(moviemax.in) ലോകാരാധ്യമായ ഓസ്കർ പുരസ്കാര പ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, സുവർണ ശിൽപ്പത്തിനായുള്ള പോരാട്ടം അതിന്റെ അവസാന ഘട്ടത്തിലെത്തിയിരിക്കുകയാണ്.
അക്കാദമി അവാർഡിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ നോമിനേഷനുകൾ സ്വന്തമാക്കിയ 'സിന്നേഴ്സും' ലിയനാഡോ ഡികാപ്രിയോയുടെ കരുത്തുറ്റ ചിത്രം 'വൺ ബാറ്റിൽ ആഫ്റ്റർ അനദറും' തമ്മിലാണ് ഇത്തവണത്തെ പ്രധാന പോരാട്ടം.
ഇന്ത്യൻ സമയം നാളെ പുലർച്ചെ നാലരയോടെ വർണ്ണാഭമായ റെഡ് കാർപെറ്റ് ഷോയോടെ ചടങ്ങുകൾക്ക് തുടക്കമാകും. പുരസ്കാരം സമ്മാനിക്കാൻ ബോളിവുഡ് താരം പ്രിയങ്ക ചോപ്ര കൂടി എത്തുന്നു എന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നിമിഷമാണ്.
മികച്ച ചിത്രത്തിനുള്ള ഓസ്കർ നേടുമെന്ന് സിനിമാ ലോകം ഒരുപോലെ പ്രവചിക്കുന്നത് ഡികാപ്രിയോയുടെ 'വൺ ബാറ്റിൽ ആഫ്റ്റർ അനദർ' എന്ന ചിത്രത്തിനാണ്. തീവ്ര രാഷ്ട്രീയക്കാരനിൽ നിന്നും ഉത്തരവാദിത്തമുള്ള പിതാവിലേക്കുള്ള ഒരാളുടെ പരിണാമം അവതരിപ്പിച്ച ഡികാപ്രിയോക്കൊപ്പം, ഇതിലെ വില്ലൻ വേഷം ചെയ്ത ഷോൺ പെൻ സഹനടനുള്ള പുരസ്കാരപ്പട്ടികയിലും മുൻനിരയിലുണ്ട്.
എന്നാൽ അമേരിക്കയിലെ വർണ്ണവിവേചന കാലത്തെയും കറുത്തവർഗക്കാരുടെ സംസ്കാരത്തെയും ഹൊറർ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന 'സിന്നേഴ്സ്' ഈ ചിത്രത്തിന് കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്.
മികച്ച നടനുള്ള വിഭാഗത്തിൽ മൈക്കിൾ ബി ജോർഡനും തിമോത്തി ഷാലമയും തമ്മിലാണ് ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നത്. ബ്രസീലിയൻ ചിത്രം 'സീക്രട്ട് ഏജന്റി'ലൂടെ വാഗ്നർ മോറയും മത്സരരംഗത്ത് ശക്തമായ സാന്നിധ്യമാണ്.
ഇത്തവണ ഡോക്യുമെന്ററി വിഭാഗങ്ങളിൽ ഇന്ത്യൻ വംശജരുടെ സാന്നിധ്യവും ശ്രദ്ധേയമാണ്. ഗീത ഗന്ദ്ഭീർ ഒരുക്കിയ 'ദ് പെർഫെക്ട് നെയ്ബർ', 'ദ് ഡെവിൾ ഈസ് ബിസി' എന്നീ ഡോക്യുമെന്ററികൾ അവാർഡ് നേടുമോ എന്നാണ് ഇന്ത്യൻ സിനിമാ പ്രേമികൾ ഉറ്റുനോക്കുന്നത്.
Only hours until the Oscars are announced

































