(moviemax.in) ടൊവിനോ തോമസ് നായകനാകുന്ന ബിഗ് ബജറ്റ് പീരിയഡ് ഡ്രാമ ത്രില്ലർ 'പള്ളിച്ചട്ടമ്പി'യുടെ റിലീസ് നീട്ടി. ഈ മാസം 10-ന് നിശ്ചയിച്ചിരുന്ന റിലീസ് ഏപ്രിൽ 15-ലേക്ക് (വിഷു ദിനം) മാറ്റിയതായി അണിയറ പ്രവർത്തകർ അറിയിച്ചു.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിലുണ്ടായ സാങ്കേതിക തടസ്സങ്ങളാണ് റിലീസ് വൈകാൻ കാരണമെന്ന് നിർമ്മാതാക്കൾ വ്യക്തമാക്കി. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം വിഷു റിലീസായി തിയേറ്ററുകളിലെത്തും.
കേരളത്തിൽ 1950-60 കാലഘട്ടത്തിൽ നടക്കുന്ന കഥയാണ് ‘പള്ളിച്ചട്ടമ്പി’ പറയുന്നത്. ക്വീന്‍, ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഡിജോ ജോസ് ആൻ്റണി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ടി എസ് സുരേഷ് ബാബുവാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കയാദു ലോഹര്‍ ആണ് നായിക. വിജയരാഘവൻ, സുധീർ കരമന, ബാബുരാജ്, വിനോദ് കേദാമംഗലം, പ്രശാന്ത് അലക്സ് തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നു. ക്യാമറ: ടിജോ ടോമി. സംഗീത സംവിധാനം: ജെയ്ക്സ് ബിജോയ്. ചിത്രത്തിലെ കാട്ടുചെമ്പകം പൂത്തോട്ടെ എന്ന ഗാനം ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്.
വേൾഡ് വൈഡ് ഫിലിംസിന്റെ ബാനറിൽ നൗഫലും ബ്രിജീഷും ചേർന്നാണ് ‘പള്ളിച്ചട്ടമ്പി’ നിർമിക്കുന്നത്. സി ക്യൂബ് ബ്രോ എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ ചരൺ, ചാണുക്യ, ചൈതന്യ എന്നിവരും തൻസീറും ചേർന്നാണ് സഹനിർമാണം. ടൊവിനോയുടെ മാസ് ആക്ഷൻ എന്റർടെയ്‌നറിനായി വലിയ കാത്തിരിപ്പിലാണ് പ്രേക്ഷകർ.
Censor certificate delayed; 'Pallichattambi' release date changed

































