തിരുവനന്തപുരം: (truevisionnews.com) സംസ്ഥാനത്ത് തുടരുന്ന കഠിനമായ ചൂടിന് ആശ്വാസമായി വരുംദിവസങ്ങളിൽ വ്യാപകമായ വേനൽമഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് വടക്കൻ കേരളത്തിലെ കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
24 മണിക്കൂറിൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാവുന്ന സാഹചര്യമാണ് നിലവിലുള്ളത്. മാർച്ച് 31 മുതൽ ഏപ്രിൽ നാല് വരെയുള്ള ദിവസങ്ങളിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ പ്രവചനം വ്യക്തമാക്കുന്നു.
ഏപ്രിൽ മൂന്നിന് പത്തനംതിട്ട, ഇടുക്കി ഉൾപ്പെടെയുള്ള ജില്ലകളിലും മഴയെത്തും. അതേസമയം, തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ ഈ ഭാഗങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ നിലവിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് അധികൃതർ അറിയിച്ചു. കടുത്ത വേനലിൽ വെന്തുരുകുന്ന മലയാളിക്ക് വരും ദിവസങ്ങളിലെ മഴ വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Summer rains arrive in Kerala, yellow alert in three districts
































