(moviemax.in) മലയാള സിനിമയുടെ സുഗന്ധവാഹിയായ തിരക്കഥാകൃത്തും സംവിധായകനുമായിരുന്നു ഡെന്നീസ് ജോസഫ്. മമ്മൂട്ടി, മോഹൻലാൽ എന്നീ മെഗാതാരങ്ങളുടെ വളർച്ചയിൽ നിർണ്ണായക പങ്ക് വഹിച്ച അദ്ദേഹം ഒരു മാധ്യമപ്രവർത്തകൻ കൂടിയായാണ് തന്റെ കരിയർ ആരംഭിച്ചത്. ആദ്യകാല സിനിമാ പ്രസിദ്ധീകരണങ്ങളിൽ ഒന്നായ 'കട്ട് കട്ട്' മാഗസിനിൽ സബ് എഡിറ്ററായായിരുന്നു തുടക്കം.
നടി ഖദീജയുമായി നടത്തിയ അഭിമുഖമായിരുന്നു 'കട്ട് കട്ടി'ൽ ഡെന്നീസ് ജോസഫിന്റേതായി ആദ്യം പ്രസിദ്ധീകരിക്കപ്പെട്ടത്. എന്നാൽ ഈ അഭിമുഖത്തെ തുടർന്നുണ്ടായ വലിയൊരു വിവാദത്തെക്കുറിച്ച് സംവിധായകൻ ആലപ്പി അഷ്റഫ് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്.
"സിനിമയേയും സിനിമാക്കാരേയും ഹാസ്യരൂപേണ ആക്ഷേപിക്കുന്ന കട്ട് കട്ട് എന്ന പ്രസിദ്ധീകരണത്തിന്‍റെ സബ് എഡിറ്റർ ആയിരുന്നു ഡെന്നീസ് ജോസഫ്. അന്നത്തെ കാലത്ത് ഒന്നര ലക്ഷത്തോളം കോപ്പികള്‍ വിറ്റിരുന്ന പ്രസിദ്ധീകരണമായിരുന്നു ഇത്. സിനിമയിലെ അണിയറ രഹസ്യങ്ങളും വിവാദങ്ങളും ഒക്കെ ചെയ്തിരുന്നത് ഡെന്നിസ് ആയിരുന്നു. നടി ഖദീജയുടെ അഭിമുഖമാണ് കട്ട് കട്ടില്‍ ആദ്യമായി പ്രസിദ്ധീകരിച്ചത്. അതിലൂടെ ഖദീജ ഉയര്‍ത്തിയൊരു വെല്ലുവിളി ഉണ്ടായിരുന്നു. നിര്‍മാതാവിന്‍റേയും സംവിധായകന്‍റേയും കിടപ്പറ പങ്കിടാത്ത ഏതെങ്കിലും ഒരു നടിയുണ്ടെങ്കില്‍ പറയട്ടെ. ഞാന്‍ വെല്ലുവിളിക്കുന്നു എന്നായിരുന്നു. കട്ട് കട്ടിലൂടെ അത് പുറത്തുവന്നപ്പോള്‍ വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവച്ചു", എന്ന് ആലപ്പി അഷ്റഫ് പറയുന്നു.
ഏലിയാസ് ഈരാളിയായിരുന്നു കട്ട് കട്ടിന്റെ ഉടമ. "മലയാള സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെടേണ്ട നിര്‍മാതാവായിരുന്നു ഈരാളി. പക്ഷേ അത് ലഭിച്ചില്ല. അതിന് കാരണം അദ്ദേഹം എവിടെയും ഇടിച്ചു തള്ളികയറാറില്ല എന്നതാണ്. നിരവധി സിനിമകൾ നിർമിച്ചെങ്കിലും ഒന്നും ഹിറ്റായിരുന്നില്ല. അദ്ദേഹം വേണ്ടെന്ന് വച്ച കഥയായിരുന്നു പിന്നീട് കോട്ടയം കുഞ്ഞച്ചൻ എന്ന പേരിൽ തിയറ്ററുകളിൽ എത്തി വലിയ വിജയമായത്", എന്നും ആലപ്പി അഷ്റഫ് പറഞ്ഞു.
Content Highlight: Alleppey Ashraf speaks out
































