#latest news #Ranjini Haridas #online media
(https://moviemax.in/) നടൻ സലിം കുമാറിന്റെ വിയോഗത്തെ തുടർന്നുള്ള സംസ്കാരച്ചടങ്ങുകൾക്കിടെ ഓൺലൈൻ മാധ്യമങ്ങളും ജനങ്ങളും ഉണ്ടാക്കിയ അനാവശ്യ തിരക്കിനെതിരെ രൂക്ഷവിമർശനവുമായി അവതാരക രഞ്ജിനി ഹരിദാസ്. മരണവീടുകളിൽ പോലും എന്തും 'കണ്ടന്റ്' ആക്കി മാറ്റുന്ന ഓൺലൈൻ മാധ്യമങ്ങളുടെ സംസ്കാരത്തിനെതിരെ തന്റെ യൂട്യൂബ് ചാനലിലൂടെയാണ് രഞ്ജിനി പ്രതികരിച്ചത്.
ഐഡിയ സ്റ്റാർ സിംഗർ ചെയ്യുന്ന സമയത്ത് തന്റെ അടുത്ത സുഹൃത്ത് മരിച്ച ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോൾ, മാനസികാവസ്ഥ പോലും പരിഗണിക്കാതെ ഒരാൾ വന്ന് സെൽഫി ആവശ്യപ്പെട്ട അനുഭവം രഞ്ജിനി പങ്കുവെച്ചു. നടി സുബി സുരേഷ് മരിച്ചപ്പോൾ താൻ സൺഗ്ലാസ് (കറുത്ത കണ്ണാടി) ധരിച്ച് എത്തിയതിനെ ഓൺലൈൻ മാധ്യമങ്ങൾ മോശമായി ചിത്രീകരിച്ചതിനെ രഞ്ജിനി ചോദ്യം ചെയ്തു. തന്റെ ഉള്ളിലെ സങ്കടം മറ്റുള്ളവരെ കാണിക്കാതിരിക്കാനാണ് കണ്ണാടി ധരിച്ചതെന്നും, അത് തന്റെ വ്യക്തിപരമായ സ്വാതന്ത്ര്യമാണെന്നും രഞ്ജിനി വ്യക്തമാക്കി.
"എന്തും കണ്ടന്റാക്കി മാറ്റുന്നത് ശരിയല്ല. എന്റെ ഉള്ളിലുള്ള ഇമോഷൻ ഞാൻ എന്തിന് ആളുകളെ കാണിക്കണം? അതെന്നെ സംബന്ധിച്ച് എന്റെ പേഴ്സണൽ ചോയ്‌സാണ്.'- രഞ്ജിനി ഹരിദാസ്
സലിം കുമാറിന്റെ സംസ്കാരച്ചടങ്ങുകൾക്കിടെ അദ്ദേഹത്തിന്റെ മകൻ ചന്തുവിന് നേരിടേണ്ടി വന്ന സാഹചര്യം തന്നെ ഏറെ വേദനിപ്പിച്ചുവെന്ന് രഞ്ജിനി പറഞ്ഞു. സ്വന്തം പിതാവ് മരിച്ചിട്ട് ആ മകന് സ്വസ്ഥമായി ഇരുന്ന് കരയാൻ പോലും പറ്റാത്ത സാഹചര്യമാണ് അവിടെയുണ്ടാക്കിയത്.
സലിം കുമാറിന്റെ മരണം പ്രേക്ഷകർക്ക് നൽകിയ സങ്കടത്തേക്കാൾ എത്രയോ ഇരട്ടിയായിരിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനുണ്ടാകുക എന്ന് മനസ്സിലാക്കാനുള്ള സാമാന്യബോധം പോലും പലരും കാണിച്ചില്ല. ഇത്തരം മനുഷ്യരുടെ ഇടയിലാണ് ജീവിക്കുന്നത് എന്ന് ആലോചിക്കുമ്പോൾ ഭയങ്കര സങ്കടവും ഭയവും തോന്നുന്നുണ്ടെന്നും രഞ്ജിനി കൂട്ടിച്ചേർത്തു.
Content Highlight: Ranjini Haridas against the culture of online media

































