തിരുവനന്തപുരം: (truevisionnews.com) വി.ഡി. സതീശനെ കേരള മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച ഹൈക്കമാൻഡ് തീരുമാനത്തിന് പിന്നാലെ രൂക്ഷവിമർശനവുമായി പി.സി. ജോർജ് രംഗത്തെത്തി.
കോൺഗ്രസ് നേതൃത്വത്തിന്റെ ഈ തീരുമാനം മുസ്ലിം ലീഗിന്റെയും ജമാഅത്തെ ഇസ്‌ലാമിയുടെയും സമ്മർദ്ദത്തിന് വഴങ്ങിയാണെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.
ലീഗിനും ജമാഅത്തെ ഇസ്‌ലാമിക്കും താഴെയാണ് എം.എൽ.എമാരും എസ്.എൻ.ഡി.പിയും എൻ.എസ്.എസ്സുമെന്നും അദ്ദേഹം പരിഹസിച്ചു. കർണാടകയിലോ രാജസ്ഥാനിലോ മധ്യപ്രദേശിലോ ഇല്ലാത്ത എന്ത് 'ജനവികാരമാണ്' കേരളത്തിൽ മാത്രം ഹൈക്കമാൻഡ് മാനിച്ചതെന്ന് വിശ്വസിക്കാൻ മാത്രം പ്രബുദ്ധരാണോ മലയാളികളെന്നും ജോർജ് ചോദിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയ വൻ വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ദിവസങ്ങളോളം നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്കാണ് ഡൽഹിയിൽ നടന്ന എ.ഐ.സി.സി വാർത്താസമ്മേളനത്തോടെ അവസാനമായത്.
എ.ഐ.സി.സി നിരീക്ഷകരായ മുകുൾ വാസ്നിക്, അജയ് മാക്കൻ, ദീപാദാസ് മുൻഷി എന്നിവരാണ് സതീശന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പാർട്ടിയിലെ പടലപ്പിണക്കങ്ങൾക്കും നേതൃത്വ തർക്കങ്ങൾക്കും വിരാമമിട്ടുകൊണ്ടാണ് ഹൈക്കമാൻഡ് ഈ നിർണ്ണായക തീരുമാനമെടുത്തത്.
PC George following the Chief Minister's announcement

































