#latest news #Renu Sudhi #critics #social media
(https://moviemax.in/) അന്തരിച്ച നടൻ കൊല്ലം സുധിയുടെ ചരമവാർഷിക ദിനത്തിൽ വീട്ടിലേക്ക് വീഡിയോ കോൾ ചെയ്ത് കരയുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിന് പിന്നാലെ ഉയർന്ന വിമർശനങ്ങൾക്കും ട്രോളുകൾക്കും മറുപടിയുമായി ഭാര്യയും ഇൻഫ്ലുവൻസറുമായ രേണു സുധി. 'എന്നും കരഞ്ഞുകൊണ്ടിരുന്നാൽ താൻ ഈ ലോകത്തുതന്നെ ഉണ്ടാകില്ലായിരുന്നു' എന്നാണ് രേണു വീഡിയോയിലൂടെ വ്യക്തമാക്കിയത്.
"ഇന്നലെ കരച്ചിൽ, ഇന്ന് ഡാൻസ് എന്നൊക്കെ ചിലർ കളിയാക്കി പറയുന്നുണ്ട്. ശരിയാണ്, എന്നും നമുക്ക് കരഞ്ഞിരിക്കാൻ പറ്റില്ല. എന്നും കരഞ്ഞുകൊണ്ടിരുന്നിരുന്നെങ്കിൽ ഞാൻ ഈ ലോകത്ത് നിന്നും എന്നോ നഷ്ടമായേനെ. ഞാൻ പൊരുതി മുന്നോട്ട് പോകുന്ന വ്യക്തിയാണ്, നിങ്ങൾ എത്ര വേണമെങ്കിലും കളിയാക്കിക്കോളൂ, എനിക്ക് അതൊന്നും ഒരു വിഷയമല്ല," രേണു പറഞ്ഞു.
"ജൂൺ അഞ്ചിന് സുധിച്ചേട്ടന്റെ ഓർമ്മദിനത്തിൽ ഞാൻ അവിടെ ഉണ്ടായിരുന്നില്ല. അതുകൊണ്ട് വീട്ടിലേക്ക് വീഡിയോ കോൾ ചെയ്തപ്പോൾ എന്റെ മനസ്സിന്റെ വിഷമം കാരണം കരഞ്ഞുപോയതാണ്. അതിനെയാണ് പലരും വിമർശിക്കുന്നത്."
"മൂന്ന് വർഷം മുൻപുള്ള ആ അപകടം നടന്ന ദിവസം മുതൽ ഇന്ന് വരെ ഞാൻ കരഞ്ഞുകൊണ്ട് തന്നെ ഇരുന്നിരുന്നെങ്കിൽ എന്റെ മക്കളുടെയും കുടുംബത്തിന്റെയും അവസ്ഥ എന്താകുമായിരുന്നു? എന്നെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട്, എന്റെ മക്കളുണ്ട്, വീട്ടുകാരുണ്ട്. അവർക്ക് വേണ്ടി എനിക്ക് ചിരിച്ചേ പറ്റൂ."
"എന്നെപ്പോലെ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഒരുപാട് പേരുണ്ട്. അവർക്കൊക്കെ വേണ്ടിയെങ്കിലും എനിക്ക് ജീവിച്ചേ പറ്റൂ. ഞാൻ ചിരിക്കും, ഇനിയും ചിരിക്കും. എന്റെ സന്തോഷത്തിന് വേണ്ടി ഇനിയും സോഷ്യൽ മീഡിയയിൽ റീൽസുകൾ ചെയ്യും."
കൊല്ലം സുധിയുടെ വേർപാടിന് ശേഷവും മക്കൾക്ക് വേണ്ടി തളരാതെ മുന്നോട്ട് പോകുന്ന തനിക്ക്, തന്നെ സ്നേഹിക്കുന്നവർ കാര്യങ്ങൾ മനസ്സിലാക്കി തരുമെന്ന വിശ്വാസമുണ്ടെന്നും രേണു സുധി കൂട്ടിച്ചേർത്തു.
Content Highlight: Renu Sudhi responds to critics

































