കോഴിക്കോട്: ( www.truevisionnews.com ) ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ പി.വി. അന്‍വറിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതായി കോണ്‍ഗ്രസിന്റെ പരാതി. എല്‍ഡിഎഫ് വാഹന പ്രചാരണ ഓഡിയോയില്‍ അന്‍വറിനെ അധിക്ഷേപിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ബേപ്പൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയാണ് മാറാട് പൊലീസില്‍ പരാതി നല്‍കിയത്. അന്‍വറിനെതിരെ വ്യക്തിഹത്യ നടത്തുന്ന പ്രസംഗം തയ്യാറാക്കിയത് സിപിഎം ആണെന്നും പരാതിയില്‍ പറയുന്നു.
ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും കൊടിയോ ബോര്‍ഡോ പ്രദര്‍ശിപ്പിക്കാത്ത, വ്യക്തിഹത്യ മാത്രം ഉദ്ദേശിച്ചിട്ടുള്ള ഇത്തരം പ്രസംഗങ്ങള്‍ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമാണെന്നും ഇത്തരം പ്രവണതകള്‍ നിര്‍ത്തണമെന്നും പരാതിയില്‍ കോൺഗ്രസ് ആവശ്യപ്പെട്ടു.
വ്യക്തിഹത്യ നടത്തിക്കൊണ്ട് വാഹനപ്രചാരണ പരിപാടി നടത്തിയ ഓട്ടോ ഡ്രൈവറെയും പിന്നിലുള്ളവരെയും കണ്ടെത്തി തക്കതായ ശിക്ഷ നല്‍കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.എൽഡിഎഫ് സ്ഥാനാര്‍ഥി പി.എ മുഹമ്മദ് റിയാസിന് വേണ്ടി സിപിഎമ്മാണ് പ്രസംഗം തയ്യാറാക്കിയതെന്നും പരാതിയിലുണ്ട്.
നേരത്തെ, തനിക്കെതിരെ വ്യക്തി അധിക്ഷേപം നടത്തുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി മുഹമ്മദ് റിയാസും അൻവറിനെതിരെ രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് എന്നാൽ പണാധിപത്യമല്ലെന്നും റെക്കോർഡ് ഭൂരിപക്ഷത്തിൽ താൻ വിജയിക്കുമെന്നും റിയാസ് പത്രസമ്മേളനത്തിൽ പറഞ്ഞു.
'മൂന്ന് റൗണ്ട് പ്രചാരണം പൂർത്തിയാക്കി. നല്ല പ്രതികരണമാണ് ജനങ്ങളിൽ നിന്ന് ലഭിക്കുന്നത്. ജനങ്ങൾ ആവശ്യപ്പെട്ട വികസനം സാധ്യമാക്കി. റെക്കോഡ് ഭൂരിപക്ഷത്തിൽ ജയിക്കും. കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ വോട്ട് ലഭിക്കും. വ്യക്തി പരമായ ശത്രുത ആരോടും ഇല്ല. രാഷ്ട്രീയം പറഞ്ഞാണ് വോട്ട് തേടുന്നത്. രാഹുൽ ഗാന്ധിയുടെ പിതൃത്വം ചോദ്യം ചെയ്തിട്ടില്ല. പാണക്കാട് തങ്ങളെയും വ്യക്തിപരമായി ആക്ഷേപിച്ചിട്ടില്ല'. വ്യക്തി അധിക്ഷേപമല്ല, വികസനവും രാഷ്ട്രീയവും ആണ് ചർച്ച ചെയ്യുന്നതെന്നും റിയാസ് പറഞ്ഞു.
Congress files complaint against LDF campaign for personally abusing PV Anwar

































