(moviemax.in) തൃപ്പൂണിത്തുറയിലെ ട്വന്റി ട്വന്റി സ്ഥാനാർത്ഥിയായിരുന്ന നടി അഞ്ജലി നായർ, തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ തനിക്കെതിരെ ഉയരുന്ന പരിഹാസങ്ങൾക്കും ട്രോളുകൾക്കും മറുപടിയുമായി രംഗത്തെത്തി. മണ്ഡലത്തിൽ മൂന്നാം സ്ഥാനത്താണ് അഞ്ജലി എത്തിയത്.
"നെഗറ്റീവ് ട്രോളുകളൊന്നും കാണാഞ്ഞിട്ടല്ല. എന്നെപ്പറ്റി ഒരുപാട് മോശമായി പറയുന്നുണ്ട്. ഇതുവരെ ലഭിച്ച സ്നേഹത്തിന് വിപരീതമായ പ്രതികരണങ്ങളാണ് ഇപ്പോൾ കാണുന്നത്. ട്രോളരുതെന്ന് ഞാൻ പറയുന്നില്ല, അതൊക്കെ നിങ്ങളുടെ ഇഷ്ടമാണ്. പക്ഷേ, നിങ്ങളിൽ ഒരാളാണെന്ന് കരുതി ഉപദ്രവിക്കരുത് എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ."
പ്രചരണത്തിനിടെ അഞ്ജലി പറഞ്ഞതായ ‘ചക്ക തന്നെയല്ലേ താമര, താമര തന്നെയല്ലേ ചക്ക’ എന്ന പ്രസ്താവന വലിയ രീതിയിൽ പരിഹസിക്കപ്പെട്ടിരുന്നു. എന്നാൽ ഇത് തന്റെ വാക്കുകളല്ലെന്ന് താരം വ്യക്തമാക്കി.
ഒരു ക്ഷേത്രദർശനത്തിനിടെ കണ്ടുമുട്ടിയ വയോധിക പറഞ്ഞ കാര്യമാണ് താൻ പങ്കുവെച്ചതെന്ന് അഞ്ജലി പറയുന്നു. "ചക്ക പൊളിച്ചുനോക്കിയാൽ താമര പോലെയല്ലേ ഇരിക്കുന്നത്, രണ്ടും ഒന്ന് തന്നെയല്ലേ" എന്ന് ആ അമ്മ ചോദിച്ച കാര്യമാണ് താൻ പറഞ്ഞത്. എന്നാൽ അത് തന്റെ സ്വന്തം വാക്കുകളായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നു എന്നും അഞ്ജലി കൂട്ടിച്ചേർത്തു.
മണ്ഡലത്തിൽ ശക്തമായ പോരാട്ടമാണ് നടന്നത്. കോൺഗ്രസിന്റെ ദീപക് ജോയ് 18,468 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
'Don't harass me, I am also one of you'; Anjali Nair responds to trolls































