(moviemax.in) സിനിമയിലൂടെ താൻ നേടിയ സമ്പാദ്യവും ആഡംബര ജീവിതവും പൂർണ്ണമായും ഉപേക്ഷിച്ചുവെന്നും ഇനി തന്റെ ജീവിതം ജനങ്ങളെ സേവിക്കാനാണെന്നും പ്രഖ്യാപിച്ച് തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ്.
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ചെന്നൈയിലെ പെരമ്പൂരിൽ നടന്ന ആവേശകരമായ പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പെരമ്പൂർ, ട്രിച്ചി ഈസ്റ്റ് എന്നീ രണ്ട് മണ്ഡലങ്ങളിൽ നിന്നും ജനവിധി തേടുന്ന വിജയ്, നാമനിർദേശ പത്രിക സമർപ്പിച്ചതിന് പിന്നാലെയാണ് തന്റെ രാഷ്ട്രീയ നിലപാടുകൾ വ്യക്തമാക്കിയത്.
താൻ ഒരിക്കലും ജനങ്ങളെ വഞ്ചിക്കില്ലെന്നും നുണ പറയില്ലെന്നും ഉറപ്പുനൽകിയ താരം, വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഒരു 'വിസിൽ വിപ്ലവ'മായി മാറുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. നിലവിലെ ഡിഎംകെ സർക്കാരിനെ 'ദുഷ്ടശക്തി' എന്ന് വിശേഷിപ്പിച്ച വിജയ്, മുഖ്യമന്ത്രി സ്റ്റാലിനെതിരെ കടുത്ത ആരോപണങ്ങളാണ് ഉന്നയിച്ചത്.
സംസ്ഥാനത്ത് ജനങ്ങൾക്ക് സുരക്ഷയോ സമാധാനമോ തൊഴിലവസരങ്ങളോ നൽകാൻ ഈ സർക്കാരിന് സാധിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് വിജയത്തിനായി ഡിഎംകെ നൽകുന്ന പണം സ്വീകരിച്ചോളൂ എന്നും എന്നാൽ വോട്ടെടുപ്പ് യന്ത്രത്തിൽ 'വിസിൽ' ചിഹ്നത്തിൽ അമർത്തി അവരെ തിരിച്ചയക്കണമെന്നും അദ്ദേഹം വോട്ടർമാരോട് അഭ്യർത്ഥിച്ചു.
പെരമ്പൂരിൽ സിറ്റിംഗ് എംഎൽഎ ആർ.ഡി. ശേഖറിനെയും ട്രിച്ചി ഈസ്റ്റിൽ ഇന്നിഗോ ഇരുദയരാജിനെയുമാണ് വിജയ് നേരിടുന്നത്. യുവജനങ്ങളെ ലക്ഷ്യംവെച്ചുള്ള ആകർഷകമായ വാഗ്ദാനങ്ങളും വിജയ് മുന്നോട്ട് വെച്ചിട്ടുണ്ട്.
ബിരുദധാരികൾക്ക് പ്രതിമാസം 4,000 രൂപയും ഡിപ്ലോമയുള്ളവർക്ക് 2,000 രൂപയും ധനസഹായം നൽകുമെന്നതാണ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനം. ലഹരിമുക്തമായ തമിഴ്‌നാട് കെട്ടിപ്പടുക്കുമെന്നും സർക്കാർ പരീക്ഷകൾ കൃത്യസമയത്ത് നടത്തുമെന്നും അദ്ദേഹം ഉറപ്പുനൽകി.
ഏപ്രിൽ 23-ന് നടക്കുന്ന വോട്ടെടുപ്പിൽ തമിഴ്നാട് രാഷ്ട്രീയം ഉറ്റുനോക്കുന്നത് വിജയ് എന്ന ജനപ്രിയ താരത്തിന്റെ ഈ പുതിയ പരീക്ഷണത്തിലേക്കാണ്.
Vijay says he has completely given up a luxurious life

































