കൊല്ലം: ( www.truevisionnews.com ) വീടിനുള്ളിൽ എവിടെ നോക്കിയാലും പാമ്പുകൾ! കട്ടിലിനടിയിലും, പുതപ്പിനടിയിലും, കതകിനിടയിലും വരെ ഉഗ്രവിഷമുള്ള പാമ്പുകൾ വിഹരിക്കുന്നു. പത്തനാപുരം പിടവൂർ മൂലങ്കോട് രാജേഷ് ഭവനിലെ രേവതിയുടെയും രേണുകയുടെയും കുടുംബം കഴിഞ്ഞ രണ്ടാഴ്ചയായി ജീവിക്കുന്നത് മരണഭീതിയുടെ നിഴലിലാണ്.
രണ്ടാഴ്ച മുമ്പ് ഉറങ്ങിക്കിടന്ന രേവതിയുടെ മുകളിലേക്ക് വീടിന്റെ ഉത്തരത്തിൽ നിന്ന് പാമ്പ് വീഴുകയും കടിയേൽക്കുകയും ചെയ്തു. എലിയെ പിടിക്കാനായി മേൽക്കൂരയിൽ കയറിയ പാമ്പ് താഴേക്ക് പതിക്കുകയായിരുന്നു. പുനലൂർ താലൂക്ക് ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം കഴിഞ്ഞ ദിവസം വീട്ടിൽ തിരിച്ചെത്തിയ രേവതിയെ വരവേറ്റതും മറ്റൊരു പാമ്പായിരുന്നു.
വീടിന് താഴെ പാമ്പുകളുടെ വലിയ മാളങ്ങളാണ്. വീടിന്റെ നിർമ്മാണത്തിലിരിക്കുന്ന ഭാഗത്തും പരിസരത്തും നിരന്തരമായി പാമ്പുകളെ കാണുന്നു. ഇതിനിടയിലാണ് കഴിഞ്ഞ ദിവസത്തെ ശക്തമായ കാറ്റിലും മഴയിലും വീടിന്റെ മേൽക്കൂര തകർന്നത്. തകരാറായ വീട് പൂർണ്ണമായും പൊളിച്ചു പണിയുകയല്ലാതെ മറ്റ് മാർഗമില്ലാത്ത അവസ്ഥയിലാണ് ഈ കുടുംബം.
അസുഖബാധിതനായ പിതാവ് രാജേഷിനൊപ്പം സുരക്ഷിതമായി എവിടെ കഴിയണം എന്നറിയാത്ത അവസ്ഥയിലാണ് ഈ പെൺമക്കൾ. നിരവധി തവണ അധികൃതർക്ക് പരാതി നൽകി. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും എത്തി പരിശോധനകൾ നടത്തി മടങ്ങുന്നതല്ലാതെ, തങ്ങളെ ഈ ദുരിതത്തിൽ നിന്ന് രക്ഷിക്കാൻ ആരും തയ്യാറാകുന്നില്ലെന്ന് കുടുംബം സങ്കടത്തോടെ പറയുന്നു.
A house above a cave! A family lives in fear of death in a house where snakes rule
































