( https://moviemax.in/ ) സിനിമയും ആത്മീയതയും ഒരുപോലെ സ്നേഹിക്കുന്ന സൂപ്പർസ്റ്റാർ രജനീകാന്ത്, തന്റെ ആത്മീയ യാത്രയ്ക്കിടയിൽ അഹങ്കാരം വെടിയാൻ പ്രേരിപ്പിച്ച ഒരനുഭവം ബംഗളൂരുവിൽ നടന്ന ശ്രീ ശ്രീ രവിശങ്കറിന്റെ എഴുപതാം ജന്മദിനാഘോഷ ചടങ്ങിൽ പങ്കുവെച്ചു. പതിവായുള്ള ഹിമാലയ യാത്രകൾക്കിടയിൽ ഉണ്ടായ ഈ തിരിച്ചറിവിനെക്കുറിച്ച് സംസാരിച്ച അദ്ദേഹം, ആർട്ട് ഓഫ് ലിവിങ് ആശ്രമത്തിലെ ശാന്തമായ അന്തരീക്ഷം തനിക്ക് നൽകുന്ന മാനസിക സംതൃപ്തിയെക്കുറിച്ചും അവിടുത്തെ പോസിറ്റീവ് ഊർജ്ജത്തെക്കുറിച്ചും പി.ടി.ഐയോട് മനസ്സ് തുറന്നു.
'എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യമാണ് ഈ ആശ്രമത്തില്‍ താമസിക്കുന്നത്. അവിടെ പച്ചപ്പും തടാകങ്ങളും പശുക്കളടക്കം കുറേ മൃഗങ്ങളുമൊക്കെയുണ്ട്. മാത്രമല്ല, അവരെല്ലാവരും എപ്പോഴും പുഞ്ചിരിച്ചു കൊണ്ടിരിക്കുകയാണ്,' രജിനികാന്ത് പറഞ്ഞു. 'രണ്ട് ദിവസം അവിടെ താമസിക്കാനായിരുന്നു ഞാന്‍ ആദ്യം പ്ലാന്‍ ചെയ്തത്.
പക്ഷേ, അവിടുത്തെ ശാന്തമായ അന്തരീക്ഷം കാരണം 15 ദിവസം ഞാനവിടെ തങ്ങി. ഹിമാലയം സന്ദര്‍ശിച്ചതിന് ശേഷം മറ്റെവിടെയും ലഭിക്കാത്തത്ര ആശ്വാസം ഈ സ്ഥലം എനിക്ക് നല്‍കിയെന്ന്' താരം പറഞ്ഞു.
അതേസമയം, തന്റെ അഹങ്കാരം ഇല്ലാതായ ഒരു സാഹചര്യത്തെ കുറിച്ചും അദ്ദേഹം പറഞ്ഞു. 'ഒരു ദര്‍ശനത്തിനായി ഗുരുദേവനോടൊപ്പം പോയ സാഹചര്യത്തിലായിരുന്നു അത്. എന്റെ അടുത്തേക്ക് ഒരുപാട് ആളുകള്‍ വരുമെന്ന് ഞാന്‍ കരുതി…സത്യം പറയാലോ, ഒരാള്‍ പോലും എന്നെ നോക്കിയില്ല.
ഞാന്‍ കൈവീശി കാണിച്ചു, പക്ഷേ ആരും എന്നെ കണ്ടില്ല. ഞാന്‍ നിരവധി പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്, പക്ഷേ ഇത് എന്റെ അഹങ്കാരത്തെ തകര്‍ത്തു,'രജിനികാന്ത് പറഞ്ഞു. അന്ന് ആ അനുഭവത്തോടെ താര പദവിയേക്കാള്‍ ആത്മീയതയാണ് വലുതെന്ന് മനസിലായെന്നും രജിനികാന്ത് കൂട്ടിച്ചേര്‍ത്തു.
No one looked at me, even though I waved...

































