ഫാഷൻ എന്നാല്‍ പലപ്പോഴും നമുക്ക് കൃത്യമായ ചതുരത്തിനകത്ത് നിര്‍വചിച്ചുവയ്ക്കാവുന്ന സങ്കല്‍പമല്ല. പലപ്പോഴും പുതുതായി വരുന്ന ഫാഷൻ തരംഗങ്ങളോ പരീക്ഷണങ്ങളോ എല്ലാം ഒരു വിഭാഗത്തിന് ഉള്‍ക്കൊള്ളാവുന്നതായി തോന്നിയാലും മറുവിഭാഗത്തിന് അത് അംഗീകരിക്കാനാകാത്തതോ ഒരുപക്ഷേ മോശമായതായോ വരെ തോന്നാം.
ഇത്തരത്തില്‍ ഫാഷൻ പരീക്ഷണങ്ങളുടെ പേരില്‍ നിരന്തരം വിമര്‍ശനം നേരിടുകയും വിവാദത്തിലാവുകയും ഭീഷണി വരെ നേരിടുകയും ചെയ്യുന്നൊരു ടെലിവിഷൻ താരമാണ് ഉര്‍ഫി ജാവേദ്.
ബിഗ് ബോസ് എന്ന പ്രമുഖ ടിവി ഷോയിലൂടെയാണ് ഉര്‍ഫി ഏറെ പേര്‍ക്കും പരിചിതയായത്. ഇതിന് പുറമെ വസ്ത്രധാരണത്തിലെ പുതുമകളും വ്യത്യസ്തതകളും തന്നെ ഉര്‍ഫിയെ എപ്പോഴും വാര്‍ത്തകളില്‍ പിടിച്ചുനിര്‍ത്തുന്നത്.
എന്നാല്‍ ഉര്‍ഫിയെ ചുറ്റിപറ്റിയുണ്ടാകുന്ന വിവാദങ്ങള്‍ക്കും കുറവില്ല. ഉര്‍ഫിക്കെതിരെ മഹാരാഷ്ട്രയിലെ ഭരണകക്ഷി ബിജെപി തന്നെ രംഗത്ത് എത്തിയിരുന്നു. ഇവര്‍ക്കെതിരെ മുതിര്‍ന്ന മഹിള മോര്‍ച്ച നേതാവ് തന്നെ രംഗത്ത് എത്തിയിരുന്നു, ഇവരുടെ പരാതിയില്‍ പൊലീസ് ഉര്‍ഫിയെ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു.
എന്നാല്‍ ഉര്‍ഫിയുടെ പുതിയ ട്വീറ്റാണ് ഇപ്പോള്‍ വിവാദമാകുന്നത്. മുംബൈയില്‍ വാടകയ്ക്ക് താമസിക്കാന്‍ ഒരു ഫ്ലാറ്റോ അപ്പാര്‍ട്ട്മെന്‍റോ കിട്ടുന്നില്ലെന്നാണ് ഇപ്പോള്‍ ഉര്‍ഫി പറയുന്നത്. ഇതിന് കാരണം ഉര്‍ഫിയുടെ വസ്ത്രധാരണവും മതവുമാണെന്നാണ് ഇവര്‍ തന്നെ പറയുന്നത്.
ലഖ്‌നൗ സ്വദേശിയായ 25 കാരിയായ ഉര്‍ഫി ജനുവരി 24ന് ചെയ്ത ഒരു ട്വീറ്റില്‍ തന്‍റെ അവസ്ഥ തുറന്നു പറഞ്ഞു. "എന്‍റെ വസ്ത്രധാരണരീതി കാരണം ചില മുസ്ലീം വീട്ടുടമകള്‍ എനിക്ക് വീട് വാടകയ്ക്ക് നല്‍കുന്നില്ല, ഞാൻ മുസ്ലീമായതിനാൽ ഹിന്ദു വീട്ടുടമകളും എന്നെ വാടകക്കാരിയാക്കാന്‍ ഉദ്ദേശിക്കുന്നില്ല.
എനിക്കുനേരെയുള്ള രാഷ്ട്രീയ ഭീഷണികള്‍ മൂലം ചില ഉടമകൾക്ക് എന്നെ വാടകയ്ക്ക് എടുക്കാന്‍ ബുദ്ധിമുട്ടുണ്ട്. അതെ മുംബൈയിൽ ഒരു വാടക അപ്പാർട്ട്മെന്റ് കണ്ടെത്തുക വളരെ ബുദ്ധിമുട്ടാണ് " ഉര്‍ഫി പറഞ്ഞു.
പലരും ഈ ട്വീറ്റിന് മറുപടിയായി ഉര്‍ഫിയുടെ അവസ്ഥയില്‍ സഹതാപവുമായി എത്തിയിട്ടുണ്ട്. ചിലര്‍ ഉര്‍ഫിയുടെ സമാന അവസ്ഥ പങ്കുവയ്ക്കുന്നുണ്ട്. എന്നാല്‍ ചിലര്‍ ഉര്‍ഫി സൃഷ്ടിക്കുന്ന വിവാദങ്ങളാണ് ഇതിന് കാരണമെന്ന് കുറ്റപ്പെടുത്തുന്നു. എല്ലാവര്‍ക്കും ഈ പ്രതിസന്ധിയുണ്ടാകും എന്ന് മറ്റൊരു ട്വീറ്റില്‍ വിമര്‍ശിച്ചവരെ ഉര്‍ഫി ഓര്‍മ്മിപ്പിക്കുന്നുണ്ട്.
struggling to find a house to rent; Urfi Javed describes his crisis