#Latest News #Nithin Raj Death #Kerala High Court #Crime Branch #Kerala Government
കൊച്ചി: ( www.truevisionnews.com ) ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ വാദത്തിനിടെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കോടതി നടപടികളുടെ ഓൺലൈൻ മൈക്ക് ഓഫ് ചെയ്യാൻ ശ്രമിച്ച ഉദ്യോഗസ്ഥനോടാണ് കോടതി അതൃപ്തി രേഖപ്പെടുത്തിയത്.
കേസ് പരിഗണിക്കുന്നതിനിടെ ഓൺലൈൻ സംപ്രേഷണത്തിനുള്ള മൈക്ക് ഓഫ് ചെയ്യാൻ ഉദ്യോഗസ്ഥൻ ശ്രമിച്ചു. ഇത് കണ്ട ജഡ്ജി ഉടൻ ഇടപെട്ട് മൈക്ക് ഓൺ ചെയ്യിപ്പിച്ചു. "സുപ്രധാന കേസ് വരുമ്പോൾ എന്തിനാണ് മൈക്ക് ഓഫ് ചെയ്യുന്നത്" എന്ന് കോടതി ചോദിച്ചു.
ചാനലുകൾ കോടതി നടപടി റെക്കോർഡ് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുന്നുണ്ടെന്നായിരുന്നു പ്രോസിക്യൂട്ടറുടെ വിശദീകരണം. എന്നാൽ ഇത് അംഗീകരിക്കാൻ കോടതി തയ്യാറായില്ല."സർക്കാർ ഒന്ന് നാറിക്കോട്ടെ എന്ന ഉദ്ദേശം നിങ്ങൾക്കുണ്ടോ? ആഭ്യന്തര വകുപ്പിന്റെ ശോഭ ഇല്ലാതാക്കണമെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ? ആഭ്യന്തരവകുപ്പിനോട് എന്തെങ്കിലും വൈരാഗ്യം ഉണ്ടോ?" എന്ന് കോടതി ചോദിച്ചു.
പ്രതിക്ക് സുപ്രീംകോടതി വരെ പോകാൻ എന്തിനാണ് അവസരം നൽകിയതെന്നും കോടതി ചോദിച്ചു. "സാധാരണക്കാരന്റെ കാര്യം നോക്കാൻ ഇവിടെ കോടതിയുണ്ട്. അത് ഓർമ്മയിരിക്കട്ടെ" എന്ന് ഹൈക്കോടതി വ്യക്തമാക്കി.അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കരുതെന്ന് ഡിവൈഎസ്പി കോടതിയിൽ അഭ്യർത്ഥിച്ചു.
എന്നാൽ വീഴ്ചയിൽ നടപടിയുണ്ടാകുമെന്ന് കോടതി മറുപടി നൽകി. അന്വേഷണ മേൽനോട്ടത്തെ കുറിച്ച് ക്രൈംബ്രാഞ്ച് എസ്പിയോടും കോടതി വിശദീകരണം തേടി. "എല്ലാ കാര്യങ്ങളിലും കോടതി നിർദ്ദേശം നൽകുന്ന സാഹചര്യം ഉണ്ടാക്കരുത്. ഇതുകൊണ്ട് ഒരു പ്രതിയെയും രക്ഷിക്കാൻ ആകില്ല.
പൊലീസ് ഉത്തരവാദിത്വം നിർവഹിക്കുന്നതിൽ പരാജയപ്പെട്ടു" എന്ന് കോടതി നിരീക്ഷിച്ചു.സർക്കാർ സ്വമേധയാ നടപടി എടുത്തില്ലെങ്കിൽ കോടതി തന്നെ അന്വേഷണത്തിന് ഉത്തരവിടുമെന്നും കോടതി മുന്നറിയിപ്പ് നൽകി. അന്വേഷണ ഉദ്യോഗസ്ഥനെതിരെ സ്വീകരിച്ച നടപടികൾ റിപ്പോർട്ട് ചെയ്യാൻ എഡിജിപിക്ക് നിർദേശം നൽകിയ കോടതി, ഹർജി രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കാനായി മാറ്റി.
Content Highlight: Nithin Raj Death Case: High Court Slams Police Officer for Turning Off Court Mic
#Latest News #Nithin Raj Death #Kerala High Court #Crime Branch #Kerala Government

































