(moviemax.in) ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ പരിഹസിച്ച് നടൻ ഗോപൻ മങ്ങാട്ട് രംഗത്ത്. 2002-ൽ രാഷ്ട്രീയ സമരത്തിൽ പങ്കെടുത്തതിനെത്തുടർന്ന് എറണാകുളം സബ് ജയിലിൽ കഴിഞ്ഞ അനുഭവം പങ്കുവെച്ചുകൊണ്ടാണ് രഞ്ജിത്തിന് ഗോപൻ 'ജയിൽ ഉപദേശങ്ങൾ' നൽകുന്നത്.
സബ് ജയിലിലെ സെല്ലുകളിൽ അമിതമായ തിരക്കായിരിക്കുമെന്നും കൂടെയുള്ളവർ കടുത്ത ക്രിമിനലുകളായിരിക്കുമെന്നും ഗോപൻ ഓർമ്മിപ്പിക്കുന്നു. അവിടെ ചെന്ന് രാഷ്ട്രീയ പാരമ്പര്യം വിളമ്പിയാൽ തല്ലു കിട്ടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പരിഹസിച്ചു.
"തെരഞ്ഞെടുപ്പടുക്കുമ്പോൾ തന്നെ ഭരണവിരുദ്ധ വികാരമുണ്ടോ ഇല്ലയോ? ഭരണമാറ്റം സംഭവിക്കുമോ? ഭരണപക്ഷം പ്രതിപക്ഷമാകുമോ? പ്രതിപക്ഷം ഭരണപക്ഷമാകുമോ എന്നെല്ലാം അറിയുവാൻ ഇൻ്റലിജൻ്റ്സ് സംവിധാനമുള്ളതുകൊണ്ട് ഭരണതലത്തിലെ പോലീസ് വൃന്ദത്തിനാകും. അതുകൊണ്ടുതന്നെ പോലീസിൻ്റെ പ്രവർത്തികൾ നിരീക്ഷിച്ചാലറിയാം എന്താണ് സംഭവിക്കുവാൻ പോകുന്നതെന്ന്. സംവിധായകൻ രഞ്ജിത്തിനെതിരെ ആദ്യമായല്ല സ്ത്രീ വിഷയ സംബന്ധിയായി പരാതി ഉയരുന്നത്. ഭരണകക്ഷിയോടൊട്ടി നിൽക്കുന്നതുകൊണ്ടും അതിൻ്റെ ഭാഗമായതുകൊണ്ടും ഇത്തരക്കാർക്കെതിരെ പോലീസ് എന്ത് നിലപാടാണ് ആ സമയങ്ങളിൽ കൈക്കോള്ളുക എന്നത് സംവിധായകൻ പി.ടി കുഞ്ഞുമുഹമദിൻ്റെ കേസിലടക്കം കേരളം കണ്ടതാണ്. തെരഞ്ഞെടുപ്പടുത്തപ്പോഴാണ് പുതിയതും നിലവിൽ അവസാനത്തേതുമായ പരാതി ഉയർന്നുവന്നിരിക്കുന്നത്. എന്നാൽ മുൻകാല സമീപനമല്ല പോലീസിൽ നിന്നും ഈ കേസിൽ കാണാൻ കഴിയുന്നത്. പഴുതടച്ച് കുറ്റാരോപിതനെ പൊക്കി. അതും എവിടുന്ന്? ചാനൽ ഭാഷയിൽ പറഞ്ഞാൽ ഭരണകക്ഷിയുടെ തെരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുക്കുവാൻ പോകും വഴി." ഗോപൻ മങ്ങാട്ട് പറയുന്നു.
‘പോലീസിനറിയാം നിലവിലെ സംവിധാനം മറിയാൻ പോവുകയാണെന്ന്’
"ഇതിനുമാത്രം ധൈര്യം പോലീസിന് വരണമെങ്കിൽ പോലീസിനറിയാം നിലവിലെ സംവിധാനം മറിയാൻ പോവുകയാണെന്ന്. ഇനിയെന്തിന് വേറൊരു Pre Poll & Exit പോൾ. രാഷ്‌ട്രീയ സമരത്തിൽ പങ്കെടുത്തതിന് 2002-ൽ കുറച്ചു ദിവസം എറണാകുളം സബ് ജയിലിൽ കിടന്നതിൻ്റെ മുന്നനുഭവം വച്ച് ചില മുന്നറിയിപ്പുകൾ തരാം: ഈ സബ് ജയിൽ ശോകമാണ്. 7 പേർ കിടക്കേണ്ട സെല്ലിൽ 20 ൽ കൂടുതലാളുണ്ടാകും. ഏതാണ്ടെല്ലാവരും നല്ല കിണ്ണൻ കാച്ചി ക്രിമിനലുകളായിരിക്കും. ചൂട് & കൊതുക് ആഹാ.... കഞ്ചാവും ബീഡിപ്പുകയും ശ്വസിച്ച് തല ചെകിടിക്കും. രാവിലെയും വൈകീട്ടും അര മണിക്കൂർ മാത്രം സെല്ലിന് പുറത്തിറക്കും. Toilet കൾക്ക് വാതിൽ ഉള്ളതും ഇല്ലാത്തതും കണക്കാണ്. കയറിച്ചെല്ലുമ്പോൾ സ്വാഗതമോതി തെറി വിളിയും നടയടിയും ഉറപ്പ്. രാഷ്‌ട്രീയ തടവുകാരായത് കൊണ്ട് ഞങ്ങളെ തെറി വിളിയിൽ മാത്രം ഒതുക്കി. പക്ഷെ പെണ്ണ് കേസിൽ ഈ ഔദാര്യം കിട്ടുമോ എന്തോ? എന്തായാലും 76 മുതലുള്ള SFI പാരമ്പര്യം വിളിച്ചു കൂവി വെറുതേ തല്ലിൻ്റെ എണ്ണം കൂട്ടണ്ട. പിന്നെ ആശ്വാസമെന്നത് അന്ന് ഗോതമ്പ് ഉണ്ടയായിരുന്നത് ഇപ്പൊ പരത്തി ചപ്പാത്തിയാക്കിയുണ്ട്. അപ്പൊ ലാൽ സലാം." ഗോപൻ മങ്ങാട്ട് കൂട്ടിച്ചേർത്തു. ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു ഗോപൻ മാങ്ങാട്ടിന്റെ പ്രതികരണം.
'Don't talk about SFI traditions in jail, you will get beaten up'; Gopan Mangat gives prison advice to Ranjith

































