---
title: "#priyankachopra | ഞാൻ അവളെ അവിടേക്ക് അയച്ചു, ചീത്ത അമ്മയാണ്! പ്രിയങ്കയോട് ചെയ്തത് ഓര്‍ത്ത് ഇപ്പോഴും കരയും"
english_title: "#priyankachopra #mother #madhuchopra #recalls #sending #her #away #home #age #seven"
publisher: "moviemax.in"
canonical_url: "https://moviemax.in/news/252928/priyankachopra-mother-madhuchopra-recalls-sending-her-away-home-age-seven"
published_at: "2024-11-30T15:55:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674ae8127f908_1.jpg"
keywords: []
---

# #priyankachopra | ഞാൻ അവളെ അവിടേക്ക് അയച്ചു, ചീത്ത അമ്മയാണ്! പ്രിയങ്കയോട് ചെയ്തത് ഓര്‍ത്ത് ഇപ്പോഴും കരയും

> **Lead Summary:** ഇന്ത്യന്‍ സിനിമയും കടന്ന് ഹോളിവുഡിലെ നിറ സാന്നിധ്യമായി മാറിയ നടിയാണ് പ്രിയങ്ക ചോപ്ര. ബോളിവുഡിലെ താരകുടുംബങ്ങളുടെ പാരമ്പര്യമില്ലാതെ കടന്നു വന്ന പ്രിയങ്ക് ഇന്ന് ഗ്ലോബല്‍ ഐക്കണ്‍ ആണ്. ഇപ്പോഴിതാ പ്രിയങ്കയുടെ സ്‌കൂള്‍ കാലത്തെ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് അമ്മ മധു ചോപ്ര. തന്റെ മകളെ ഏഴാം വയസില്‍ ബോര്‍ഡിംഗ് സ്‌കൂളിലേക്ക് അയച്ചതിന്റെ ഓര്‍മ്മകളാണ് മധു ചോപ്ര പങ്കുവെക്കുന്നത്.

## Article Content

ഇന്ത്യന്‍ സിനിമയും കടന്ന് ഹോളിവുഡിലെ നിറ സാന്നിധ്യമായി മാറിയ നടിയാണ് പ്രിയങ്ക ചോപ്ര. ബോളിവുഡിലെ താരകുടുംബങ്ങളുടെ പാരമ്പര്യമില്ലാതെ കടന്നു വന്ന പ്രിയങ്ക് ഇന്ന് ഗ്ലോബല്‍ ഐക്കണ്‍ ആണ്. ഇപ്പോഴിതാ പ്രിയങ്കയുടെ സ്‌കൂള്‍ കാലത്തെ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് അമ്മ മധു ചോപ്ര. തന്റെ മകളെ ഏഴാം വയസില്‍ ബോര്‍ഡിംഗ് സ്‌കൂളിലേക്ക് അയച്ചതിന്റെ ഓര്‍മ്മകളാണ് മധു ചോപ്ര പങ്കുവെക്കുന്നത്.

മകള്‍ക്ക് നല്ല വിദ്യഭ്യാസം നല്‍കാനായി ലക്‌നൗവിലെ സ്‌കൂളിലേക്ക് അയക്കുകയായിരുന്നു മധു ചോപ്ര. ''അതൊരു നല്ല തീരുമാനമായിരുന്നോ എന്നറിയില്ല. ഇപ്പോള്‍ എനിക്ക് കുറ്റബോധമുണ്ട്. പക്ഷെ ആ സമയത്ത് ശരിയാണെന്നാണ് കരുതിയത്. എല്ലാം നല്ലതായി വരികയും ചെയ്തു. പക്ഷെ കൊച്ചുകുഞ്ഞിനെ അയക്കുന്നതിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ ഇപ്പോഴും കണ്ണ് നിറയും'' എന്നാണ് മധു ചോപ്ര പറയുന്നത്.

തങ്ങളുടെ ഏക മകളെ വീട്ടില്‍ നിന്നും ഇത്ര ദൂരേക്ക്, അതും വളരെ ചെറിയ പ്രായത്തില്‍ അയക്കേണ്ടി വന്നത് ഹൃദയവേദനയോടെയാണെന്നാണ് മധു ചോപ്ര പറയുന്നത്. താനൊരു നല്ല അമ്മയല്ലെന്ന് തോന്നിയ അനുഭവവും മധു ചോപ്ര പങ്കുവെക്കുന്നുണ്ട്.

''ഒരു ദിവസം ഭര്‍ത്താവ് ജോലി കഴിഞ്ഞ് വന്നപ്പോള്‍ പ്രിയങ്കയോട് അമ്മയോട് തനിക്ക് വേഗം തിരിച്ചു പോകണം, ഒരു ഗ്ലാസ് വെള്ളം തരാന്‍ പറയാന്‍ പറഞ്ഞു. ഞാന്‍ തിരക്കിലാണെന്ന് കാണുന്നില്ലേ എന്നായിരുന്നു അവളുടെ മറുപടി.

ആ സമയത്ത് അവള്‍ പാവക്കുട്ടികളുമായി കളിക്കുകയായിരുന്നു. അവള്‍ അപ്പോള്‍ എന്നെപ്പോലെയാണ് സംസാരിച്ചത്. ഞാന്‍ പേഷ്യന്‍സിന്റെ വിവരങ്ങളും മറ്റും ഏഴുതുന്ന സമയത്ത് പ്രിയങ്ക വിളിച്ചാല്‍ ചോദിക്കുക ഞാന്‍ തിരക്കിലാണെന്ന് കാണുന്നില്ലേ പിന്നെ വരാം എന്നായിരിക്കും. അത് തന്നെ പ്രിയങ്ക മിമിക് ചെയ്യുകയായിരുന്നു. അപ്പോള്‍ ഞാനൊരു നല്ല രക്ഷിതാവ് അല്ലെന്ന് എനിക്ക് തോന്നി'' മധു ചോപ്ര പറയുന്നു.

മകളെ ബോര്‍ഡിംഗ് സ്‌കൂളിലേക്ക് അയക്കുന്നതിനോട് ഭര്‍ത്താവിന് എതിര്‍പ്പുണ്ടായിരുന്നുവെന്നും തങ്ങളുടെ ദാമ്പത്യ ജീവിതത്തെപ്പോലും അത് ബാധിച്ചുവെന്നുമാണ് മധു ചോപ്ര പറയുന്നത്.

''എന്നെ സംബന്ധിച്ച് അവളുടെ നല്ലതിന് വേണ്ടി ചെയ്തതായിരുന്നു. അവള്‍ നന്നായി പഠിക്കുമായിരുന്നു. എന്‍ട്രന്‍സ് പരീക്ഷ പാസായി. അവര്‍ വിളിച്ചപ്പോഴാണ് ഭര്‍ത്താവിനോട് പറയുന്നത്. അദ്ദേഹം അസ്വസ്ഥനായി. ഒരു വര്‍ഷത്തേക്ക് ഞങ്ങള്‍ മര്യാദയ്ക്ക് സംസാരിച്ചിട്ടില്ല. നിന്റെ തീരുമാനമാണ്, നീയാണ് എന്ത് സംഭവിച്ചാലും ഉത്തരവാദിയെന്ന് അദ്ദേഹം പറഞ്ഞു'' മധു ചോപ്ര ഓര്‍ക്കുന്നു.

ഒന്നും അറിയാതെയാണ് പ്രിയങ്ക സ്‌കൂളിലെത്തിയത്. താന്‍ പോകാന്‍ നേരം അവള്‍ കരഞ്ഞു. താനൊരു ക്രൂരയായ അമ്മയാണെന്ന് തോന്നിയെന്നാണ് മധു പറയുന്നത്. അതേക്കുറിച്ച് ഓര്‍ക്കുമ്പോള്‍ താന്‍ ഇപ്പോഴും കരയാറുണ്ടെന്നാണ് മധു ചോപ്ര പറയുന്നത്.

എല്ലാ ശനിയാഴ്ചയും താന്‍ പ്രിയങ്കയെ കാണാന്‍ പോകുമായിരുന്നു. എന്നാല്‍ അത് പതിവായതോടെ അധ്യാപകര്‍ തന്നോട് ഇനി വരരുതെന്ന് പറഞ്ഞുവെന്നാണ് മധു പറയുന്നത്. ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് പ്രിയങ്കയെ തിരിച്ചു കൊണ്ടു വരുന്നതെന്നും മധു പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/252928/priyankachopra-mother-madhuchopra-recalls-sending-her-away-home-age-seven)