വിവാഹ ചടങ്ങുകളിൽ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ ഒരുപാട് മാറ്റങ്ങൾ വന്നു. നോർത്ത് ഇന്ത്യയിൽ മാത്രം നടന്നിരുന്ന ചടങ്ങുകൾ മലയാളികളും അവരുടെ വിവാഹങ്ങളിൽ ഉൾക്കൊള്ളിച്ച് തുടങ്ങി. സെലിബ്രിറ്റി വിവാഹങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് അതിനോട് കിടപിടിക്കുന്ന തരത്തിലാണ് കേരളത്തിൽ അടുത്തിടെയായി വിവാഹങ്ങൾ നടക്കുന്നത്. സെലിബ്രിറ്റി വിവാഹങ്ങൾ പ്രേക്ഷകർക്ക് എന്നും ഒരു കൗതുക കാഴ്ചയാണ്.
അടുത്തിടെ നടന്ന സെലിബ്രിറ്റി വിവാഹങ്ങളെല്ലാം അത്യാഢംബരം നിറഞ്ഞതും ഒരാഴ്ചയോളം നീണ്ടുനിൽക്കുന്നതുമായിരുന്നു. ലക്ഷങ്ങളും കോടികളും പൊടിച്ച് വിലകൂടിയ വസ്ത്രങ്ങളും വിരുന്നും വാഹനങ്ങളും സ്വർണ്ണവും എല്ലാമായാണ് ഒട്ടുമിക്ക താരങ്ങളുടേയും വിവാഹം നടക്കാറുള്ളത്. എന്നാൽ അവരിൽ നിന്ന് വ്യത്യസ്തനാവുകയാണ് യുവനടൻ ആൻസൺ പോൾ.
മുപ്പത്തിയാറുകാരനായ താരത്തിന്റേത് രജിസ്റ്റർ വിവാഹമായിരുന്നു. ആളും ആരവുമില്ലാതെ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ ഒരു തുളസി മാല പരസ്പരം അണിയിച്ച് കേക്കിൽ നിന്ന് മധുരവും നുകർന്ന് വിവാഹ ചടങ്ങ് ആൻസൺ പൂർത്തിയാക്കി. തിരുവല്ല സ്വദേശി നിധി ആനാണ് ആൻസണിന്റെ വധു. തൃപ്പൂണിത്തുറ രജിസ്റ്റർ ഓഫീസിൽ വെച്ചായിരുന്നു വിവാഹ ചടങ്ങ് നടന്നത്.
പേസ്റ്റൽ ഗ്രീൻ നിറത്തിലുള്ള ഷർട്ടും കസവ് മുണ്ടും ആയിരുന്നു ആൻസണിന്റെ വേഷം ഓഫ് വൈറ്റ് നിറത്തിലുള്ള സാരിയായിരുന്നു വധു നിധിയുടെ വേഷം. ഒരു തരിപൊന്ന് പോലും നിധി അണിഞ്ഞിരുന്നില്ല. ചടങ്ങിനായി പ്രത്യേകമായി മേക്കോവർ വധു നടത്തിയിട്ടുമില്ല. ഇരുവരും തുളസിമാല പരസ്പരം അണിയിച്ചതോടെയാണ് ചടങ്ങ് ആരംഭിച്ചത്. ശേഷം വിവാഹം രജിസ്റ്റർ ചെയ്തു.
പിന്നീട് സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും സാന്നിധ്യത്തിൽ ഒരു കേക്ക് മുറിച്ച് പരസ്പരം മധുരം നുണഞ്ഞു. അത്യാഢബര പൂർവം വിവാഹം നടത്താൻ ശേഷിയുണ്ടായിരുന്നിട്ടും കാട്ടിക്കൂട്ടലുകളില്ലാതെ സിംപിളായി വിവാഹം നടത്തിയ ആൻസണിനേയും വധു നിധിയേയും പ്രശംസിച്ചുള്ള കമന്റുകളാണ് സോഷ്യൽമീഡിയയിൽ നിറയുന്നത്. സംരംഭകയാണ് ആൻസണിന്റെ വധു നിധി. യുകെയിൽ സെറ്റിലായിരുന്ന നിധി ബിസിനസ് ആരംഭിച്ചശേഷം കേരളത്തിൽ തന്നെയുണ്ട്.
ബ്രെയിൻ ട്യൂമറിനെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരികെ വന്ന് തന്റെ ആരാധകരെ അത്ഭുതപ്പെടുത്തിയ താരമാണ് ഇപ്പോൾ വീണ്ടും മാതൃകാപരമായ വിവാഹത്തിലൂടെ ഞെട്ടിച്ചിരിക്കുന്നത്. പൊതുവെ വിവാഹത്തിന് ഒരു മാസം മുമ്പ് സേവ് ദി ഡേറ്റ് അടക്കമുള്ള പങ്കുവെച്ച് ആളുകൾ വിവാഹത്തിന്റെ വിളംബരം നടത്തുന്ന കാലത്താണ് കല്യാണത്തിന്റെ ഒരു സൂചന പോലും തരാതെ ആൻസൺ വിവാഹിതനായത്.
പന്ത്രണ്ട് വർഷമായി തെന്നിന്ത്യൻ സിനിമയുടെ ഭാഗമായി നിലകൊള്ളുന്ന ആൻസണിന്റെ അരങ്ങേറ്റം കെക്യു എന്ന സിനിമയിലൂടെയായിരുന്നു. സിനിമ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് സു സു സുധി വാത്മീകം, ഊഴം തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. പക്ഷെ ആളുകൾ ആൻസണിന്റെ പേര് ഗൂഗിളിൽ തിരഞ്ഞ് തുടങ്ങിയത് തമിഴ് സിനിമ റെമോയുടെ റിലീസിനുശേഷമാണ്. ശിവകാർത്തികേയന് ഒത്ത സുന്ദരനായ വില്ലനായിരുന്നു റെമോയിൽ ആൻസൺ.
അതിനുശേഷം സോളോ, ആട് 2, കല വിപ്ലവം പ്രണയം, അബ്രഹാമിന്റെ സന്തതികൾ, ദി ഗ്ലാംബ്ലർ, തമ്പി, മാർക്കോ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. മാർക്കോയിലെ ആൻസണിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. ചെറുപ്പം മുതൽ സിനിമാ മോഹം മനസിൽ സൂക്ഷിക്കുന്നയാളാണ് ആൻസൺ. എഞ്ചിനീയറിങ് പഠനകാലത്താണ് നടന് ട്യൂമർ സ്ഥിരീകരിച്ചത്.
തുടര്‍ന്ന് ഒരുപാട് ചികിത്സകളും സര്‍ജറികളും നടത്തിയാണ് ആൻസൺ ജീവിതത്തിലേക്ക് തിരികെ വന്നത്. തലയില്‍ 50ലധികം സ്റ്റിച്ച് ആൻസണിനുണ്ട്. ട്യൂമർ വന്നിന്റെ അടയാളമെന്നോണം നടന്റെ നെറ്റിയുടെ ഒരു വശത്ത് ഒരു പാട് കാണം. മരണത്തോടുള്ള തന്റെ പോരാട്ടത്തിന്റെ അടയാളമായിട്ടാണ് താരം അതിനെ കരുതുന്നത്.
ansonpaul gets married nidhiann low key ceremony photo