(moviemax.in) മെഗാസ്റ്റാർ മമ്മൂട്ടിയെക്കുറിച്ചുള്ള ഗതാഗത മന്ത്രിയും നടനുമായ കെ.ബി. ഗണേഷ് കുമാറിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. വയനാട് ടൗൺഷിപ്പ് സന്ദർശനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മമ്മൂട്ടി സിനിമയ്ക്ക് നൽകിയ വലിയ സംഭാവനകൾ മറക്കരുതെന്നും ഒരു തെറ്റുപറ്റിയെന്ന് കരുതി അദ്ദേഹത്തെ അധിക്ഷേപിക്കരുതെന്നും ഗണേഷ് കുമാർ പറഞ്ഞു.
പലരും കരുതുന്നത് പോലെ അദ്ദേഹം വലിയ കടുംപിടിത്തക്കാരനൊന്നുമല്ലെന്നും അങ്ങോട്ട് വിരട്ടിയാൽ പേടിച്ചുപോകുന്ന പ്രകൃതമാണ് അദ്ദേഹത്തിന്റേതെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു. മമ്മൂട്ടി അകമേ ഒരു പാവമാണെന്നും ഇത്തരത്തിൽ ആക്ഷേപിക്കുന്നത് ശരിയല്ലെന്നും പറഞ്ഞാണ് മന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്.
"ഓരോരുത്തർക്കും ഓരോ നേച്ചർ അല്ലേ?. അദ്ദേഹത്തിന്റെ നേച്ചർ അനുസരിച്ച് അദ്ദേഹം പറഞ്ഞു. അതൊരു തെറ്റിദ്ധാരണ പരത്തി. അതൊന്നും സാരമില്ല. പോട്ടേ... അദ്ദേഹം ഇത്രയും വലിയൊരു മനുഷ്യനല്ലേ? മലയാള സിനിമയ്ക്ക് എത്ര വലിയ സംഭാവനകൾ നൽകിയാളാണ്. ഒരാളുടെ വായിൽ നിന്നും ഒരു മിസ്റ്റേക്ക് വീണാൽ അദ്ദേഹത്തെ അതിന്റെ പേരിൽ അധിക്ഷേപിക്കുന്നത് ശരിയല്ല. പ്രായമുള്ള ആളാണ്.
അദ്ദേഹം മുതിർന്ന ആളാണ്. അദ്ദേഹം അത് പറഞ്ഞു. അതിൽ തെറ്റുണ്ടോ ശരിയുണ്ടോയെന്ന് വ്യാഖ്യാനിക്കാൻ ഞാൻ ആളല്ല. അദ്ദേഹം കേരളത്തിന് ഒരുപാട് സംഭാവനകൾ നൽകിയ അഭിമാനകരമായ ഒരു വ്യക്തിയാണ്." ഗണേഷ് കുമാർ പറയുന്നു.
"ആ വ്യക്തിയെ കുറിച്ച് അനാവശ്യമായ ചർച്ചകൾ പാടില്ല. അതൊക്കെ അങ്ങ് വിട്ടേക്കുക. അതുകൊണ്ട് ഒന്നും സംഭവിക്കാൻ പോകുന്നില്ല. ജില്ല സെക്രട്ടറിക്കും ഒന്നും സംഭവിക്കില്ല, അദ്ദേഹത്തിനും ഒന്നും സംഭവിക്കില്ല. ജില്ല സെക്രട്ടറി ജില്ല സെക്രട്ടറി അല്ലാതെ ആവുന്നില്ല. അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവർ അദ്ദേഹത്തെ ഇഷ്ടപ്പെടും. മമ്മൂട്ടിയെ ഇഷ്ടപ്പെടുന്നവർ മമ്മൂട്ടിയേയും ഇഷ്ടപ്പെടും. മമ്മൂക്കയുടെ സ്വഭാവം ഇങ്ങനൊക്കെ തന്നെയാണ്. നമ്മളൊക്കെ നേരിട്ട് അനുഭവിച്ചിട്ടുള്ളതാണ്.
അതുകൊണ്ട് എനിക്കൊരു പ്രശ്നമായി തോന്നിയില്ല. പുള്ളി മുഖത്ത് നോക്കി ഇതുപോലെ ഓരോ കാര്യങ്ങൾ ഇങ്ങനെ പറയും. അത് അത്ര സീരയസായി എടുക്കേണ്ടതില്ല. ദുഷ്ട ലക്ഷ്യത്തോടെ പറയുന്നതല്ല. ദുഷ്ടലാക്കൊന്നുമില്ല. വെറുതെ അങ്ങ് പറയുന്നതാണ്. കടുംപിടുത്തക്കാരനാണ് മമ്മൂക്ക എന്നൊക്കെ പറയുമെങ്കിലും അങ്ങോട്ട് പേടിപ്പിച്ചാൽ പേടിയാണ്. പാവമാണ്. നമ്മൾ വിചാരിക്കുന്നയാളല്ല. ഇങ്ങോട്ട് വിരട്ടുകയൊക്കെ ചെയ്യുമെങ്കിലും അങ്ങോട്ട് ആരെങ്കിലും വിരട്ടിയാൽ പുള്ളി പേടിച്ച് പോകും. ദുഷ്ടനൊന്നുമല്ല പാവമാണ്. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ നിസാരമായി വിടണം. അല്ലാതെ അധിക്ഷേപിക്കേണ്ടതില്ല. ആ വിഷയം സംസാരിക്കേണ്ടതില്ല, ചർച്ച ചെയ്യേണ്ടതില്ല... വിട്ടേക്കുക. അദ്ദേഹം ഒരു വല്യേട്ടനാണ്. സിനിമയിൽ കാണുന്ന വല്യേട്ടൻ മാത്രമല്ല. പൊതുവിൽ ഒരു വല്യേട്ടനാണ്. എല്ലാവരേയും പുള്ളി അങ്ങനെയങ്ങ് വിരട്ടും." ഗണേഷ് കുമാർ കൂട്ടിച്ചേർത്തു. വെറൈറ്റി മീഡിയയോടായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.
Ganesh Kumar's reply to those who are cyberbullying Mammootty

































