#LATEST NEWS #Beena Antony #mini-screen #SERIAL
(https://moviemax.in/) 'യോദ്ധ' ഉൾപ്പെടെയുള്ള മികച്ച ചിത്രങ്ങളിലൂടെ കരിയർ ആരംഭിച്ച്, പിന്നീട് മിനിസ്ക്രീനിലെ സൂപ്പർതാരമായി മാറിയ നടിയാണ് ബീന ആന്റണി. മൂന്ന് സംസ്ഥാന അവാർഡുകൾ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള താരം നീണ്ട ഇടവേളയ്ക്ക് ശേഷം ബിഗ് സ്ക്രീനിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. പുതിയ ചിത്രമായ 'ബാലൻ' എന്ന സിനിമയിലെ 'ഷംനത്ത' എന്ന കഥാപാത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.
ചിത്രത്തിന്റെ വാർത്താസമ്മേളനത്തിൽ മിനിസ്ക്രീൻ താരങ്ങൾ സിനിമയിൽ നേരിടുന്ന അവഗണനകളെക്കുറിച്ചും 'മഞ്ഞുമ്മൽ ബോയ്സ്' സിനിമ കണ്ടപ്പോഴുണ്ടായ സങ്കടത്തെക്കുറിച്ചും ബീന ആന്റണി തുറന്നുപറഞ്ഞു.
"കുറേ വർഷങ്ങളായി ഞാൻ സീരിയലിൽ തന്നെയാണ് നിൽക്കുന്നത്. 'മഞ്ഞുമ്മൽ ബോയ്സ്' ഇറങ്ങിയപ്പോൾ എനിക്ക് ഭയങ്കര സങ്കടം തോന്നിയിരുന്നു. ഒന്നാമത് ഞാൻ ഒരു മഞ്ഞുമ്മൽകാരിയാണ്. അതിലുപരി ആ ചിത്രത്തിന്റെ സംവിധായകൻ ചിദംബരവും നടൻ ഗണപതിയും മുൻപ് സീരിയലിൽ എന്റെ മക്കളായി അഭിനയിച്ചിട്ടുള്ളവരാണ്. ചിദംബരം 'ആലിപ്പഴം' സീരിയലിലും, ഗണപതി 'കുഞ്ഞാലി മരക്കാറിലും' വർഷങ്ങളോളം എന്റെ മക്കളായി അഭിനയിച്ചു. ഇവർ രണ്ടുപേരും സിനിമയിലേക്ക് എന്നെ പരിഗണിച്ചില്ലല്ലോ എന്നൊരു വിഷമം എനിക്കുണ്ടായിരുന്നു."- ബീന ആന്റണി
ഇതുമായി ബന്ധപ്പെട്ട് ചിദംബരത്തിന് ഇൻസ്റ്റാഗ്രാമിൽ 'അമ്മയായ എന്നെ പരിഗണിച്ചില്ലല്ലോ' എന്ന് പറഞ്ഞ് ഒരു മെസ്സേജ് അയച്ചിരുന്നതായും, എന്നാൽ അവൻ അത് മൈൻഡ് ചെയ്തില്ലെന്നും താരം വെളിപ്പെടുത്തി.
സീരിയലിൽ അഭിനയിക്കുന്നവർക്ക് ഓവർ ആക്ടിങ് ആണെന്നും അവർക്ക് സിനിമ ചെയ്യാൻ അറിയില്ലെന്നും പറഞ്ഞ് മാറ്റിനിർത്തുന്നതാണ് പൊതുവേയുള്ള രീതി. എന്നാൽ ഗണപതി എന്തോ അങ്ങനെയൊരു റിസ്ക് എടുക്കാൻ തയ്യാറായി.
ഞാൻ അഭിനയിക്കാൻ തുടങ്ങിയിട്ട് 35 വർഷമായി. പണ്ട് 'യോദ്ധ' ഉൾപ്പെടെ മുപ്പതോളം സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും അന്ന് അഭിനയിക്കാൻ പേടിയായിരുന്നു. എന്നാൽ ഇത്രയും കാലത്തെ സീരിയൽ അനുഭവം ഇപ്പോൾ കഥാപാത്രങ്ങളെ കൂടുതൽ ആത്മവിശ്വാസത്തോടെ ഉൾക്കൊള്ളാൻ സഹായിക്കുന്നുണ്ട്.
എത്ര സീരിയലുകൾ ചെയ്തു, എത്ര അവാർഡുകൾ കിട്ടി എന്ന് പറഞ്ഞിട്ടും കാര്യമില്ല. മൂന്ന് സ്റ്റേറ്റ് അവാർഡുകൾ ലഭിച്ചിട്ടുണ്ടെങ്കിലും വരുംതലമുറകൾക്ക് ഓർക്കാൻ സിനിമയിൽ ബീന ആന്റണി എന്ന പേരിൽ രേഖപ്പെടുത്താൻ ഒരു നല്ല കഥാപാത്രം വേണമെന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു. അതിനാണ് ഇപ്പോൾ ദൈവാനുഗ്രഹത്താൽ വഴിതെളിഞ്ഞത്.
Content Highlight: Beena Antony on the neglect faced by mini-screen stars in cinema

































