#Latest News #Kozhikode #Plus One Admission
കോഴിക്കോട്: (truevisionnews.com) മലബാറിലെ ഹയർ സെക്കൻഡറി സീറ്റ് ക്ഷാമം ഇത്തവണയും രൂക്ഷമായി തുടരുന്നു. കാസർഗോഡ് മുതൽ പാലക്കാട് വരെയുള്ള ആറ് ജില്ലകളിലായി പ്ലസ് വൺ പ്രവേശനത്തിന് അർഹത നേടിയ 72,718 വിദ്യാർഥികൾക്ക് സീറ്റ് ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്.
ഏറ്റവും കൂടുതൽ അപേക്ഷകരുള്ള മലപ്പുറം ജില്ലയാണ് പ്രതിസന്ധിയുടെ പ്രഭവകേന്ദ്രം.മലബാറിലെ ആറ് ജില്ലകളിലായി 2,43,453 വിദ്യാർഥികളാണ് പ്ലസ് വണ്ണിനായി അപേക്ഷിച്ചിരിക്കുന്നത്. എന്നാൽ ലഭ്യമായത് 1,70,735 സീറ്റുകൾ മാത്രം.
മലപ്പുറം ജില്ലയിൽ മാത്രം 82,753 കുട്ടികൾ പ്രവേശനത്തിനായി അപേക്ഷ നൽകിയപ്പോൾ ആകെയുള്ളത് 57,855 സീറ്റുകൾ മാത്രമാണ്. ഏകദേശം കാൽ ലക്ഷത്തോളം (24,898) വിദ്യാർഥികൾക്ക് ജില്ലയിൽ മാത്രം പഠനാവസരം നിഷേധിക്കപ്പെടുകയാണ്.
ആദ്യ അലോട്ട്മെന്റ് പൂർത്തിയായപ്പോൾ 1,25,968 പേർക്ക് മാത്രമാണ് പ്രവേശനം ലഭിച്ചത്. ഇനി ആകെ ബാക്കിയുള്ളത് 44,767 സീറ്റുകൾ മാത്രമാണ്. സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ കാലാകാലങ്ങളിൽ നടപ്പിലാക്കാറുള്ള 'മാർജിനൽ ഇൻക്രീസ്' (സീറ്റ് വർധനവ്) പോലുള്ള താൽക്കാലിക നടപടികൾ ശാശ്വത പരിഹാരമല്ലെന്നാണ് വിദ്യാർഥി-രക്ഷിതാക്കളുടെ അഭിപ്രായം.
സർക്കാർ-എയ്ഡഡ് മേഖലകളിൽ പുതിയ ബാച്ചുകൾ അനുവദിക്കുകയോ സീറ്റുകൾ വർധിപ്പിക്കുകയോ ചെയ്യുക മാത്രമാണ് ഇതിനുള്ള ഏക പോംവഴിയെന്ന് വിദ്യാഭ്യാസ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. മലബാറിലെ വിദ്യാർഥികൾ നേരിടുന്ന ഈ കടുത്ത അവഗണനയ്ക്കെതിരെ അധികൃതർ അടിയന്തരമായി ഇടപെടണമെന്ന ആവശ്യവും ശക്തമാവുകയാണ്.
Content Highlight: Plus One seat crisis in Malabar

































