#Latest News #Baby Memorial Hospital #Anesthesia #Toddler Death #Payyannur
കണ്ണൂർ: ( www.truevisionnews.com ) പയ്യന്നൂരിൽ ഒന്നര വയസുകാരൻ അനസ്തേഷ്യ നൽകിയതിനെ തുടർന്ന് മരിച്ച സംഭവത്തിലെ അന്വേഷണത്തിൽ മെല്ലെപ്പോക്കുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ നീതി ലഭിക്കാൻ മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകുമെന്നും കുടുംബം അറിയിച്ചു.
പയ്യന്നൂർ സ്വദേശികളായ സൂരജിന്റെയും വിജിഷയുടെയും ഏക മകനായ ദേവാൻഷ് ശൗര്യ(1.5)യാണ് മരിച്ചത്. കളിക്കുന്നതിനിടെ വീണ് ചുണ്ടിലും താടിയിലും പരിക്കേറ്റതിനെ തുടർന്ന് സ്റ്റിച്ച് ഇടാനായാണ് കുട്ടിയെ പയ്യന്നൂർ ബിഎംഎച്ച് ആശുപത്രിയിൽ എത്തിച്ചത്.അവിടെ വെച്ച് അനസ്തേഷ്യ നൽകിയതിന് പിന്നാലെ കുഞ്ഞിന്റെ നില ഗുരുതരമായി.
തുടർന്ന് കൂടുതൽ ചികിത്സയ്ക്കായി കണ്ണൂർ ബിഎംഎച്ച് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ദിവസങ്ങൾക്കുള്ളിൽ ദേവാൻഷ് മരിക്കുകയായിരുന്നു.സംഭവത്തിൽ ജില്ലാതല വിദഗ്ധ സമിതി അന്വേഷണം നടത്തിയിരുന്നു. ഈ സമിതിയിലെ ഭൂരിഭാഗം അംഗങ്ങളും ചികിത്സാ വീഴ്ച സംഭവിച്ചതായി ശരിവച്ചതായി ബന്ധുക്കൾ പറയുന്നു.
എന്നാൽ സംസ്ഥാനതല വിദഗ്ധ സമിതിയുടെ റിപ്പോർട്ട് വരാൻ വൈകുമെന്ന ആശങ്കയും അവർക്കുണ്ട്.നിലവിൽ അനസ്തേഷ്യ നൽകിയ ഡോ. അഞ്ജലി പൊതുവാളിനെ മാത്രമാണ് കേസിൽ പ്രതി ചേർത്തിരിക്കുന്നത്. ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി കോടതി ഈ മാസം 27ന് പരിഗണിക്കും.ആശുപത്രി മാനേജ്മെന്റിനെ രക്ഷിക്കാനാണ് അന്വേഷണം വൈകുന്നതെന്നാണ് കുടുംബത്തിന്റെ സംശയം.
ഈ സാഹചര്യത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് എംപി രാജ്മോഹൻ ഉണ്ണിത്താന് പരാതി നൽകിയതായും ബന്ധുക്കൾ വ്യക്തമാക്കി. ഉടൻ തന്നെ മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി കൈമാറാനും തീരുമാനിച്ചിട്ടുണ്ട്.മകന്റെ മരണത്തിൽ ഉത്തരവാദികളായ എല്ലാവർക്കെതിരെയും നടപടി വേണമെന്നാണ് കുടുംബത്തിന്റെ പ്രധാന ആവശ്യം.
സംഭവം പ്രദേശത്ത് വലിയ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ചിട്ടുണ്ട്.
Content Highlight: Payyanur Toddler Death Case: Family Alleges Delay in Probe, Seeks CM Intervention
#Latest News #Baby Memorial Hospital #Anesthesia #Toddler Death #Payyannur

































