വനപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ഭൂരിഭാഗം സാഹചര്യങ്ങളിലും അത്തരമൊരു പരിസ്ഥിതിയുമായി ഇണങ്ങി ജീവിക്കുന്നവരായിരിക്കും. അതുകൊണ്ട് തന്നെ ഒരു പരിധി വരെ കാട് ഇവരുടെ ജീവിതത്തിലേക്കും അതിക്രമിച്ചുകയറാതെ അരിക് പറ്റി പോകാം.
എങ്കിലും കാടിനോട് ചേര്‍ന്നുള്ള ജനവാസമേഖലകളില്‍ കാട്ടാനയുടെയും പന്നിയുടെയും കടുവ- പുലി എന്നിങ്ങനെയുള്ള വന്യമൃഗങ്ങളുടെയെല്ലാം ആക്രമണം സംഭവിക്കാറുണ്ട്. എന്നാല്‍ ഇവരെ ഇവരുടെ വാസസ്ഥലങ്ങളിലേക്കോ ഇവരുടേതായ ഇടങ്ങളിലേക്കോ കയറിച്ചെന്ന് ശല്യപ്പെടുത്തുകയാണെങ്കില്‍ തീര്‍ച്ചയായും എല്ലാ പരിധികളും ലംഘിച്ചുള്ള പ്രതിരോധമായിരിക്കും ഇവരുടെ ഭാഗത്ത് നിന്നുമുണ്ടാവുക. പലപ്പോഴും വിനോദസഞ്ചാരത്തിനായി കാട്ടിലെത്തുന്ന ആളുകളാണ് ഇത് ചെയ്യുന്നത്.
ഈ സമീപനം ഒട്ടും ആരോഗ്യകരമല്ല. സ്വന്തം ജീവനെയോ മറ്റുള്ളവരുടെ ജീവനെയോ കുറിച്ചോര്‍ക്കാതെ വരുംവരായ്കകളെ കുറിച്ച് ഓര്‍ക്കാതെയാണ് ആളുകള്‍ ഇങ്ങനെയുള്ള പ്രവര്‍ത്തികളിലേക്ക് ഇറങ്ങിപ്പുറപ്പെടുന്നത്. ഇത് തെളിയിക്കുന്നൊരു വീഡിയോയിലേക്കാണിനി നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നത്.
https://twitter.com/i/status/1577886776634449920
കാടിനോട് ചേര്‍ന്നുള്ള റോഡിലൂടെ യാത്ര ചെയ്യവെ കടുവയെ കണ്ടതോടെ വാഹനം നിര്‍ത്തി ഫോട്ടോയെടുക്കാൻ ഓടുന്ന ഒരുപറ്റം വിനോദസഞ്ചാരികളെയാണ് വീഡിയോയില്‍ കാണുന്നത്. റോഡിന്‍റെ ഒരു വശത്ത് നിന്ന് മറുവശത്തേക്ക് പോകുന്ന കടുവയെ വീഡിയോയില്‍ കാണാം. ഇതിന്‍റെ അടുത്തേക്ക് മൊബൈല്‍ ക്യാമറയും കൊണ്ട് ഓടിച്ചെല്ലുകയാണ് യാത്രക്കാര്‍. പോകാവുന്നതിന്‍റെ പരമാവധി അടുത്തേക്ക് ഇവരെത്തുന്നുണ്ട്.
ഒരുപക്ഷെ, കടുവ ഒന്ന് തിരിഞ്ഞോടിയാല്‍- ആക്രമിച്ചാല്‍ രക്ഷപ്പെടാൻ ഇവര്‍ക്ക് യാതൊരു പഴുതുമില്ല. അങ്ങോട്ട് പോകല്ലേ എന്ന് ആരോ ഇവരോട് പറയുന്നത് വീഡിയോയില്‍ വ്യക്തമായി കേള്‍ക്കാം. എന്നിട്ടും മൊബൈല്‍ ക്യാമറയുമായി ഇവര്‍ കടുവയെ ലക്ഷ്യമാക്കി നീങ്ങുകയാണ്.
ഭാഗ്യവശാല്‍ അത് തിരിഞ്ഞ് ആക്രമിക്കുന്നില്ല. അത് നേരെ കാട്ടിലേക്ക് തന്നെ പോവുകയാണ് ചെയ്തത്. ഇന്ത്യൻ ഫോറസ്റ്റ് സര്‍വീസ് ഓഫീസറായ സുഷാന്ത നന്ദയാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. മദ്ധ്യപ്രദേശിലെ പന്ന ടൈഗര്‍ റിസര്‍വ് വനത്തില്‍ നിന്നാണ് ഈ വീഡിയോ പകര്‍ത്തിയിരിക്കുന്നത്.
അറുപതിലധികം കടുവകളുള്ള വനമാണിത്. അത്രയും അപകടകരമായ ഇടം എന്ന് തന്നെ പറയാം. ഇത്തരം സാഹചര്യങ്ങളില്‍ പാലിക്കേണ്ട കുറഞ്ഞ മര്യാദയെ കുറിച്ചും, വീണ്ടുവിചാരത്തെ കുറിച്ചും ഇദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. ധാരാളം പേര്‍ ഈ വീഡിയോ പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു.
Tourists running up to tigers with mobile cameras; Video