയത്. സജിതയെ കൊലപ്പെടുത്തിയ കേസിൽ ചെന്താമരയ്ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു.
Content Highlight: Nenmara Double Murder Case Verdict Verdict Today Chenthamara Palakkad Court
#nenmara double murder #chenthamara case verdict #serial killer #Palakkad #court verdict

































