#Latest News #Opposition Leader #Pinarayi Vijayan #CAG #AG report
തിരുവനന്തപുരം: ( www.truevisionnews.com ) ദുരിതാശ്വാസ ഫണ്ട് വകമാറ്റലില്‍ വിശദീകരണവുമായി മുന്‍ മുഖ്യമന്ത്രി പിണറായി വിജയൻ. സിഎംഡിആർഎഫ് സുരക്ഷിതമാണെന്നും സിഎജി റിപ്പോർട്ട് വസ്തുതകൾ ഉൾക്കൊള്ളാതെയാണെന്നുമാണ് പിണറായി വിജയൻ വിശദീകരിക്കുന്നത്.
റിപ്പോർട്ടിനെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നുവെന്നും പിണറായി വിജയൻ ആരോപിച്ചു. സാമ്പത്തിക വർഷാവസാനം നടക്കുന്ന പതിവ് ക്രമീകരണം മാത്രമാണ് നടന്നത്. ട്രഷറി സേവിങ്സ് അക്കൗണ്ടിൽ നിന്ന് കൺസോളിഡേറ്റഡ് ഫണ്ടിലേക്ക് ഉപയോഗിക്കാത്ത തുക മാറ്റുകയായിരുന്നു. ഇത് വകമാറ്റൽ എന്ന വ്യാഖ്യാനം നിർഭാഗ്യകരമാണെന്നും പിണറായി വിജയൻ പത്രക്കുറിപ്പില്‍ പറഞ്ഞു.
പിണറായി വിജയന്‍റെ പത്രക്കുറിപ്പ്
എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്ത് സി.എം.ഡി.ആര്‍.എഫില്‍ നിന്നും 262 കോടി രൂപ വകമാറ്റി എന്ന് സി & എ.ജി കണ്ടെത്തിയതായി ഒരു വാര്‍ത്ത പ്രചരിക്കുന്നുണ്ട്. 2024-25 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന സമ്പദ്വ്യവസ്ഥയെക്കുറിച്ചുള്ള സി & എ.ജി ഓഡിറ്റ് റിപ്പോര്‍ട്ടാണ് ഈ വാര്‍ത്തയ്ക്ക് ആധാരം.
റിപ്പോര്‍ട്ടിലെ നിഗമനങ്ങളില്‍, സ്റ്റേറ്റ് ട്രഷറി സേവിംഗ്സ് ബാങ്കില്‍ നിന്നുള്ള തുകകള്‍ സംസ്ഥാനത്തിന്‍റെ സഞ്ചിത നിധിയിലേക്ക് തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് പരാമര്‍ശിക്കുന്ന ഭാഗത്താണ് സി.എം.ഡി.ആര്‍.എഫില്‍ നിന്നുള്ള പണം പിന്‍വലിച്ചതായി രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍, റിപ്പോര്‍ട്ടിലെ 139-ാം പേജില്‍ ഇക്കാര്യം വിശദീകരിക്കുന്നുണ്ട്.
2024-25 വര്‍ഷത്തില്‍ അഞ്ച് എസ്.ടി.എസ്.ബി അക്കൗണ്ടുകളില്‍ കിടന്നിരുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുമായി (സി.എം.ഡി.ആര്‍.എഫ്) ബന്ധപ്പെട്ട 262.06 കോടിയുടെ പൊതു സംഭാവനകള്‍ സംസ്ഥാനത്തിന്‍റെ സഞ്ചിത നിധിയിലേക്ക് തിരിച്ചെടുത്തു.
എസ്.ടി.എസ്.ബി അക്കൗണ്ടുകളില്‍ കിടന്നിരുന്ന ഇത്തരത്തിലുള്ള സര്‍ക്കാരിതര ഫണ്ടുകള്‍ സംസ്ഥാനത്തിന്‍റെ സഞ്ചിത നിധിയിലേക്ക് തിരിച്ചെടുത്തത് ക്രമരഹിതമാണ്. ഇതേ ഭാഗത്ത് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ "എസ്.ടിഎസ്.ബി അക്കൗണ്ടുകളില്‍ സാമ്പത്തിക വര്‍ഷാവസാനം വിനിയോഗിക്കാതെ കിടക്കുന്ന തുക പൊതു കണക്കിന്‍റെ വലുപ്പം കുറയ്ക്കാന്‍ വേണ്ടി എല്ലാ വര്‍ഷവും തിരിച്ചെടുക്കാറുണ്ടെന്ന് സര്‍ക്കാര്‍ മറുപടി നല്‍കി (2026 ജനുവരി). തിരിച്ചെടുത്ത സി.എം.ഡി.ആര്‍.എഫ് ഫണ്ടുകള്‍ അതാത് എസ്.ടിഎസ്.ബി അക്കൗണ്ടുകളില്‍ അടുത്ത സാമ്പത്തിക വര്‍ഷത്തിന്‍റെ പ്രഥമവാരത്തില്‍ തന്നെ റീഅലോക്കേറ്റ് ചെയ്തുകൊടുത്തു.
എന്നാല്‍, റിപ്പോര്‍ട്ടിന്‍റെ ഈ ഭാഗത്ത് തിരിച്ചെടുത്ത ഫണ്ടുകള്‍ അടുത്ത സാമ്പത്തിക വര്‍ഷത്തിന്‍റെ പ്രഥമ വാരത്തില്‍ തന്നെ റീഅലോക്കേറ്റ് ചെയ്തത് ഓഡിറ്റ് ടീം കണ്ടെത്തിയിട്ടുള്ളതായി പരാമര്‍ശിച്ചിട്ടുണ്ട്. ഇതില്‍ നിന്നും വസ്തുതകള്‍ കൃത്യമായി മനസ്സിലാക്കാവുന്നതാണ്. ഓരോ സാമ്പത്തിക വര്‍ഷാവസാനവും മാര്‍ച്ച് 31-ന് സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ഗ്രാന്‍റ്-ഇന്‍-എയ്ഡ് സ്ഥാപനങ്ങള്‍ തുടങ്ങി സര്‍ക്കാരുമായി ബന്ധപ്പെട്ട ട്രഷറി അക്കൗണ്ടുകളില്‍ ചെലവാക്കാതെ കിടക്കുന്ന തുക സംസ്ഥാനത്തിന്‍റെ കണ്‍സോളിഡേറ്റഡ് ഫണ്ടിലേക്ക് മാറ്റുന്ന ഒരു പ്രക്രിയ നിലവിലുണ്ട്.
സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചുപോരുന്ന തികച്ചും സുതാര്യമായ ഒരു ക്രമീകരണമാണ് ഇത്. എന്നാല്‍, പ്രസ്തുത തുക പുതിയ സാമ്പത്തിക വര്‍ഷാരംഭത്തില്‍ കാലതാമസമില്ലാതെ പഴയപടി ട്രഷറി അക്കൗണ്ടിലേക്ക് തന്നെ ക്രെഡിറ്റ് ചെയ്യുകയാണ് പതിവ്.
സര്‍ക്കാരിന്‍റെ വകുപ്പുകളിലെയോ സ്ഥാപനങ്ങളിലെയോ ചെലവഴിക്കാതെ കിടക്കുന്ന പണം സാമ്പത്തിക വര്‍ഷാവസാനം കണ്‍സോളിഡേറ്റഡ് ഫണ്ടിലേക്ക് മാറ്റുകയും തിരിച്ചുനല്‍കുകയും ചെയ്യുന്നതില്‍ ഒരു ദുരൂഹതയും നിലവിലില്ല. ഇങ്ങനെ മാറ്റം ചെയ്യുമ്പോള്‍ ഒരു പൈസ പോലും നഷ്ടപ്പെടുന്നുമില്ല.
ദുരിതാശ്വാസ നിധിയിലെ പണം പൂര്‍ണ്ണമായും സുരക്ഷിതമാണ്. അത് മറ്റേതെങ്കിലും ആവശ്യത്തിനായി വകമാറ്റുകയോ വിനിയോഗിക്കപ്പെടുകയോ ചെയ്യുന്നതുമില്ല. ട്രഷറി അക്കൗണ്ടില്‍ തന്നെ ആ പണം സൂക്ഷിച്ചിട്ടുണ്ട്.
ഉന്നത ഉദ്യോഗസ്ഥര്‍ തൃപ്തികരമായ വിശദീകരണം നല്‍കിയിട്ടും നിര്‍ഭാഗ്യവശാല്‍ അക്കൗണ്ടന്‍റ് ജനറല്‍ ഈ വസ്തുതകളെ ശരിയായി ഉള്‍ക്കൊള്ളാന്‍ തയ്യാറാവുന്നില്ല. സി & എ.ജി റിപ്പോര്‍ട്ടില്‍ ടി.എസ്.ബി അക്കൗണ്ടില്‍ നിന്ന് കണ്‍സോളിഡേറ്റഡ് ഫണ്ടിലേക്കും തിരിച്ചും ചെലവഴിക്കാതെ കിടന്ന പണം മാറ്റിയത് ക്രമരഹിതമാണ് എന്ന് പറയുക മാത്രമാണ് ചെയ്തിട്ടുള്ളത്. ഒരുവിധ സാമ്പത്തിക ദുരുപയോഗവും നഷ്ടവും ആരോപിച്ചിട്ടുമില്ല.
എന്നാല്‍, ലക്ഷക്കണക്കിന് ആള്‍ക്കാര്‍ക്ക് ആശ്വാസ നടപടികള്‍ നല്‍കുന്ന സി.എം.ഡി.ആര്‍.എഫിന്‍റെ വിശ്വാസ്യത തകര്‍ക്കാനും കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് അരുതാത്തതെന്തോ സംഭവിച്ചു എന്ന പ്രതീതി ഉണ്ടാക്കാനും, റിപ്പോര്‍ട്ടിനെ മറയാക്കി രാഷ്ട്രീയപ്രേരിതമായി ബോധപൂര്‍വ്വമായ ശ്രമം നടക്കുകയാണ്. യാഥാര്‍ത്ഥ്യം ജനങ്ങള്‍ തിരിച്ചറിയണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
Content Highlight: Pinarayi Vijayan provides clarification on CAG and AG report
#Latest News #Opposition Leader #Pinarayi Vijayan #CAG #AG report


































