(moviemax.in) അഞ്ച് വർഷം മുൻപ് തെന്നിന്ത്യൻ സംഗീത ലോകത്ത് വിപ്ലവം സൃഷ്ടിച്ച 'എൻജോയ് എൻജാമി' ഗാനത്തെച്ചൊല്ലിയുള്ള ക്രെഡിറ്റ് തർക്കം വീണ്ടും തലപൊക്കുന്നു. ഗാനത്തിന്റെ പൂർണ്ണമായ രചനയും പ്രധാന മെലഡിയുടെ കമ്പോസിംഗും താനാണ് നിർവ്വഹിച്ചതെന്നും, എന്നാൽ തന്നെ വെറുമൊരു ഫീച്ചറിംഗ് ആർട്ടിസ്റ്റ് മാത്രമായി ഒതുക്കിയെന്നും ആരോപിച്ച് ഗായകൻ അറിവ് രംഗത്തെത്തി. തന്റെ ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ഗാനത്തിൽ അർഹമായ അംഗീകാരം ലഭിച്ചില്ലെന്നാണ് അറിവിന്റെ വാദം.
സന്തോഷ് നാരായണന്റെ നിർമ്മാണത്തിൽ അറിവും ദീയും ചേർന്ന് ആലപിച്ച ഈ ഗാനം യൂട്യൂബിൽ മാത്രം 521 മില്യണിലധികം കാഴ്ചക്കാരെയാണ് സ്വന്തമാക്കിയത്. അറിവിന്റെ ആരോപണം ഗൗരവമായ ചർച്ചകൾക്ക് വഴിവെച്ചതിന് പിന്നാലെ, വിശദീകരണവുമായി സന്തോഷ് നാരായണനും രംഗത്തെത്തിയിട്ടുണ്ട്. തമിഴ് ഇൻഡിപെൻഡന്റ് മ്യൂസിക് രംഗത്ത് വലിയ സ്വാധീനം ചെലുത്തിയ ഒരു ഗാനത്തെ ചൊല്ലിയുള്ള ഈ ചേരിതിരിവ് ആരാധകരെയും നിരാശരാക്കിയിരിക്കുകയാണ്.
"പാട്ട് ചിത്രീകരിച്ചത് എന്റെ ഗ്രാമത്തിലാണ്. എന്റെ മണ്ണിന്റേയും നാട്ടുകാരുടേയും കഥകളാണ് പറഞ്ഞത്. ആ ചരിത്രം ജനങ്ങളിലേക്ക് എത്തുമെന്ന് കരുതിയാണ് ഞാന്‍ പങ്കുവച്ചത്. പക്ഷെ എന്നെ വെറും ഫീച്ചറിങ് ആര്‍ട്ടിസ്റ്റ് മാത്രമാക്കി. പാട്ട് മുഴുവന്‍ എഴുതിയതും പ്രധാന മെലഡി കമ്പോസ് ചെയ്തതും ഞാനായിരുന്നു. അഞ്ച് വര്‍ഷത്തിന് ശേഷം കൊളാബൊറേറ്റഴ്‌സിനാണ് പാട്ടിന്റെ അവകാശം, അവര്‍ക്ക് അതിന്റെ റോയല്‍റ്റിയും കിട്ുന്നുണ്ട്. എനിക്ക് പ്രതിഫലമോ പാട്ടിന്മേലുള്ള അവകാശമോ ലഭിച്ചില്ല. ഇത് സിമ്പതി കിട്ടാന്‍ പറയുന്നതല്ല. ക്രെഡിറ്റ്, അവകാശം, തൊഴില്‍ അവകാശത്തേയും ആത്മാഭിമാനത്തേയും കുറിച്ചാണ് പറയുന്നത്. എല്ലാ ഇന്‍ഡിപെന്‍ഡന്റ് ആര്‍ട്ടിസ്റ്റുമാരോടും പറയുകയാണ്, കരാറുകള്‍ വെക്കുക. നിങ്ങളുടെ അവകാശങ്ങള്‍ അറിഞ്ഞിരിക്കുക." അറിവ് എക്‌സിൽ കുറിച്ചു.
"നിനക്ക് നിന്റെ അഭിപ്രായം പറയാം. നിന്റെ എല്ലാ ടെക്‌നിക്കല്‍, ഉടമസ്ഥത, നിയമ അവകാശവാദങ്ങളും ആത്മാര്‍ത്ഥയില്ലാത്തതാണ്, എന്നത്തേയും പോലെ. നീ തെരഞ്ഞെടുക്കുന്ന ഏത് മാധ്യമത്തിലൂടേയും തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാണോ? നീ എല്ലായിടത്തും എന്നെ ബ്ലോക്ക് ചെയ്തതിനാലാണ്. നിനക്ക് ഇവിടെ മറുപടി നല്‍കാം. ഞാന്‍ എപ്പോഴും തയ്യാറാണ്" സന്തോഷ് നാരായണൻ എക്‌സിൽ കുറിച്ചു. നേരത്തെ അറിവിനെ പിന്തുണച്ചുകൊണ്ട് സംവിധായകൻ പാ രഞ്ജിത്ത് അടക്കമുള്ളവർ രംഗത്തുവന്നിരുന്നു.
Knowledge note as discussion
































