കൊച്ചി : (moviemax.in) നടന്‍ മമ്മൂട്ടി എറണാകുളത്തെ പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. തൃക്കാക്കര മണ്ഡലത്തിലെ പൊന്നുരുന്നി ക്രൈസ്റ്റ് കോൺവെന്റ് സ്കൂളിലെ 106-ാം നമ്പർ ബൂത്തിലെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. ഭാര്യ സുള്‍ഫത്തും മമ്മൂട്ടിക്കൊപ്പം വോട്ട് ചെയ്യാനെത്തിയിരുന്നു.
ഞാന്‍ വോട്ട് ചെയ്തുവെന്നും എല്ലാവരും വോട്ട് ചെയ്യണമെന്നും മമ്മൂട്ടി പ്രതികരിച്ചു. അഞ്ച് വര്‍ഷത്തിലൊരിക്കല്‍ കിട്ടുന്ന അവസരമാണെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈയിൽ നിന്ന് ഇന്ന് രാവിലെ കൊച്ചിയിലെത്തിയാണ് മമ്മൂട്ടി വോട്ട് രേഖപ്പെടുത്താൻ എത്തിയത്.
നടൻ മോഹൻലാൽ തന്റെ ജന്മനാടായ തിരുവനന്തപുരത്തെ 36-ാം നമ്പർ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. ക്യൂവിൽ നിൽക്കുന്നതിനിടെ എൽഡിഎഫ് സ്ഥാനാർത്ഥി വി. ശിവൻകുട്ടി, യുഡിഎഫ് സ്ഥാനാർത്ഥി കെ. ശബരീനാഥൻ എന്നിവരുമായി അദ്ദേഹം കുശലാന്വേഷണം നടത്തി.
വോട്ട് ചെയ്ത ശേഷം മഷി പുരട്ടിയ വിരലിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച താരം, 'എന്റെ കടമ ഞാൻ നിർവ്വഹിച്ചു, ഇനി കേരളത്തിന്റെ ഊഴമാണ്' എന്ന് കുറിച്ചുകൊണ്ട് എല്ലാവരോടും വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്തു.
സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും രാവിലെ ഏഴ് മണി മുതൽ വോട്ടെടുപ്പ് ആരംഭിച്ചു. വൈകുന്നേരം ആറ് മണി വരെയാണ് പോളിങ് സമയം. കേരളത്തിനൊപ്പം അസം, പുതുച്ചേരി എന്നിവിടങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കുന്നുണ്ട്. മെയ് നാലിനാണ് വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടക്കുന്നത്. പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ മെയ് 15-ന് നടക്കും.
'I voted, everyone should vote, isn't it an opportunity that comes once in five years': Mammootty

































