വയനാട് : ( www.truevisionnews.com ) ബത്തേരിയിൽ കാറിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച രണ്ടേകാൽ കോടി രൂപയുമായി രണ്ടു പേർ പിടിയിൽ. മുത്തങ്ങ ചെക്പോസ്റ്റ് വഴി കാറിൽ കടത്തുകയായിരുന്ന കുഴൽപ്പണമാണ് പൊലീസ് പിടികൂടിയത്.
രഹസ്യവിവരത്തെ തുടർന്ന് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പൊലീസും നടത്തിയ സംയുക്ത പരിശോധനയിലാണ് രേഖകളില്ലാത്ത 2,27,43,000 രൂപ കണ്ടെടുത്തത്.
സംഭവവുമായി ബന്ധപ്പെട്ട് ബത്തേരി മുള്ളൻകുന്ന് സ്വദേശി അർഷാദ് (44), കൊടുവള്ളി മദ്രസ ബസാർ സ്വദേശി പി.ടി. ഇസ്മായിൽ (40) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
കർണാടകയിൽ നിന്നും കേരളത്തിലേക്ക് വരികയായിരുന്ന കാറിലാണു പണം ഒളിപ്പിച്ചിരുന്നത്. പുറമേനിന്ന് കണ്ടുപിടിക്കാനാവാത്ത വിധം കാറിന്റെ ഡിക്കിയുടെ ഇരുവശങ്ങളിലും ബ്രേക്ക് ലൈറ്റിനോട് ചേർന്ന് പ്രത്യേകം തയാറാക്കിയ രഹസ്യ അറകൾക്കുള്ളിലുമാണു പണം സൂക്ഷിച്ചിരുന്നത്.
മുത്തങ്ങ തകരപ്പാടിയിലെ പൊലീസ് ചെക്പോസ്റ്റിൽ വച്ചായിരുന്നു പരിശോധന. പിടിച്ചെടുത്ത പണവും വാഹനവും ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
ബത്തേരി സ്റ്റേഷൻ എസ്എച്ച്ഒ ശ്രീകാന്ത് എസ്. നായരുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ പി. ജയപ്രകാശ്, സിവിൽ പൊലീസ് ഓഫിസർമാരായ അനിത്ത്, അനിൽകുമാർ, വിനീഷ, പ്രദീപൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
ഇത്രയും വലിയ തുക എവിടെനിന്നാണ് കൊണ്ടുവന്നതെന്നും ആർക്ക് വേണ്ടിയാണ് എത്തിച്ചതെന്നും കണ്ടെത്താനായി പൊലീസ് അന്വേഷണം ഊർജിതമാക്കി.
Two arrested with Rs. 2.5 crore in Bathery

































