(moviemax.in) പ്രശസ്ത നടി ഭാനുപ്രിയയുടെ ആരോഗ്യത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് സഹോദരിയും നടിയുമായ ശാന്തിപ്രിയ. ഭാനുപ്രിയയ്ക്ക് യാതൊരുവിധ മാനസിക പ്രശ്നങ്ങളുമില്ലെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് നിർത്തണമെന്നും ശാന്തിപ്രിയ അഭ്യർത്ഥിച്ചു.
280-ഓളം സിനിമകളിൽ അഭിനയിച്ച, നിരവധി പുരസ്കാരങ്ങൾ നേടിയ ഭാനുപ്രിയയോട് സിനിമാ സെറ്റുകളിൽ ചിലർ കാണിച്ച അനാദരവ് അവരെ ഏറെ വേദനിപ്പിച്ചു. പറഞ്ഞ കഥയല്ല സെറ്റിലെത്തിയപ്പോൾ കണ്ടതെന്നും, സീനിയർ താരങ്ങളോട് കാണിക്കേണ്ട മര്യാദ പലരും കാണിച്ചില്ലെന്നും ശാന്തിപ്രിയ ആരോപിച്ചു. ഭർത്താവിന്റെ വേർപാടിന് ശേഷം താരം കുറച്ചുനാൾ വിഷാദത്തിലായിരുന്നു (Depression). എന്നാൽ 80-കളിലെ താരങ്ങളുടെ റീയൂണിയൻ അടക്കമുള്ള പരിപാടികളിലേക്ക് ഭാനുപ്രിയയെ ആരും ക്ഷണിച്ചില്ലെന്നത് സങ്കടകരമാണ്. സഹോദരന്റെയോ തന്റെയോ നമ്പറിൽ ബന്ധപ്പെടാമായിരുന്നിട്ടും ആരും അതിന് മുതിർന്നില്ലെന്ന് ശാന്തിപ്രിയ പറഞ്ഞു.
ചേച്ചിയുടെ മനോനിലയിൽ തകരാറുണ്ടെന്ന വാർത്തകൾ ശുദ്ധ അസംബന്ധമാണ്. 'ബാഡ് ഗേൾ' എന്ന സിനിമയിൽ തനിക്ക് വേണ്ടി ഡബ്ബ് ചെയ്തത് ഭാനുപ്രിയയായിരുന്നു. യൂട്യൂബ് ചാനലുകൾ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് നിർത്തണം. ഭാനുപ്രിയ ഇനി സിനിമയിൽ അഭിനയിക്കാൻ ഉദ്ദേശിക്കുന്നില്ല. നിലവിൽ കുടുംബത്തോടൊപ്പമാണ് താരം കഴിയുന്നത്. മകൾ ലണ്ടനിൽ ഉപരിപഠനത്തിന് പോയ സമയങ്ങളിൽ താരം അങ്ങോട്ട് യാത്ര ചെയ്യാറുണ്ടെന്നും ശാന്തിപ്രിയ വ്യക്തമാക്കി.
'It's a lie that Bhanupriya is mentally unstable; don't hurt her'; Sister Shanthipriya openly says
































