#Latest News #Kuttiady Death #Ramya #ADV P Gavas #CPIM #Kozhikode
കോഴിക്കോട് : കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് മരിച്ച പാലേരി തൊട്ടത്തിൽക്കണ്ടി സ്വദേശിനി രമ്യയുടെയും മകൻ ശിവനന്ദിന്റെയും വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി സിപിഐ കോഴിക്കോട് ജില്ലാ സെക്രട്ടറി അഡ്വ. പി. ഗവാസ്.
'ഇന്നലെ വിവരം അറിഞ്ഞതുമുതൽ ഒരു തരം മരവിപ്പായിരുന്നു, അമ്മയും അനിയനും തൊട്ടു മുന്നിൽ നിന്നും മാഞ്ഞു പോകുന്നത് കാണേണ്ടിവന്ന ആ കുഞ്ഞ് ഏട്ടനെ കുറിച്ച് ഓർക്കുന്തോറും മനസ് അസ്വസ്ഥമാവുന്നു..' പി. ഗവാസ് കുറിച്ചു
നാടിന്റെയും പാർട്ടിയുടെയും സജീവ സാന്നിധ്യമായിരുന്ന സി.പി.ഐ.എം തോട്ടത്താംകണ്ടി ബ്രാഞ്ച് സെക്രട്ടറി കൂടിയായ രമ്യയെയാണ് ഈ ദുരന്തത്തിലൂടെ നഷ്ടമായതെന്നും അദ്ദേഹം അനുസ്മരിച്ചു.
ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം
ഹൃദയം നുറുങ്ങുന്ന വേദനയോടെ പ്രിയപ്പെട്ട സഖാവ് രമ്യക്കും മകൻ യദു നന്ദനും അന്ത്യാഭിവാദ്യങ്ങൾ അർപ്പിച്ചു. കേവലം 20 മിനുട്ട്മാത്രം നീണ്ടു നിന്ന ഒരു അനുമോദനചടങ്ങിൻ്റെ ഓർമ്മകൾ ഇനി മനസിൽനിന്ന് ഒരിക്കലും മായുകയില്ല.
മുന്ന് ദിവസം മുമ്പാണ്, ജൂൺ 4ന്
പാർട്ടി തോട്ടത്താംകണ്ടി ബ്രാഞ്ചിൽ വിവിധ പരീക്ഷകളിൽ വിജയിച്ച കുട്ടികൾക്ക് അനുമോദനം നൽകുന്ന ചടങ്ങിൽ പങ്കെടുത്തത്, ബ്രാഞ്ച് സെക്രട്ടറി രമ്യയുടെ മകൻ ഹരിനന്ദിന് LSS കിട്ടിയതിലും അനുമോദനമുണ്ട്.
അച്‌ഛൻ സുബീഷും ഇളയവൻ ശിവനന്ദനും ഉൾപ്പെടെ നാല് പേരും ഒരുമിച്ചാണ് പരിപാടിക്ക് എത്തിയത്. സ്വാഗത പ്രസംഗത്തിൽ സ. ലിനീഷിന് പേര് തെറ്റി, കണ്ണനും സ്വാഗതം എന്നു പറഞ്ഞപ്പോൾ , കയ്യടിച്ച് 'എനിക്കല്ല ഏട്ടനാണ് സമ്മാനം ' എന്നുച്ചവച്ച് തുള്ളിച്ചാടിയ കുഞ്ഞിനെ ഞാൻ ശ്രദ്ധിച്ചു, പിന്നീട് ചേച്ചിമാർ ഓരോരുത്തരായി വന്ന് സമ്മാനം വാങ്ങുമ്പോളും അവൻ അതേ താളത്തിൽ കൈയടിച്ചു.
അവസാനം മക്കൾ രണ്ടാൾക്കും പാർട്ടി ലോക്കൽ കമ്മറ്റിയുടെ വകയായി നോട്ടുപുസ്തകം നൽകുമ്പോൾ അവനെൻ്റെ അടുത്തേക്ക് വന്നു, ഒറ്റ നോട്ടത്തിൽ തോന്നിയ അളവറ്റ വാത്സല്യത്തോടെ തലയിലൊന്ന് തലോടി, ഏട്ടനെപ്പോലെ മോനും വാങ്ങണം എന്ന് പറഞ്ഞപ്പോൾ രമ്യ പറഞ്ഞു, ഓ ഓനാള് ഉഷാറാ....
തിരിച്ച് പോരുമ്പോൾ ലിനിഷ് വിളിച്ചു, ശരിക്കും നിങ്ങളെ സുബീഷിൻ്റെ വീട്ടിൽകൂടി കൊണ്ടുപോകണം എന്ന് കരുതിയിരുന്നു, കുറേ പ്രശ്നങ്ങൾ ഉണ്ടായിരുന്നു, അവർക്കൊരു വീടില്ല, കുറേ കാര്യങ്ങളുണ്ട്, നിങ്ങക്ക് ഇപ്പോ നേരമില്ലാന്ന് പറഞ്ഞോണ്ടാ, പിന്നെ പറയാം...
ഇന്നലെ വിവരം അറിഞ്ഞതുമുതൽ ഒരു തരം മരവിപ്പായിരുന്നു, രമ്യ, മക്കൾ, സുബീഷ്.. അമ്മയും അനിയനും തൊട്ടു മുന്നിൽ നിന്നും മാഞ്ഞു പോകുന്നത് കാണേണ്ടിവന്ന ആ കുഞ്ഞ് ഏട്ടനെ കുറിച്ച് ഓർക്കുന്തോറും മനസ് അസ്വസ്ഥമാവുന്നു..
ആദരാഞ്ജലികൾ..
Adv P Gavas
ശനിയാഴ്ച വൈകീട്ടോടെയായിരുന്നു നാടിനെ നടുക്കിയ ദുരന്തം സംഭവിച്ചത്. മകനൊപ്പം തുണി അലക്കാൻ കുറ്റ്യാടി പുഴയിലെ തൊടത്താംകണ്ടി ഭാഗത്ത് എത്തിയതായിരുന്നു രമ്യയും മകൻ ശിവനന്ദും. രമ്യ അലക്കുന്നതിനിടെ കുന്നശ്ശേരി എൽ.പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ ശിവനന്ദ് ചെളിവെള്ളത്തിൽ നിന്ന് കാൽതെറ്റി പുഴയിലേക്ക് വഴുതിവീഴുകയായിരുന്നു.
ഉടൻ തന്നെ മകനെ രക്ഷിക്കാൻ രമ്യ വെള്ളത്തിലേക്ക് എടുത്ത് ചാടിയെങ്കിലും പുഴയിലെ ശക്തമായ ഒഴുക്കിൽ പെട്ടുപോവുകയായിരുന്നു. നാട്ടുകാരും ഫയർഫോഴ്സും നടത്തിയ തിരച്ചിലിൽ രമ്യയെ കണ്ടെത്തി ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനുമുൻപ് തന്നെ ജീവൻ നഷ്ടപ്പെട്ടിരുന്നു.
തുടർന്ന് കുറ്റ്യാടി ജനകീയ ദുരന്ത നിവാരണ സേനയും ചേലക്കാട്, പേരാമ്പ്ര എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർ ഫോഴ്‌സ് യൂണിറ്റുകളും നാട്ടുകാരും സംയുക്തമായി നടത്തിയ നാല് മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് ഏഴുവയസുകാരനായ ശിവനന്ദിന്റെ മൃതദേഹം കണ്ടെത്തിയത്. പാലേരി സ്വദേശി തൊട്ടത്തിൽക്കണ്ടി സുധീഷിന്റെ (സുബീഷ്) ഭാര്യയാണ് രമ്യ.
Content Highlight: CPI Kozhikode District Secretary Adv. P. Gavas expressed condolences on the death of Ramya and her son Sivanand who died in the Kuttiadi river
#Latest News #Kuttiady Death #Ramya #ADV P Gavas #CPIM #Kozhikode



































