(moviemax.in) കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി ഉത്തരവിട്ടത്, ദില്ലിയിലെ എല്ലാ തെരുവ് നായകളേയും ഷെല്‍ട്ടറുകളിലേക്ക് മാറ്റണമെന്ന്. ഇതിനെതിരെ പ്രതികരിച്ചിരിക്കുകയാണ് അവതാരകയായ രഞ്ജിനി ഹരിദാസ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് താരം നിലപാട് വ്യക്തമാക്കിയത്. തെരുവുനായ വിഷയത്തിൽ സ്വന്തം നിലപാട് വ്യക്തമാക്കിയിട്ടുള്ളയാളാണ് രഞ്ജിനി. ഈ വിഷയത്തിൽ പലപ്പോഴും അഭിപ്രായം തുറന്നു പറഞ്ഞിട്ടുള്ളയാളാണ് താനെന്നും ശക്തമായ ഒരു മീഡിയം കയ്യിലുള്ളപ്പോൾ ഇത്തവണയും മിണ്ടാതിരിക്കുന്നത് ശരിയല്ലെന്നും രഞ്ജിനി പറയുന്നു.
'സുപ്രീംകോടതി ഉത്തരവ് എന്നെ വിഷമിപ്പിക്കുകയും ചൊടിപ്പിക്കുകയും ചെയ്‍തു. ഇന്ത്യയിൽ ധാരാളം തെരുവുനായകൾ ഉണ്ട്. അത് സത്യം തന്നെയാണ്. ഇവയിൽ നിന്നും ഉപദ്രവം ഏൽക്കേണ്ടി വന്നിട്ടുള്ള ആളുകൾ കുറേയുണ്ട്. അവരിൽ കൂടുതലും കുട്ടികളാണ്. ഇങ്ങനൊരു ഉത്തരവ് സുപ്രീംകോടതിയിൽ നിന്നും വരുമ്പോൾ ഇത് ശാശ്വതമാണോ ലീഗലാണോ എന്നൊക്കെയുള്ള ചിന്തകൾ വന്നു. ഇതൊന്നും ലോജിക്കലോ ലീഗലോ ആയ കാര്യമല്ല. എഴുതപ്പെട്ടിട്ടുള്ള നിയമങ്ങൾ നമ്മൾ പാലിക്കുന്നുണ്ടോയെന്ന് നോക്കുകയാണ് സുപ്രീംകോടതിയുടെ ജോലി. അവർ തന്നെ നിയമങ്ങൾ പാലിക്കാതിരുന്നാലോ?. ആർട്ടിക്കിൾ 21 ജീവിക്കാനുള്ള അവകാശവും വ്യക്തിസ്വാതന്ത്ര്യവും ഉറപ്പ് നൽകുന്നു. മൃഗങ്ങളും അതിൽ ഉൾപ്പെടും.
പത്ത് ലക്ഷത്തോളം തെരുവുനായകൾ രാജ്യത്ത് ഉണ്ടെന്നാണ് പറയുന്നത്. പത്ത് വർഷം മുമ്പുള്ള സർവേ കണക്കോ മറ്റോ ആണിത്. പുതിയൊരു സർവേ നടന്നിട്ടുണ്ടെന്ന് തോന്നുന്നില്ല. ഇത്രയും നായകൾക്ക് വേണ്ട ഇൻഫ്രാസ്ട്രക്ടചർ എങ്ങനെ ഒരുക്കും? തെരുവുനായകൾ പെരുകാനുള്ള കാരണമാണ് ആദ്യം കണ്ടുപിടിച്ച് പരിഹരിക്കേണ്ടത്. പെറ്റ് ഓണർഷിപ്പ് ശക്തമാക്കണം. ബ്രീഡിങ് കൺട്രോൾ ചെയ്യണം. നായകളെ തെരുവിൽ ഉപേക്ഷിക്കുന്നവർക്ക് ശിക്ഷ നൽകണം.
ആനിമൽ വെൽഫെയറിന് വേണ്ടി പ്രവർത്തിക്കുന്നവരാണെന്ന് കരുതി ഞങ്ങളെ തെരുവ് നായ കടിക്കാറില്ലെന്നോ ഓടിക്കാറില്ലെന്നോ അർത്ഥമില്ല. എന്റെ വീട്ടിലുള്ളവരും വടി കയ്യിൽ കരുതാറുണ്ട്. ഇത് എല്ലാവരേയും പ്രശ്‍നമാണ്. പല കാരണങ്ങൾ മൂലം നമ്മുടെ രാജ്യത്ത് ആളുകൾ മരിക്കുന്നുണ്ട്. തെരുവുനായകളുടെ പ്രശ്‍നത്തിന് ചെയ്‍തതുപോലെയാണോ ആ പ്രശ്‍നങ്ങൾ പരിഹരിക്കുന്നത്? മനുഷ്യർക്കു വേണ്ടിയെന്ന് പറഞ്ഞ് മണ്ടത്തരം ചെയ്യരുത്'', രഞ്ജിനി ഹരിദാസ് വീഡിയോയിൽ പറഞ്ഞു.
Ranjini Haridas clarifies her stance on the street dog issue