കൊച്ചി: (moviemax.in) വിവാദചിത്രമായ 'ദി കേരള സ്റ്റോറി'ക്കും അതിന്റെ രണ്ടാം ഭാഗത്തിനുമെതിരെ താൻ പരസ്യമായി പ്രതികരിക്കാതിരുന്നത് അത് സിനിമയ്ക്ക് വെറുതെ പ്രമോഷൻ നൽകുമെന്ന് കരുതിയാണെന്ന് നടൻ ടൊവിനോ തോമസ്. കേരളത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന സിനിമയ്ക്കെതിരെ എന്തുകൊണ്ട് പ്രതികരിച്ചില്ല എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം.
ചിത്രത്തെക്കുറിച്ച് ഒരു സോഷ്യൽ മീഡിയ പോസ്റ്റ് പങ്കുവെച്ചാൽ പോലും അത് അവർക്കൊരു പരസ്യമായി മാറുമെന്ന് ബോധ്യപ്പെട്ടതിനാലാണ് താൻ ബോധപൂർവ്വം മാറിനിന്നതെന്നും, കേരളത്തിൽ ആരും ഈ സിനിമ കണ്ടിട്ടുണ്ടെന്ന് തനിക്ക് തോന്നുന്നില്ലെന്നും ടൊവിനോ വ്യക്തമാക്കി.
നിർബന്ധിത മതപരിവർത്തനവും ബീഫ് കഴിപ്പിക്കുന്ന രംഗങ്ങളും ഉൾപ്പെടുത്തി കേരളത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു എന്ന പേരിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ ചിത്രത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് മലയാള സിനിമയിലെ മുൻനിര നടന്മാരുടെ നിലപാടിനെക്കുറിച്ചുള്ള ടൊവിനോയുടെ ഈ വെളിപ്പെടുത്തൽ ശ്രദ്ധേയമാകുന്നത്.
'ഞാൻ അതിന്റെ ആദ്യ ഭാഗം കണ്ടിരുന്നു. അപ്പോൾ തന്നെ എനിക്ക് മനസിലായി, ഞാൻ ഒരു പോസ്റ്റ് ആ സിനിമയെ കുറിച്ച് പങ്കുവെച്ചാൽ അത് അവർക്കൊരു പ്രൊമോഷനായി മാറുമെന്ന്. അപ്പോൾ ഞാൻ തീരുമാനിച്ചു ഒരിക്കലും ഞാൻ അത് ചെയ്യില്ലെന്ന്. ഞാൻ അത് ഒഴിവാക്കി വിട്ടു. കേരളത്തിൽ ആരും ആ സിനിമ കണ്ടിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല', ടൊവിനോയുടെ വാക്കുകൾ.
'It would be a promotion for them'; Tovino explains why he didn't respond to Kerala Story

































