#latest news #online media #salim kumar #chandhu #police
തിരുവനന്തപുരം:(https://truevisionnews.com/) മറ്റുള്ളവരുടെ അനുവാദമില്ലാതെ അവരുടെ ദുഃഖവും വ്യക്തിപരമായ നിമിഷങ്ങളും മൊബൈൽ ക്യാമറകളിൽ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി കേരള പൊലീസ്. അടുത്തിടെ അന്തരിച്ച നടൻ സലിം കുമാറിന്റെ മരണാനന്തര ചടങ്ങിൽ ദൃശ്യങ്ങൾ പകർത്താൻ മൊബൈൽ ഫോണുകളുമായി ആളുകൾ തിക്കും തിരക്കും കൂട്ടിയത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലൂടെ പൊലീസ് മുന്നറിയിപ്പ് നൽകിയത്.
അനാവശ്യ ഇടപെടലുകളും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങളോടും സ്വാതന്ത്ര്യത്തോടും ഉള്ള വെല്ലുവിളിയാണെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. വ്യക്തികളുടെ സ്വകാര്യത മാനിക്കാതെ ദൃശ്യങ്ങൾ പകർത്തിയാൽ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും കേരള പൊലീസ് വ്യക്തമാക്കി.
"മറ്റൊരാളുടെ ജീവിതത്തിലേക്കും സ്വകാര്യതയിലേക്കും മൊബൈൽ ക്യാമറകൾ കൊണ്ടുചെല്ലുന്നവർ അറിയാനാണ്. മനുഷ്യന്റെ ദുഃഖവും മരണവും നാടിന്റെ പ്രതിസന്ധിയും അപകടങ്ങളുമൊക്കെ ചിലർക്ക് സമൂഹമാധ്യമങ്ങളിൽ കാഴ്ചക്കാരെ കൂട്ടാനുള്ള ഉപാധികളായി മാറുന്നു. അനാവശ്യ ഇടപെടലുകളും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങളോടും സ്വാതന്ത്ര്യത്തോടും ഉള്ള വെല്ലുവിളിയാണ്.
ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന സ്വകാര്യതയ്ക്കുള്ള അവകാശം (Right to Privacy) മൗലികാവകാശമാണ് എന്നത് ഓർമ്മ വേണം. ഒരാളുടെ അനുമതിയില്ലാതെ അയാളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് നിയമനടപടികൾക്ക് കാരണമാകാം. Information Technology Act, 2000 - Section 66E പ്രകാരം ഒരാളുടെ സ്വകാര്യത ലംഘിച്ച് ചിത്രങ്ങളോ വീഡിയോകളോ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് മൂന്നു വർഷം വരെ തടവും രണ്ടു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്".
Content Highlight: Intrusion into privacy without permission: 3 years in prison and a fine of Rs 2 lakh
































