വർഷങ്ങൾക്ക് മുമ്പുണ്ടായ ഒരു കാർ അപകടത്തിലാണ് നടിയും നർത്തകിയുമായ സുധാ ചന്ദ്രന് കാൽ നഷ്ടപ്പെട്ടത്. മനോഹരമായി നൃത്തം ചെയ്ത സുധ കാൽ നഷ്ടപ്പെട്ടിട്ടും തളർന്ന് വീട്ടിൽ ഒതുങ്ങി കൂടാതെ വീണ്ടും വേദികളിലും അഭിനയത്തിലും സജീവമായി. മലയാളത്തിലെ നിരവധി ഡാൻസ് റിയാലിറ്റി ഷോകളിൽ വിധി കർത്താവായി സുധയെത്തിയിട്ടുള്ളതിനാൽ കേരളത്തിലുള്ളവർക്ക് സുധാ ചന്ദ്രൻ അവരുടെ കുടുംബത്തിലെ അംഗത്തെ പോലെയാണ്.
അപകടശേഷം കൃത്രിമ കാൽ ഉപയോഗിച്ചാണ് സുധയുടെ യാത്രകളും നൃത്ത പരിപാടികളും. ദിവസങ്ങൾക്ക് മുമ്പ് താൻ കുറേ നാളുകളായി അനുഭവിക്കുന്ന ഒരു ദുരിത കഥ പറഞ്ഞ് സുധ പങ്കുവെച്ച വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിമാനയാത്രകൾ നടത്തുമ്പോൾ സെക്യൂരിറ്റി ചെക്കിങിന്റെ ഭാഗമായി കൃത്രിമ കാൽ നിരന്തം ഊരിമാറ്റേണ്ട അവസ്ഥയുണ്ടെന്നും അടിക്കടി ഊരുകയും ഇടുകയും ചെയ്യുമ്പോൾ വലിയ വേദന തോന്നാറുണ്ടെന്നുമാണ് സുധ പറഞ്ഞത്.
താരത്തിന്റെ വീഡിയ ഇൻസ്റ്റാഗ്രാമിലൂടെ പ്രത്യക്ഷപ്പെട്ടപ്പോൾ നിരവധി പേർ പ്രതിഷേധവുമായി രംഗത്തെത്തിയ. ഒരു കൃത്രിമ കാൽ ഉപയോഗിച്ചുള്ള യാത്രകൾ ഇത്തരം അപകടങ്ങിൽ കാൽ നഷ്ടപ്പെട്ടവർക്ക് വലിയ വേദനയാണ് സമ്മാനിക്കുന്നത്. ആ വേദനകളെല്ലാം അതിജീവിച്ചാണ് അവർ സ്വപ്നങ്ങൾക്ക് പിന്നാലെ പായുന്നതും. എന്നാൽ വിമാനത്താവളങ്ങളിലെ ഇത്തരം പരിശോധനകൾ സുധയെ പോലുള്ളവർക്ക് വീണ്ടും വലിയ ദുഖമാണ് സമ്മാനിക്കുന്നത്.
ഔദ്യോഗിക യാത്രക്കിടെ വിമാനത്താവളങ്ങളിലെ പരിശോധനയിൽ എപ്പോഴും കൃത്രിമക്കാൽ ഊരിമാറ്റേണ്ടി വരുന്നതിലാണ് നർത്തകി സുധാ ചന്ദ്രൻ പ്രതിഷേധം പ്രകടിപ്പിച്ചത്. ഇത്തരം പരിശോധനകൾ ഒഴിവാക്കാൻ തന്നെപ്പോലുള്ള മുതിര്‍ന്ന പൗരന്മാർക്ക് പ്രത്യേക കാർഡ് നൽകണമെന്ന് അവർ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വീഡിയോയിലൂടെ അഭ്യര്‍ഥിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര സര്‍ക്കാരിന്റേയും ശ്രദ്ധയിലേക്ക് കാര്യങ്ങൾ എത്തുന്ന തരത്തിലായിരുന്നു സുധയുടെ വീഡിയോ.
ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുമ്പോൾ ഓരോ തവണയും കൃത്രിമക്കാൽ ഊരിമാറ്റി വിമാനത്താവളങ്ങളിൽ പരിശോധനക്ക് വിധേയയാകേണ്ടി വരുന്നത് വേദനാജനകമാണെന്നും ഇത് പരിഹരിക്കാനുള്ള നടപടി അധികൃതർ കൈക്കൊള്ളണമെന്നുമാണ് സുധ ആവശ്യപ്പെട്ടത്. സംഭവം ശ്രദ്ധയിൽപ്പെട്ട കേന്ദ്ര സായുധ സേന സുധയോട് ശേഷം മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു.
'സുധ ചന്ദ്രനുണ്ടായ അസൗകര്യത്തിൽ ഞങ്ങൾ അങ്ങേയറ്റം ഖേദിക്കുന്നു. പ്രോട്ടോക്കോൾ അനുസരിച്ച് അസാധാരണമായ സാഹചര്യങ്ങളിൽ മാത്രമേ സുരക്ഷ പരിശോധനകൾക്കായി കൃത്രിമക്കാൽ നീക്കം ചെയ്യാവൂ. എന്തുകൊണ്ടാണ് ബന്ധപ്പെട്ട വനിത ഉദ്യോഗസ്ഥ സുധ ചന്ദ്രനോട് കൃത്രിമക്കാൽ ഊരാൻ ആവശ്യപ്പെട്ടതെന്നതും യാത്രക്കാർക്ക് ഒരു അസൗകര്യവും സംഭവിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്ന കാര്യവും ഞങ്ങൾ പരിശോധിക്കും' എന്നാണ് സിഐഎസ്എഫ് സോഷ്യൽമീഡിയ വഴി അറിയിച്ചത്.
ഇപ്പോൾ സംഭവത്തെ കുറിച്ച് തനിക്ക് പറയാനുള്ളതുമായി രംഗത്തെത്തിയിരിക്കുകയാണ് സുധ. സിഐഎസ്എഫിന്റെ ട്വീറ്റിൽ അസാധാരണമായ സാഹചര്യങ്ങളിൽ മാത്രമെ കൃത്രിമ കാൽ ഊരേണ്ടതുള്ളൂവെന്ന പ്രോട്ടോക്കോളനെ കുറിച്ച് വ്യക്തമാക്കിയിട്ടുണ്ടെന്നും.
എന്നാൽ ചില ഉദ്യോഗസ്ഥർ അത് അനുസരിക്കുന്നില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് തന്റെ അവസ്ഥയെന്നും സുധാ ചന്ദ്രൻ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. എന്തുകൊണ്ടാണ് ഞങ്ങളെപ്പോലുള്ളവർ ഇത്തരം പീഡനത്തിന് വിധേയരാകുന്നതെന്നും സുധ ചോദിച്ചു.
'സിഐഎസ്എഫ് അവരുടെ ട്വീറ്റുകളിൽ ഇങ്ങനെ പറഞ്ഞിരുന്നു.... അസാധാരണമായ സാഹചര്യങ്ങളിൽ മാത്രമേ കൃത്രിമമായ ശരീരത്തിലെ അവയവങ്ങൾ നീക്കം ചെയ്യേണ്ടതുള്ളൂവെന്നും അതാണ് യഥാർഥ പ്രോട്ടോക്കോളെന്നും അവർ വ്യക്തമാക്കിയിരുന്നു. ഇത് എല്ലാ സിഐഎസ്എഫ് ഉദ്യോഗസ്ഥരെയും അറിയിച്ചിട്ടില്ലെന്ന് തോന്നുന്നു. അല്ലെങ്കിൽ പലരും അത് അനുസരിക്കുന്നില്ല എന്ന് വേണം മനസിലാക്കാൻ.
എന്തുകൊണ്ടാണ് കുറച്ച് ഉദ്യോഗസ്ഥർ ഇങ്ങനെ പെരുമാറുന്നത്? പ്രോട്ടോക്കോളുകൾ എല്ലാ സിഐഎസ്എഫ് ഉദ്യോഗസ്ഥരെയും അറിയിച്ച് കൃത്യമായി പാലിക്കാൻ പറയണം. എന്തുകൊണ്ടാണ് ഞങ്ങളെപ്പോലുള്ളവർ ഈ പീഡനത്തിന് വിധേയരാകേണ്ടി വരുന്നത്? നമ്മുടെ രാജ്യത്തിന്റെ സുരക്ഷയുടെ ഭാഗമായാണ് ആ ഉദ്യോഗസ്ഥർ ഇത്തരം പരിശോധന നടത്തുന്നതെന്ന് എനിക്കറിയാം. എന്നാൽ ചിലപ്പോഴെങ്കിലും വലിയ ശിക്ഷയാണ് ആ പരിശോധന. മറ്റെന്തെങ്കിലും മാർഗം ഉണ്ടായാൽ കുറച്ചുകൂടി സുഖപ്രദമായ യാത്ര ലഭിക്കുമായിരുന്നു' സുധാ ചാന്ദ്രൻ പറയുന്നു.
People like me who are in pain '; Sudha Chandran