കൊച്ചി: (https://truevisionnews.com/) ഇറാന്റെ മിസൈൽ ആക്രമണത്തെ തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ വ്യോമഗതാഗതം തടസ്സപ്പെട്ടതോടെ, നെടുമ്പാശേരിയിൽ നിന്നും ബഹ്റൈനിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി.
122 യാത്രക്കാരുമായി പുറപ്പെടാനൊരുങ്ങിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് റദ്ദാക്കിയത്. ഇറാന്റെ ആക്രമണത്തിന് പിന്നാലെ ബഹ്റൈൻ വിമാനത്താവളം അടച്ചതിന് പിന്നാലെയാണ് നടപടി. യാത്രക്കാരെ വിമാനത്തിൽനിന്നും തിരിച്ചിറക്കി.
ഉച്ചയ്ക്ക് ഒരു മണിക്ക് പുറപ്പെടേണ്ട വിമാനമായിരുന്നു. അവസാനനിമിഷമാണ് വിമാനം റദ്ദാക്കിയ വിവരം അറിയിച്ചത്. എപ്പോൾ സർവീസ് പുനരാരംഭിക്കാനാകുമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചിട്ടില്ല.
ഇറാൻ ആക്രമണത്തിന്റെ പശ്ചാത്തലതതിൽ കുവൈത്ത് വിമാനത്താവളം താത്കാലികമായി അടച്ചിരുന്നു. മുൻകരുതൽ നടപടിയായി താൽക്കാലിക വ്യോമഗതാഗതം നിർത്തിവയ്ക്കുന്നതായി കുവൈത്തിലെ സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ അറിയിച്ചു.
രാജ്യത്തിന്റെ വ്യോമാതിർത്തിയും അടച്ചു. മിസൈൽ ആക്രമണത്തിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാസഞ്ചർ ടെർമിനലിന് സാരമായ കേടുപാടുകൾ സംഭവിച്ചതായി നേരത്തെ മാധ്യമ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പിന്നാലെയാണ് വിമാനത്താവളം അടച്ചിടുന്നതായി അധികൃതർ അറിയിച്ചത്.
Content Highlight: Kochi-Bahrain flight cancelled; passengers deboarded































