#KGCE Exam #Cheating #KSEB #Kannur #Arrest
കണ്ണൂർ: ( www.truevisionnews.com ) പരീക്ഷാ ഹാളിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടിച്ച കേസിൽ കെഎസ്ഇബി ജീവനക്കാരൻ അറസ്റ്റിൽ. കാസർകോട് പൈവളിഗെ കുരുടപ്പദവ് സ്വദേശി സദൻഗയ ഹൗസിലെ എസ്. ജനാർദനനെയാണ് കൂത്തുപറമ്പ് എസിപി സിബി ടോമിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. വൊർക്കാടി സെക്ഷനിലെ താൽക്കാലിക ജീവനക്കാരനാണ് ഇയാൾ.
ഈ മാസം ഒന്നിന് മട്ടന്നൂർ പോളി ടെക്നിക് കോളജിൽ നടന്ന കേരള ഗവ. സർട്ടിഫിക്കറ്റ് എക്സാമിനേഷൻ കെജിസിഇയിലാണ് കോപ്പിയടി കണ്ടെത്തിയത്. ജനാർദനന് കെഎസ്ഇബിയിൽ നിയമനം സ്ഥിരമാകണമെങ്കിൽ ഈ പരീക്ഷ പാസാകേണ്ടത് നിർബന്ധമായിരുന്നു.കണ്ണൂർ മോഡേൺ ഐടിഐയിൽ പരീക്ഷയ്ക്കുള്ള കോച്ചിങ് ക്ലാസിൽ ജനാർദനൻ പങ്കെടുത്തിരുന്നു.
ഈ സ്ഥാപനത്തിലെ അധ്യാപകനായ വടകര സ്വദേശി സുരേഷ് ബാബുവാണ് മൊബൈൽ ഫോണിലൂടെ ഉത്തരങ്ങൾ നൽകിയതെന്ന് പൊലീസ് കണ്ടെത്തി. സുരേഷ് ബാബു അഡ്മിനായുള്ള വാട്സാപ്പ് ഗ്രൂപ്പ് വഴിയാണ് ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ പരീക്ഷാ സമയത്ത് അയച്ചുകൊടുത്തത്. സുരേഷ് ബാബു നിലവിൽ ഒളിവിലാണ്.
ജനാർദനനൊപ്പം ഈ പരീക്ഷ എഴുതിയത് 21 പേർ കൂടിയുണ്ട്. ഇവർക്കെല്ലാം ഇതേ രീതിയിൽ ഉത്തരം നൽകിയിട്ടുണ്ടോ എന്ന സംശയത്തിൽ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. വാട്സാപ്പ് ഗ്രൂപ്പിലെ അംഗങ്ങളുടെയും മൊബൈൽ ഫോൺ രേഖകളുടെയും വിശദാംശങ്ങൾ പരിശോധിച്ചുവരികയാണ്.
അറസ്റ്റിലായ ജനാർദനനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പരീക്ഷാ ക്രമക്കേടിൽ ഉൾപ്പെട്ട മറ്റുള്ളവരെ കണ്ടെത്താനും കോപ്പിയടിക്ക് പിന്നിൽ പ്രവർത്തിച്ച സംഘത്തെ പൂർണമായും തകർക്കാനും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. വിദ്യാഭ്യാസ വകുപ്പും സംഭവത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ട്.
Content Highlight: KSEB Employee Arrested for Cheating in KGCE Exam Using Mobile Phone

































