മുത്തയ്യ മുരളീധരന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന 800 എന്ന ചിത്രത്തിൽനിന്ന് വിജയ് സേതുപതി പിൻമാറിയതിന് പിന്നാലെ നിരവധി പോസ്റ്റുകള്‍ വന്നിരുന്നു എന്നാല്‍ വിജയ് സേതുപതിയുടെ പ്രായപൂർത്തിയാകാത്ത മകളുടെ ചിത്രം ഉൾപ്പെടുത്തിയായിരുന്നു വ്യാജ ട്വിറ്റർ അക്കൗണ്ടിൽ നിന്നുള്ള ഭീഷണിയാണ് ആരാധകരെ ചൊടിപ്പിച്ചത് .
വിജയ് സേതുപതി നല്‍കിയ പരാതിയെ തുടര്‍ന്ന്, വിലാസം കേന്ദ്രീകരിച്ച് തമിഴ്‌നാട് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് ഭീഷണിപ്പെടുത്തിയയാളെ തിരിച്ചറിഞ്ഞത്. ഭീഷണി മുഴക്കിയത് ശ്രീലങ്കന്‍ സ്വദേശിയാണെന്നും വ്യാജ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് ഭീഷണി സന്ദേശമെത്തിയതെന്നും തമിഴ്നാട് ക്രൈംബ്രാഞ്ച് അറിയിച്ചിരുന്നു.
ആളെ പിടികൂടാന്‍ ഇന്റര്‍പോളിന്റെ സഹായം തേടിയെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചിരുന്നു.താനിന്നേ വരെ ആർക്കെതിരെയും മോശമായി സംസാരിച്ചിട്ടില്ലെന്നും കോവിഡിനെ തുടർന്ന് ജോലി പോയതിന്റെ സങ്കടത്തിലിരിക്കുമ്പോൾ ആ ദേഷ്യത്തിൽ പറ്റിപ്പോയതാണെന്നും ഇയാൾ പറയുന്നു.
‘വിജയ് സേതുപതി സാറിനും മകൾക്കുമെതിരെ നിന്ദ്യമായ ഭാഷയിൽ ട്വീറ്റ് ചെയ്ത ആളാണ് ഞാൻ. അവഹേളനപരമായ അഭിപ്രായങ്ങൾക്ക് ആത്മാർഥമായി ക്ഷമ ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
നിങ്ങളുടെ മാപ്പ് ഞാൻ അർഹിക്കുന്നില്ലെന്നറിയാം. പക്ഷേ ഇന്നേ വരെ ആരോടും ഞാൻ മോശമായി സംസാരിച്ചിട്ടില്ല. ഈ കോവിഡ് കാലത്ത് എന്റെ ജോലി പോയി.
ആഭ്യന്തര യുദ്ധത്തെ ചുറ്റിപ്പറ്റിയുള്ള ഒരു സിനിമയിലാണ് വിജയ് സേതുപതി അഭിനയിക്കുന്നതെന്ന് അറിഞ്ഞപ്പോൾ, ആ നിമിഷത്തെ വികാരത്തിന്റെ പുറത്ത് ഞാൻ ഒരു മോശം പോസ്റ്റ് ഇട്ടു. ഇനി ഇത്തരം ട്വീറ്റുകൾ ഞാൻ ചെയ്യില്ല.
കഠിനമായ ശിക്ഷയ്ക്ക് ഞാൻ അർഹനാണെന്ന് എനിക്കറിയാം. വിജയ് സേതുപതി സാറിനോടും ഭാര്യയോടും മകളോടും എല്ലാവരോടും ഞാൻ വീണ്ടും ക്ഷമ ചോദിക്കുന്നു. എന്നെ ഒരു സഹോദരനായി കണ്ട് മാപ്പ് നൽകണം.
എല്ലാ തമിഴരോടും ഞാൻ മാപ്പ് ചോദിക്കുന്നു. എന്റെ മുഖം ഞാൻ വ്യക്തമാക്കാത്തതിന് കാരണം എനിക്കൊരു കുടുംബമുണ്ട് അവരുടെ ജീവിതം നശിക്കരുതെന്ന് കരുതിയാണ്. എന്നെ കരുതി അല്ലെങ്കിലും എന്റെ കുടുംബത്തെ കരുതി എന്നോട് ക്ഷമിക്കണം.’–യുവാവ് പറയുന്നു.
Vijay Sethupathi's withdrawal from Muttiah Muralitharan's 800 is based on several posts