കോട്ടയം: ( www.truevisionnews.com ) എഫ്‌സിആർഎ ഭേദഗതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരും സംസ്ഥാനത്തെ ബിജെപിയും വിമർശനം നേരിടുന്നതിനിടെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് പി സി ജോർജ്. ബിജെപിയുടെ മാന്യത കൊണ്ടാണ് ക്രിസ്‌ത്യാനികളെ ചുമന്നുകൊണ്ട് നടക്കുന്നതെന്നും ഇന്ത്യയിലാകെ രണ്ടേകാൽ ശതമാനം ക്രിസ്‌ത്യാനികളെ ഉള്ളൂവെന്നും പൂഞ്ഞാറിലെ എൻഡിഎ സ്ഥാനാർത്ഥിയായ അദ്ദേഹം പറഞ്ഞു.
'എന്ത് ഊളത്തരവും വിളിച്ചുപറയുന്ന പിതാക്കന്മാരുണ്ട്. ബിജെപി എന്നുകേട്ടാൽ ഹാലിളകും. ഇവർക്കൊന്നും തലയ്‌ക്ക് സ്ഥിരതയില്ല. പുതിയ നിയമഭേദഗതിയിൽ ആർക്കും ആശങ്ക വേണ്ട. ബിജെപിയെപ്പോലെ ഇത്രയും ക്രിസ്‌ത്യാനികളെ അംഗീകരിച്ച ഒരു രാഷ്‌ട്രീയ പാർട്ടി വേറെ ഉണ്ടായിട്ടില്ല.' ജോർജ് വ്യക്തമാക്കി.
കോൺഗ്രസ് ഭരിച്ചപ്പോൾപോലും ക്രിസ്‌ത്യൻ മുഖ്യമന്ത്രിമാർ ഇത്രയുണ്ടായിട്ടുണ്ടോ എന്ന് ചോദ്യവും അദ്ദേഹം ഉന്നയിച്ചു. 'കോൺഗ്രസ് ഭരിച്ചപ്പോൾ പോലും ഇത്രയും ക്രിസ്‌ത്യാനികളായ മുഖ്യമന്ത്രിമാരുണ്ടായിട്ടുണ്ടോ? ഇതൊക്കെ ഒളിച്ചുവെച്ചുകൊണ്ട് പിതാക്കന്മാർ ഇങ്ങനെ ഊളത്തരം പറയാൻ പാടില്ല. അതുകൊണ്ടാണ് ഇങ്ങനെ കടുപ്പിച്ച് പറയുന്നത്.' പിസി ജോർജ് പറഞ്ഞു.
എഫ്‌സിആർഎ ഭേദഗതി സാധാരണക്കാർക്കും ക്രൈസ്‌തവ ന്യൂനപക്ഷങ്ങൾക്കുമിടയിൽ വലിയ ആശങ്കയുണ്ടാക്കിയെന്ന് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട് വ്യക്തമാക്കിയിരുന്നു. നിയമത്തിലെ പഴുതടയ്‌ക്കാനും ഭരണം കാര്യക്ഷമമാക്കാനും ഭേദഗതികൾ നല്ലതാണെങ്കിലും ഇപ്പോൾ മാറ്റങ്ങൾ ഒരു 'നിയന്ത്രിത' സ്വഭാവത്തിൽ നിന്ന് നിയന്ത്രിച്ചുവയ്‌ക്കൽ എന്ന നിലപാടിലേക്ക് മാറുന്നതായി തോന്നുന്നെന്നും അദ്ദേഹം പറഞ്ഞു. ഭേദഗതി ഭരണഘടന നൽകുന്ന മതസ്വാതന്ത്ര്യം, സ്ഥാപനങ്ങൾ നടത്താനുള്ള അവകാശം, ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭരണസ്വാതന്ത്ര്യം എന്നിവയെ പ്രതികൂലമായി ബാധിക്കുമെന്നും ബിഷപ്പ് അറിയിച്ചു.
pc george on fcra amendment
































