#Ramesh Chennithala #Rahul Gandhi #Priyanka Gandhi #KC Venugopal #Delhi Police #Narendra Modi #NEET
തിരുവനന്തപുരം: ( www.truevisionnews.com ) പ്രധാനമന്ത്രിയുടെ വസതിക്കു മുന്നില്‍ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കളെ മര്‍ദിക്കുകയും റോഡിലൂടെ വലിച്ചഴയ്ക്കുകയും ചെയ്‌ത നരേന്ദ്ര മോദി സര്‍ക്കാരിന്റെ നടപടിയെ അപലപിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ കേട്ടുകേള്‍വിയില്ലാത്ത വിധത്തിലുള്ള ക്രൂരമായ അടിച്ചമര്‍ത്തലാണ് പ്രതിപക്ഷ നേതാക്കള്‍ക്ക് എതിരെയുണ്ടായത്.
കടുത്ത ജനാധിപത്യ ധ്വംസനവും ഫാസിസ്റ്റ് ഭീകരതയുമാണ് രാജ്യത്ത് നടമാടുന്നത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ തുടങ്ങിവച്ച ഇന്ത്യന്‍ യുവതയുടെ ഈ മുന്നേറ്റം മോദി-ബിജെപി സര്‍ക്കാരിന്റെ അവസാനം കുറിക്കുന്നതായിരിക്കുമെന്നും രമേശ് ചെന്നിത്തല പ്രസ്താവനയില്‍ പറഞ്ഞു.
"പ്രധാനമന്ത്രിയുടെ വസതിക്കു മുന്നില്‍ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെയും പ്രിയങ്കയെയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും കെ.സി. വേണുഗോപാൽ അടക്കമുള്ള ഉന്നത കോണ്‍ഗ്രസ് നേതാക്കളെയും മര്‍ദിക്കുകയും റോഡിലൂടെ വലിച്ചഴയ്ക്കുകയും ചെയ്‌ത നരേന്ദ്ര മോദി സര്‍ക്കാരിന്റെ നടപടിയെ ശക്തമായി അപലപിക്കുന്നു. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായ രാഹുല്‍ ഗാന്ധിയെ റോഡിലൂടെ വലിച്ചിഴക്കുകയും പ്രിയങ്കാഗാന്ധിയെ പുരുഷ പൊലീസുകാര്‍ പിടിച്ചുവലിക്കുകയും ചെയ്‌തു.
എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെയും കേരളത്തില്‍ നിന്നുള്ള എംപിമാരെയും, ജനപ്രതിനിധികളെയും ക്രൂരമായി മര്‍ദിക്കുകയാണുണ്ടായത്. ഇന്ത്യയിലെ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത വിധത്തിലുള്ള ക്രൂരമായ അടിച്ചമര്‍ത്തലാണ് പ്രതിപക്ഷ നേതാക്കള്‍ക്കെതിരെയുണ്ടായത്. കടുത്ത ജനാധിപത്യ ധ്വംസനവും, ഫാസിസ്റ്റ് ഭീകരതയുമാണ് രാജ്യത്ത് നടമാടുന്നത്.
നീറ്റ് പരീക്ഷാക്രമക്കേടിലും, രാജ്യത്താകമാനമുണ്ടായ ചോദ്യപേപ്പര്‍ ചോര്‍ച്ചയിലും ഇന്ത്യയിലെ യുവജനങ്ങള്‍ വലിയ പ്രതിഷേധത്തിലായിരുന്നു. ഈ പ്രതിഷേധസമരങ്ങളുടെ നെടുനായകത്വം ഏറ്റെടുത്തുകൊണ്ട് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും രംഗത്തുവന്നതോടെ മോദി സര്‍ക്കാര്‍ പരിഭ്രാന്തിയിലായി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് രാജിവയ്ക്കേണ്ട അവസ്ഥ സംജാതമായി. ഇതോടെയാണ് സമരത്തെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ തുനിഞ്ഞത്.
ഇന്ത്യയുടെ പ്രതിപക്ഷ നിരയെ ഒന്നാകെ ജയിലിലാക്കിയാല്‍ സമരത്തെ അടിച്ചമര്‍ത്താമെന്ന് മോദി സര്‍ക്കാര്‍ വ്യാമോഹിക്കുന്നുണ്ട്. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ തുടങ്ങിവച്ച ഇന്ത്യന്‍ യുവതയുടെ ഈ മുന്നേറ്റം മോദി-ബിജെപി സര്‍ക്കാരിന്റെ അവസാനം കുറിക്കുന്നതായിരിക്കും." - രമേശ് ചെന്നിത്തല പ്രസ്താവനയില്‍ പറഞ്ഞു
നേരത്തെ, സായുധബലം കൊണ്ട് ജനാധിപത്യസമരങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്നത് തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നതിന് തുല്യമാണെന്ന് നരേന്ദ്ര മോദി മനസിലാക്കണമെന്ന് രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ജന്തർ മന്തറിൽ കോൺഗ്രസ് നേതാക്കൾക്കും സമരക്കാർക്കും എതിരെ നടന്ന ബലപ്രയോഗത്തിൽ ശക്തമായി പ്രതിഷേധിക്കുന്നു. സമരക്കാരെ മർദിക്കുകയും ബലം പ്രയോഗിച്ച് നീക്കിയതും തികഞ്ഞ ജനാധിപത്യ ധ്വംസനമാണ്.
ജന്തർ മന്തറിലെ സമരമുഖത്ത് കാണുന്നത് ഇന്ത്യയുടെ മനസാണ്. ദേശീയ പതാകയും ഭരണഘടനയും ഉയർത്തി പിടിച്ച് പ്രതിഷേധിക്കുന്ന യുവത മുന്നോട്ടു വെയ്ക്കുന്ന ആവശ്യങ്ങൾ ഭരണപരമായി പരിഹരിക്കുക തന്നെ വേണം. സമരം ചെയ്യാനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്ന ഒന്നാണ്. ഏത് സാഹചര്യത്തിലും ജനാധിപത്യ മാർഗത്തിലെ സമരങ്ങൾക്ക് രാജ്യത്ത് ഇടമുണ്ടാകേണ്ടതുണ്ട്. അത് സംരക്ഷിക്കുക എന്നതുകൂടിയാണ് ഭരണകൂടത്തിൻ്റെ ഉത്തരവാദിത്തം.
ഇന്ത്യൻ യുവതയുടെ രാഷ്ട്രീയ ബോധ്യമാണ് ഡൽഹിയിൽ കാണുന്നതെന്ന് അഭിപ്രായപ്പെട്ട ആഭ്യന്തര മന്ത്രി പതറാതെ സമരം തുടരുന്ന നമ്മുടെ യുവതയ്ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ടാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
Content Highlight: Ramesh Chennithala Condemns Attack on Rahul Gandhi and Congress Leaders in Delhi
#Ramesh Chennithala #Rahul Gandhi #Priyanka Gandhi #KC Venugopal #Delhi Police #Narendra Modi #NEET


































